യുപിയിലെ ഫറൂഖാബാദിനു സമീപമുള്ള മാധവ് നഗര്‍ എന്ന ഗ്രാമത്തില്‍ 1943ല്‍ ജനിച്ച സുധാംശു ചതുര്‍വേദി 40 വര്‍ഷത്തിലധികം ജീവിച്ചത് കേരളത്തിലാണ്. അതില്‍ മുപ്പത്തിരണ്ട് വര്‍ഷവും തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ അദ്ധ്യാപകനായിരുന്നു. 1996-97 കാലത്ത് കോളജിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷകാലത്ത് പ്രിന്‍സിപ്പാളുമായിരുന്നു.
സംസ്‌കൃതം, ഹിന്ദി, ഇംഗ്ലീഷ് പിന്നെ മലയാളം. ഈ നാലു ഭാഷകളിലും ബിരുദാനന്തര ബിരുദം. പിന്നെ പിഎച്ച്ഡിയും. ഗ്രാമത്തിലെ പ്രാഥമിക വിദ്യാഭ്യാസത്തിനും ഇന്റര്‍ മീഡിയറ്റിനും ശേഷം ആഗ്ര യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള ബറേലി കോളേജില്‍ ബി.എ. സംസ്‌കൃതത്തിനാണ് ചേര്‍ന്നത്. ഉത്തരേന്ത്യയില്‍ വേദി, ദ്വിവേദി, ത്രിവേദി, ചതുര്‍വേദി എന്നിങ്ങനെ ബ്രാഹ്‌മണരില്‍ വകഭേദങ്ങളുണ്ട്. നാലു വേദങ്ങളും പഠിക്കാന്‍ ചതുര്‍വേദി ബ്രാഹ്‌മണനേ അര്‍ഹതയുള്ളൂ. വീട്ടില്‍നിന്നു കിട്ടിയ സംസ്‌കൃത പരിജ്ഞാനമാണ് മറ്റു ഭാരതീയ ഭാഷകളിലേക്ക് എളുപ്പം കടന്നുചെല്ലാന്‍ സുധാംശുവിന് കഴിഞ്ഞത്.
ബിരുദത്തിനുശേഷം ഒരു തൊഴില്‍ അന്വേഷിക്കുമ്പോഴാണ് താന്‍ സംസ്‌കൃതത്തിന് ട്യൂഷന്‍ നല്‍കിയിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവ് ബിഷന്‍ ചന്ദ്ര സേഠ് ഹിന്ദു മഹാസഭയുടെ ലോക്‌സഭാംഗമായി ഡെല്‍ഹിയില്‍ ഉണ്ടെന്നറിഞ്ഞത്. അവിടെ എത്തിയ സുധാംശുവിന് അദ്ദേഹം എം.പി.മാര്‍ക്കുള്ള ഫ്‌ളാറ്റ് സമുച്ചയമായ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസില്‍ ഒരു മുറി ശരിയാക്കിക്കൊടുത്തു. കേരളത്തിലേക്ക് വരുന്നതുവരെ തുടര്‍ന്നുള്ള ജീവിതം അങ്ങനെ ഇന്ത്യയുടെ തലസ്ഥാനനഗരിയിലായി.
വിവര്‍ത്തനത്തിലാണ് അദ്ദേഹം ആദ്യം ശ്രദ്ധേയനായത്. സോവിയറ്റ് ഭരണഘടനയെക്കുറിച്ച് ഡോ. പി.ആര്‍. സാഹ്നി രചിച്ച പുസ്തകം 15 ദിവസങ്ങള്‍ക്കുള്ളില്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമ ചെയ്തുകൊടുത്തു. സാഹ്നി നല്‍കിയ പ്രതിഫലംകൊണ്ട് ആദ്യമായി ഒരു സൈക്കിളും വാച്ചും വാങ്ങി.
