ആഴത്തില്‍ മുങ്ങി,യേറ്റുന്നൊരു കരിയുരുളന്‍കല്ല് പാകപ്പെടുമ്പോല്‍,
ആരോ തട്ടിക്കളിച്ചും പലകുറി പരുവ-
പ്പെട്ടതാം ജീവതത്ത്വം
ആകാശപ്പൊക്കമേറുന്നൊരുവഴിയിടയില്‍-
ക്കാണുമക്കുന്നതില്‍നി-
ന്നാനന്ദത്തോടിടുമ്പോ,ളതുമൊരു
പുതുപാഠംതരും, തത്ത്വഭദ്രം.
(ആഴത്തില്‍നിന്ന് മുങ്ങിയെടുക്കുന്ന ആ കറുത്ത ഉരുളന്‍കല്ല് മുകളില്‍നിന്നുള്ള വഴിയിലൂടെ ഉരുണ്ടരുണ്ടുപാകപ്പെടുമ്പോലെയാണ് ഓരോ ജീവിതങ്ങളും. ആരൊക്കെയോ തട്ടിക്കളിച്ച് പലതരത്തില്‍ പാകപ്പെട്ട സ്വജീവിതത്തെ ആ കല്ലുമായി തട്ടിച്ചുനോക്കുമ്പോള്‍, ആകാശപ്പൊക്കമുള്ള മലയിലേക്കുള്ള വഴിയില്‍ ഇടയ്‌ക്ക് കാണുന്ന ഒരു കുന്നില്‍നിന്ന് ആനന്ദത്തോടെ ആ കല്ല് താഴേക്കിടുമ്പോള്‍ അതും പുതിയൊരു തത്ത്വഭദ്രമായ പാഠം നല്‍കുകയാണ്…)
മണ്ഡലം 21
മേടാകുന്നഴുതയ്‌ക്കുതന്‍ മുകളിലായ്‌ച്ചെന്നും,
കരിംമണ്ണെഴും-
കേറാന്‍ നല്ല കടുപ്പമായ മലയും പിന്നിട്ടു
മുന്നോട്ടുപോയ്,
ആവേശത്തൊടുകേറി നീലിമലയും താണ്ടുന്ന നാളന്ന്,പോന്നിന്നതോ-
ചൊല്ലും മാമലയെന്ന് സര്‍വരുമഹോ,
കുന്നില്ല,കുന്നായ്‌മകള്‍.
(അഴലെല്ലാം അടക്കുന്ന അഴുതാനദി താണ്ടിക്കടന്നാല്‍ ഭക്തനുമുന്നില്‍ കരിമലയും കടുപ്പമലകളും ഏറെയുണ്ട്. പരീക്ഷണത്തിന്റെ പാതകള്‍ കടന്ന് പിന്നെയും പോകുമ്പോള്‍ നീലിമലയുടെ നീലിമയായി. അവിടവും കടന്നാല്‍ പിന്നെ മാമലയാണ്, സന്നിധാനമാണ്. കയറ്റിറക്കങ്ങളുടെയും കറുപ്പ് വെളുപ്പുകളുടെയും വഴികളില്‍ ശരണം പ്രാര്‍ത്ഥിച്ച് പക്ഷേ, മാമലയെത്തിയാല്‍ അവിടെ കുന്നില്ല, കുന്നായ്‌മകളുമില്ല സത്യമുള്ള വിശ്വാസികള്‍ക്കും ഭക്തന്മാര്‍ക്കും. എന്നിട്ടും മാമലയെന്നാണ് അവിടത്തെ വിളിക്കുന്നത്. അത് ആ മഹത്വംകൊണ്ടാണ്, മഹാ തത്ത്വംകൊണ്ടുതന്നെയാണ്.)
















