പട്ന : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബീഹാറിലെ ഖഗരിയ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എംപി രാജേഷ് വർമ്മ. ദേശീയ ഗാനത്തിന്റെ പ്രാധാന്യവും ചരിത്രപരമായ പങ്കും സ്വാതന്ത്ര്യ സമരത്തിൽ അതിന്റെ പ്രചോദനാത്മകമായ പങ്കും അദ്ദേഹം എടുത്തുകാണിച്ചു.
കൂടാതെ നിലവിലെ രാഷ്‌ട്രീയത്തിൽ വളർന്നുവരുന്ന പ്രീണന പ്രവണതയ്‌ക്കെതിരെ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.
വന്ദേമാതരം വെറും രണ്ട് വാക്കുകളല്ലെന്നും സ്വാതന്ത്ര്യസമരകാലത്ത് കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയങ്ങളിൽ അദമ്യമായ ധൈര്യവും അചഞ്ചലമായ ആത്മവിശ്വാസവും നിറച്ച മന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ പശ്ചിമ ബംഗാൾ സർക്കാർ പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുകയാണെന്ന് രാജേഷ് വർമ്മ ആരോപിച്ചു. വന്ദേമാതരം, രവീന്ദ്രനാഥ ടാഗോർ, നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാന്മാർക്ക് ജന്മം നൽകിയ ബംഗാൾ ഇന്ന് പ്രീണന രാഷ്‌ട്രീയത്തിന്റെ പിടിയിലാണെന്ന് രാജേഷ് വർമ്മ പറഞ്ഞു. പ്രീണന രാഷ്‌ട്രീയത്തിൽ ഏർപ്പെടുന്നവർ ബീഹാർ തിരഞ്ഞെടുപ്പ് ഫലങ്ങൾ നോക്കി സ്വന്തം വിധി മനസ്സിലാക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. സംസ്ഥാനത്ത് വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നുവെന്നും അതേസമയം നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇത് ഇനി നടക്കില്ല. രാജ്യത്തെ ആരാണ് വിഭജിക്കുന്നതെന്നും ആരാണ് അതിനെ ഒന്നിപ്പിക്കുന്നതെന്നും ജനങ്ങൾക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും രാജേഷ് വർമ്മ വിമർശിച്ചു. ഇത്രയും പ്രധാനപ്പെട്ട ഒരു ദേശീയ വിഷയം സഭയിൽ ചർച്ച ചെയ്യപ്പെടുമ്പോഴും പ്രതിപക്ഷ നേതാവ് സഭയിൽ ഇല്ലാതിരുന്നതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. രാജ്യത്തോട് അദ്ദേഹത്തിന് എത്രമാത്രം സ്നേഹവും ആത്മാർത്ഥതയും ഉണ്ടെന്ന് ഇത് കാണിക്കുന്നു. ആ ഹൃദയം ഒരു ഹൃദയമല്ല, അതൊരു കല്ലാണെന്നായ് അദ്ദേഹം വിമർശിച്ചത്.
