വിത്തല്‍ ഭായ് പട്ടേല്‍ ഹൗസില്‍വെച്ച് നടന്ന അഖിലേന്ത്യാ ഭാഷാ സമ്മേളനത്തില്‍ പ്രധാനമന്ത്രി നെഹ്‌റുവിന്റെ പ്രസംഗം സുധാംശുവിനെ ആകര്‍ഷിച്ചു. അഹിന്ദി പ്രദേശങ്ങളിലെ ജനങ്ങളുടെ വികാരം കണക്കിലെടുക്കാതെ ഹിന്ദിയെ രാഷ്‌ട്രഭാഷയായി പ്രഖ്യാപിക്കേണ്ടതില്ല എന്നാണ് നെഹ്‌റു പ്രസംഗിച്ചത്.
പ്രധാനമന്ത്രിയെ നേരില്‍ക്കാണണമെന്ന് ആഗ്രഹിച്ചു. എം.പി.യുടെ കത്തുമായി തീന്‍മൂര്‍ത്തി ഭവനില്‍ ചെന്നു. ഭാഷാ സെമിനാറില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട കാര്യം പറഞ്ഞു. ”നെഹ്‌റുവിന്റെ മറുപടി പെട്ടെന്നായിരുന്നു. ഉത്തരേന്ത്യക്കാര്‍ ഹിന്ദി എല്ലായിടത്തും എത്തണമെന്ന് പറയും. എന്നാല്‍ അവര്‍ ഒരു ദക്ഷിണേന്ത്യന്‍ ഭാഷ പഠിക്കാന്‍ തയ്യാറാവുന്നില്ല. നിങ്ങള്‍ തയ്യാറുണ്ടോ?”
”ഏതു ദക്ഷിണേന്ത്യന്‍ ഭാഷയും പഠിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങു നിര്‍ദ്ദേശിച്ചാല്‍ മതി.”
”എങ്കില്‍ തെക്കെയറ്റത്തെ സംസ്ഥാനത്തിന്റെ ഭാഷയായ മലയാളം പഠിക്കൂ.”
ദല്‍ഹി സര്‍വ്വകലാശാല ഇതിനിടയില്‍ പുതിയൊരു കോഴ്‌സ് തുടങ്ങിയിരുന്നു. MIL (Modern Indian Languages). ഏതൊരു ഇന്ത്യന്‍ ഭാഷയിലും ബിരുദാന്തര ബിരുദം നേടാം എന്നതായിരുന്നു ഈ കോഴ്‌സിന്റെ പ്രത്യേകത. ഹിന്ദിക്കു പുറമെ മലയാളമാണ് സുധാംശു തിരഞ്ഞെടുത്തത്.
ഒമ്പത് കുട്ടികളായിരുന്നു മലയാളത്തിനുണ്ടായിരുന്നത്. മഹാകവി ഒളപ്പമണ്ണയുടെ സഹോദരന്‍ ഒ.എം. അനുജനായിരുന്നു അദ്ധ്യാപകന്‍. എട്ടു കുട്ടികളും പലപ്പോഴായി കോഴ്‌സ് നിര്‍ത്തിപ്പോയപ്പോള്‍ സുധാംശു ഒറ്റയ്‌ക്ക് മുന്നോട്ടുപോയി. സംസ്‌കൃതത്തിലുള്ള അടിസ്ഥാന ജ്ഞാനം അദ്ദേഹത്തിന്റെ മലയാള പഠനം എളുപ്പമാക്കി.
മലയാള പഠനത്തിനിടെ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയ കേശവദേവിന്റെ ‘ഓടയില്‍നിന്ന്’ പരിശോധിച്ചത് ഡോ. കെ. ഭാസ്‌ക്കരന്‍നായരായിരുന്നു. ഭാസ്‌ക്കരന്‍ നായരുടെ ശുപാര്‍ശയില്‍ പുനലൂരിലെ ഹിന്ദി ട്രെയിനിങ് കോളേജില്‍ പ്രിന്‍സിപ്പാളായി നിയമനം ലഭിച്ചു. ഭാസ്‌ക്കരന്‍ നായര്‍ തലശ്ശേരിക്കാരനാണെങ്കിലും അദ്ദേഹത്തിന് തിരുവനന്തപുരത്ത് നല്ല സ്വാധീനമുണ്ടായിരുന്നു. കേരളത്തില്‍ ചെന്നാല്‍ മത്സ്യ-മാംസാദികള്‍ മാത്രമല്ല ഉള്ളിപോലും കഴിക്കില്ലെന്ന് അമ്മയ്‌ക്ക് ഉറപ്പു നല്‍കി. തീവണ്ടിയില്‍ യാത്ര പുറപ്പെട്ടു. അക്കാലത്ത് കേരളത്തിലേക്ക് നേരിട്ട് വണ്ടിയില്ല. മദിരാശിയില്‍വന്ന് ഒരു ദിവസം സ്റ്റേഷനില്‍ കാത്തുകിടക്കണം.
