കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി-സിപിഎം ബന്ധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് വ്യക്തമായി.
കേരളത്തില്‍ വര്‍ഷങ്ങളോളം ജമാഅത്തെ ഇസ്ലാമിയും സിപിഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പ് സഖ്യമുണ്ടായിരുന്നു എന്ന് ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ സ്ഥിരീകരിച്ചു. ജമാഅത്തെ ഇസ്ലാമിയുമായി സിപിഎം ഒരു കാലത്തും ധാരണയോ സഖ്യമോ ഉണ്ടാക്കിയിട്ടില്ലെന്നും കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനോട് ഫെയിസ് ബുക്കിലൂടെയാണ് ശിഹാബ് പൂക്കോട്ടൂര്‍ മറുപടി നല്‍കിയത്. കോഴിക്കോട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ജമാഅത്ത്-സിപിഎം ബന്ധം ഒരിക്കലുമുണ്ടായിരുന്നില്ലെന്ന് പറഞ്ഞത്. എന്നാല്‍, ജമാഅത്തെ ഇസ്ലാമിയോട് സിപിഎം ചോദിച്ചത് വോട്ടാണെന്നും അത് നല്‍കിയിട്ടുണ്ടെന്നും ശിഹാബ് പൂക്കോട്ടൂര്‍ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറഞ്ഞു. സിപിഎമ്മുമായി വിവിധ സ്ഥലങ്ങളില്‍ വച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. 2011 മാര്‍ച്ച് 31ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായി ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ അന്നത്തെ അമീറായിരുന്ന ടി. ആരീഫലിയും ശൈഖ് മുഹമ്മദ് കാരക്കുന്നുമായിരുന്നു ജമാഅത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതെന്നാണ് ശിഹാബ് പറയുന്നത്.
വരാനിരിക്കുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് വോട്ട് ചെയ്യാന്‍ തീരുമാനിച്ചു എന്ന വിവരം അറിയിച്ചു കൊണ്ട് ദേശാഭിമാനി പത്രം 1996 ഏപ്രില്‍ 22ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ ചിത്രവും ശിഹാബ് പങ്കുവെച്ചിട്ടുണ്ട്. ഈ മുഖപ്രസംഗമാണ് ജമാഅത്ത്-സിപിഎം ബന്ധത്തെ കുറിച്ചുള്ള വിവാദത്തിന് ചൂടുപിടിപ്പിച്ചത്. ‘ജമാഅത്ത് നേതാക്കളുമായി സംസാരിച്ചതിന് ചെന്നിത്തലയ്‌ക്ക് എന്തിന് വേവലാതി- പിണറായി’ എന്ന തലക്കെട്ടിലുള്ള 2011 ഏപ്രില്‍ അഞ്ചിലെ പത്രവാര്‍ത്തയും, ‘ജമാഅത്തുമായി നടത്തിയത് രഹസ്യ ചര്‍ച്ചയല്ല- പിണറായി’ എന്ന ശീര്‍ഷകത്തിലുള്ള മറ്റൊരു പത്രവാര്‍ത്തയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
2011-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിന്റെ വാര്‍ത്തയും പുറത്തുവിട്ടു. വയനാട് പൊന്നാനി മണ്ഡലങ്ങളൊഴികെ 18 സീറ്റിലും എല്‍ഡിഎഫിനാണ് പിന്തുണയെന്ന് ജമാഅത്ത് കേരള അമീര്‍ ടി. ആരീഫലി അറിയിച്ചതായാണ് ആ വാര്‍ത്ത.
















