തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാകില്ലെന്ന് സൂചന നൽകി മുഖ്യമന്ത്രി. കെ-റെയില്‍ പദ്ധതിയില്‍ ഇനി പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്നാണ് തോന്നുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതിനര്‍ഥം പദ്ധതി ആകെ ഉപേക്ഷിക്കുന്നു എന്നല്ല, വേറെ വഴിനോക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച ‘മീറ്റ് ദി ലീഡര്‍’ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
കേന്ദ്രം അനുമതി നൽകുന്നില്ല എന്നാണ് ഇതിനു കാരണമായി പിണറായി പറഞ്ഞത്. 2020 ഏപ്രിൽ 15-നാണ് 63,941 കോടി പദ്ധതിച്ചെലവ് കണക്കാക്കിയുള്ള സിൽവർലൈൻ പാതയുടെ ഡിപിആർ കെ-റെയിൽ ബോർഡ് അംഗീകരിച്ചത്. ജൂണിൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചത്. പ്രതീക്ഷയില്ലെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയായ അര്‍ധ അതിവേഗ റെയില്‍വേ (സില്‍വര്‍ലൈന്‍) നടപ്പാകില്ലെന്നാണ് സൂചന.
കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചനനടത്തി സില്‍വര്‍ലൈന്‍ നടപ്പാക്കാനുള്ള ശ്രമം തുടരുമെന്ന് കഴിഞ്ഞ രണ്ടു ബജറ്റ് പ്രസംഗങ്ങളിലും മന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സില്‍വല്‍ലൈനിന്റെ നടത്തിപ്പുചുമതലയുള്ള കെ-റെയില്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ആദ്യം സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്രം അംഗീകരിക്കാനിടയില്ലെന്നുവന്നതോടെ, മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്‍കൈയെടുത്ത് സമാന്തരപാതയ്‌ക്കുള്ള പദ്ധതി റിപ്പോര്‍ട്ടും സര്‍ക്കാരിനു തയ്യാറാക്കി നല്‍കിയിരുന്നു.
പക്ഷേ, ഈ പരിശ്രമങ്ങളെല്ലാം പാളി പ്രതീക്ഷയറ്റുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഡിപിആര്‍ തള്ളിയതായും റെയില്‍വേ മാനദണ്ഡപ്രകാരം പുതുക്കിനല്‍കാന്‍ നിര്‍ദേശിച്ചതായും കഴിഞ്ഞയാഴ്ചയും റെയില്‍വേ മന്ത്രി പറഞ്ഞിരുന്നു. സ്റ്റാന്‍ഡേഡ് ഗേജിലാണ് സില്‍വര്‍ലൈന്‍. ബ്രോഡ് ഗേജിലാണ് സാധാരണ റെയില്‍പ്പാളം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് തടസ്സം.
