പുനലൂരിലെ ജോലി ആകര്‍ഷകമായിരുന്നില്ല. വൈകാതെ ഹൈദരാബാദ് ഹിന്ദി പ്രചാര്‍ സഭയുടെ ഡയറക്ടറായി ജോലി കിട്ടി. തിരുവനന്തപുരത്തായിരുന്നു ഓഫീസ്. പിന്നീട് ദക്ഷിണഭാരത ഹിന്ദി പ്രചാര്‍ സഭയില്‍ ലക്ചററായി.
കോഴിക്കോട് നടന്ന ശിബിരത്തില്‍വെച്ച് കുട്ടികൃഷ്ണമാരാര്‍, കെ.പി. കേശവമേനോന്‍, എന്‍.വി. കൃഷ്ണവാര്യര്‍, തിക്കോടിയന്‍, ഉറൂബ്, എം.ടി. വാസുദേവന്‍ നായര്‍, കെ.ടി. മുഹമ്മദ് എന്നിവരെ പരിചയപ്പെടാന്‍ കഴിഞ്ഞു. 1964ല്‍ മാതൃഭൂമിയുടെ ആനുകാലികങ്ങളുടെ കൂട്ടത്തില്‍ ഒരു ഹിന്ദി ദ്വൈവാരികയും ഉണ്ടായിരുന്നു-‘യുഗപ്രഭാത്’-പിന്നീടത് നിന്നുപോയി. മാതൃഭൂമിയില്‍ ചെന്ന് കെ.പി. കേശവമേനോനെ സന്ദര്‍ശിച്ച് സംസാരിച്ചപ്പോള്‍ പ്രായമുള്ള ഒരു മനുഷ്യനാണ് തന്റെ മുന്നിലെന്നാണ് മേനോന്‍ സംശയിച്ചത്. കേശവമേനോന്റെ കാഴ്ചശക്തി തീരെ കുറഞ്ഞ കാലമായിരുന്നു അത്. എന്നാല്‍ താന്‍ ഇരുപത്തിരണ്ടുകാരനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടുപോയെന്ന് സുധാംശു പറയുന്നു.
തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ഹിന്ദിക്ക് രണ്ട് ഒഴിവുകളുണ്ടെന്ന് അറിയുകയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുകയും ചെയ്തു. 1965 ജനുവരി 11ന് അദ്ദേഹം അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ ഈ ഉത്തരേന്ത്യക്കാരന്‍ തൃശൂര്‍ക്കാരനുമായി.
ഉത്തരേന്ത്യക്കാരിയും ഹിന്ദിയിലും സംസ്‌കൃതത്തിലും എം.എ. ബിരുദധാരിയും റിസര്‍ച്ച് സ്‌കോളറുമായ സുധാ ശര്‍മ്മയെ ഇഷ്ടപ്പെട്ട് 1969 മേയില്‍ വിവാഹം കഴിച്ചു. എന്നാല്‍ വീട്ടുകാര്‍ സഹകരിച്ചില്ല. ബ്രാഹ്‌മണ യുവതിയായിട്ടും ചതുര്‍വേദിമാരേക്കാള്‍ താഴ്ന്നവരായ ശര്‍മ്മ കുലത്തില്‍ ജനിച്ച പെണ്‍കുട്ടിയെ അവര്‍ ഉള്‍ക്കൊണ്ടില്ല.
