കൊല്ലം: കൊട്ടിയത്ത് ദേശീയപാത തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്ക് ഗുരുതര വീഴ്ചകളുണ്ടായെന്ന് സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തിയ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം. ഇവിടെ ഉണ്ടായിരുന്ന കലുങ്കിന് പകരം ഉണ്ടാക്കിയ ചെറുപാലത്തിന്റെ വീതി കുറവായതും വയല്‍ ഭൂമിയില്‍ യഥാസമയം മണ്ണ് പരിശോധന നടത്താതിരുന്നതും നിര്‍മാണ പ്രവര്‍ത്തികളില്‍ ഉണ്ടായ വീഴ്‌ച്ചയ്‌ക്ക് കാരണമായെന്ന് വിദഗ്ധ സംഘം വിലയിരുത്തി.
കരമണ്ണിന് പകരം ചെളിമണ്ണ് ഉപയോഗിച്ചതും ശരിയായ രീതിയിലുള്ള മണ്ണിന് പകരം കല്ലും മണ്ണും ചേര്‍ന്നതും അഷ്ടമുടി കായലിലെ കളിമണ്ണും, ഇപ്പോള്‍ പരവൂര്‍ കായലിലെ മണ്ണും ഉപയോഗിച്ചതും നിര്‍മാണത്തില്‍ ഉറപ്പില്ലാത്തതാക്കി. നിര്‍മാണ കമ്പനി ഉദ്യോഗസ്ഥര്‍ക്ക് കരമണ്ണ് മാഫിയയുമായിട്ടുള്ള ബന്ധം മൂലം നല്ല മണ്ണ് ഉപയോഗിക്കാതെ ഉപയോഗ ശൂന്യമായ മണ്ണ് ഉപയോഗിച്ചെന്നും വിദഗ്ധ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊട്ടിയം, മൈലക്കാട്, ഇത്തിക്കര പോലുള്ള മേഖലകള്‍ ചതുപ്പ് പ്രദേശങ്ങളാണെന്നുള്ള വില്ലേജ് അധികൃതരുടെ മുന്നറിയിപ്പ് ദേശീയപാത അധികൃതര്‍ അവഗണിച്ചു. ദേശീയപാതയിലെ മൈലക്കാട് ഇറക്കവും സമീപപ്രദേശങ്ങളും പൂര്‍ണ്ണമായി വയലിന്റെ നടുവിലൂടെയാണ് കടന്നുപോകുന്നത്. അങ്ങനെയുള്ള സ്ഥലത്ത് തൂണില്‍ പാലം നിര്‍മ്മിക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ച് എളുപ്പത്തിനുവേണ്ടിയാണ് ഒരു സുരക്ഷയും ഇല്ലാതെ വന്‍മതില്‍ നിര്‍മ്മിച്ചതെന്ന് വില്ലേജ് അധികാരികള്‍ ചൂണ്ടിക്കാട്ടി.
കടമ്പാട്ടുകോണം-കൊല്ലം സ്ട്രച്ചറില്‍ വെള്ളിയാഴ്ച വൈകിട്ടോടെയാണ് കൊട്ടിയം മൈലക്കാടിന് സമീപം പ്രധാനപാതയുടെ സംരക്ഷണഭിത്തി താഴെ സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുതാഴ്ന്നത്. നിര്‍മാണം നടക്കുന്നതിനാല്‍ ഇരുഭാഗത്തെയും സര്‍വീസ് റോഡുകള്‍ വഴിയായിരുന്നു ഇവിടെ വാഹനങ്ങള്‍ കടത്തിവിട്ടിരുന്നത്. വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.
വേണ്ട പഠനങ്ങള്‍ നടത്താതെ ആണ് 30 മീറ്റര്‍ ഉയരത്തില്‍ സ്ലാബുകള്‍ അടുക്കി മണ്ണിട്ടത് എന്നാണ് ആക്ഷേപം. നിലവിലെ നിര്‍മാണം ഉപേക്ഷിച്ചു പകരം കോണ്‍ക്രീറ്റ് എലിവേറ്റഡ് ഹൈവേ പണിയണം എന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ ആവശ്യം. തകര്‍ന്ന ഭാഗം പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കും എന്നതാണ് ദേശീയപാത അതോറിറ്റിയുടെ നിലപാട്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തകര്‍ന്ന ഭാഗത്തെ സംരക്ഷണ ഭിത്തികള്‍ ഇളക്കിമാറ്റി മണ്ണ് നീക്കം ചെയ്തശേഷം സര്‍വീസ് റോഡിലെ തകര്‍ച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ് കരാര്‍ കമ്പനി.