1971 ജൂണ്‍ 20ന് ഹിന്ദി-മലയാളം പ്രശ്‌നനാടകങ്ങള്‍ : ഒരു താരതമ്യപഠനം എന്ന ഗവേഷണ പ്രബന്ധത്തിന് കേരള സര്‍വ്വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഒരു ഉത്തരേന്ത്യക്കാരന് കേരളത്തിലെ ഒരു സര്‍വ്വകലാശാല നല്‍കുന്ന ആദ്യത്തെ ഡോക്ടറേറ്റ് എന്ന നിലയക്ക് പത്രങ്ങള്‍ ഇതിന് വലിയ പ്രധാന്യ നല്‍കി.
മലയാളത്തിന് ആദ്യമായി ജ്ഞാനപീഠം ലഭിച്ചത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കവിതാ സമാഹാരത്തിനാണല്ലോ. അത് സന്ധ്യ എന്ന പേരില്‍ സുധാംശു ചതുര്‍വേദിയാണ് ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. അമിതാബച്ചന്റെ പിതാവും ഹിന്ദിയിലെ പ്രശസ്ത കവിയുമായ ഹരിവംശ റായ് ബച്ചനാണ് സന്ധ്യയ്‌ക്ക് അവതാരിക എഴുതിയത്.
തകഴിയുടെ നോവലുകള്‍ ഹിന്ദിയിലേക്ക് മൊഴിമാറ്റം നടത്തിയതും സുധാംശുവാണ്. ‘ഏണിപ്പടികള്‍’, സീഡീകെ ഡണ്‍ഡേ എന്ന പേരിലും ‘കയര്‍’ രസ്സി എന്ന പേരിലും. കയറിന്റെ വിവര്‍ത്തനത്തിനാണ് മികച്ച വിവര്‍ത്തന ഗ്രന്ഥത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്.
മലയാളത്തിലെ പ്രശസ്തങ്ങളായ നാല്‍പതോളം കൃതികളാണ് ഹിന്ദിയില്‍ എത്തിച്ചത്. കേശവദേവിന്റെ ‘ഓടയില്‍നിന്ന്’ തുടങ്ങി മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങള്‍’ വരെ. തപോവനം സ്വാമികളുടെ ‘ഹിമഗിരി വിഹാരം’, സുകുമാര്‍ അഴീക്കോടിന്റെ ‘തത്ത്വമസി’ എന്നിവയുടെ തര്‍ജ്ജമകളാണ് ഉത്തരേന്ത്യയില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.
സംസ്‌കൃതത്തിലെ എണ്ണമറ്റ കൃതികളും അദ്ദേഹം മലയാളത്തിലെത്തിച്ചു. അവയില്‍ ഏറ്റവും പ്രധാനം കാളിദാസസര്‍വ്വസ്വവും, ഭാസനാടക സര്‍വ്വസ്വവുമാണ്. സാക്ഷാല്‍ കുട്ടികൃഷ്ണമാരാര്‍പോലും കാളിദാസന്റെ നാലു നാടകങ്ങളേ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുള്ളൂ. അതുകൊണ്ടാണ് കേരള വര്‍മ്മയിലെ പ്രിയ ശിഷന്‍ ഇ. ജയചന്ദ്രന്‍ ‘നിളയിലേക്കൊഴുകിയ ഗംഗ’ എന്ന പുസ്തകമെഴുതി അദ്ദേഹത്തിന് സമര്‍പ്പിച്ചത്.
നാല്‍പതിലധികം വര്‍ഷം തൃശൂരില്‍ താമസിച്ച് കേരളത്തോട് വിടവാങ്ങി. ഇപ്പോള്‍ അദ്ദേഹം ഡെല്‍ഹിക്കടുത്ത് നോയ്ഡയിലാണ് താമസം. ഞാന്‍ അടക്കം പലരോടും ഫോണില്‍ ബന്ധപ്പെടാറുണ്ട്. പ്രിയ പത്‌നി അന്തരിച്ചതിനുശേഷം ഇപ്പോഴും കര്‍മ്മകുശലനാണ്.
















