കുളത്തൂപ്പുഴയിലെ ബാലശാസ്താ ദര്‍ശനം കഴിഞ്ഞെത്തുന്ന ഭക്തനെ, കേരളവും തമിഴ്‌നാടും പശ്ചിമഘട്ടത്തെ പങ്കിടുന്ന പാതയില്‍വച്ചാകും ആര്യങ്കാവ് വരവേല്‍ക്കുക. കുളത്തൂപ്പുഴയുടെ നിര്‍മ്മലതയില്‍ ബാലനായി പ്രത്യക്ഷപ്പെടുന്ന ശാസ്താവ്, ആര്യങ്കാവിന്റെ ഗംഭീര പ്രകൃതിയില്‍ ‘ഉപദേശമായി’ പ്രതിഫലിക്കുന്നു. ഈ ഗുരുസാന്നിധ്യം അനുഭവപ്പെടുത്താന്‍ പ്രകൃതിക്ക് സവിശേഷമായ ഒരു ഭൗമഘടനയുണ്ട്.
ആര്യങ്കാവിലെ ക്ഷേത്രസന്നിധിയില്‍ നില്‍ക്കുമ്പോള്‍ മുകളിലായി കിഴക്കോട്ട് തമിഴ്‌നാട്ടിലെ തെങ്കാശിക്കും, പടിഞ്ഞാറോട്ട് കേരളത്തിലെ പൂനലൂരിലേക്കും നീളുന്ന മലമ്പാതകള്‍ വ്യക്തമായി കാണാം. കുന്നിന്‍ചരിവിന്റെ പ്രൗഢിയില്‍ മൗനമായി നിലകൊള്ളുന്ന ശാസ്താ സന്നിധി ഇരു സാംസ്‌കാരികധാരകളെയും തുല്യമായി ഉള്‍ക്കൊള്ളുന്നു. പാതകള്‍ കേവലം പാതകളാണെന്നും, എത്തിച്ചേരേണ്ടത് താന്‍തന്നെയെന്നും ഇവിടുത്തെ അന്തരീക്ഷം പഠിപ്പിക്കുന്നു.
മണ്ഡലകാലം അവസാനിക്കുന്ന ധനുമാസത്തിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ പാണ്ഡ്യന്‍മുടിപ്പും തൃക്കല്ല്യാണവും നടക്കുന്നത്. വധുവായ മാമ്പഴത്തറ ഭഗവതിക്ക് സൗരാഷ്‌ട്ര പാരമ്പര്യമുണ്ട്. തൃക്കല്ല്യാണത്തിന് ഉത്സാഹം പകരുന്നത് വിവാഹബന്ധുക്കളായി പങ്കെടുക്കുന്ന തമിഴ് ബ്രാഹ്‌മണരാണ്. അതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളില്‍ മലയാളാചാരം പാലിക്കുമ്പോഴും, ഉത്സവത്തിന് തമിഴ് വൈഭവത്തിന്റെ സവിശേഷ മിഴിമുതല്‍ ലഭിക്കുന്നു.
കല്യാണദിവസം താലികെട്ടിനോട് അടുക്കുമ്പോള്‍ ദേവി ഋതുമതിയാകും. തുടര്‍ന്ന്, ക്ഷേത്രാചാര്യന്‍ ചുവന്ന പട്ടുയര്‍ത്തി വിവാഹം മാറ്റിവച്ചതായി അറിയിക്കുന്നതായിരുന്നു പണ്ട് കാലങ്ങളിലെ ചടങ്ങ്. അടുത്ത ദിവസം കുംഭാഭിഷേകവും കലശാഭിഷേകവും നടത്തി ക്ഷേത്രാശുദ്ധി നീക്കുന്നതോടെ ഉത്സവചടങ്ങുകള്‍ക്ക് സമാപനം ലഭിക്കുന്നതാണ് നിലവിലെ സമ്പ്രദായം. ശബരിമലയിലേതുപോലെ, പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെയും ശാസ്താസന്നിധിയിലേക്ക് വിലക്കുണ്ട്.
ആര്യങ്കാവ് ദര്‍ശനത്തിന്റെ ആന്തരഗതിയില്‍ കടന്നുവരുമ്പോള്‍, അനുഭൂതികള്‍ക്ക് അപ്പുറത്തേക്ക് വ്യാപിച്ച് പോകുന്ന ഒരു ആഴമാണ് ഇവിടെ അനുഭവപ്പെടുന്നത്. ക്ഷേത്രമുറ്റത്ത് നിന്ന് മുകളിലോട്ടു നോക്കിയാല്‍, ഭൗമപ്രകൃതിയുടെ മായാത്ത പച്ചപ്പ് ആകാശപ്രകൃതിയിലേക്ക് ലയിച്ചു ചേര്‍ന്ന് ഒന്നാകുന്നത് കാണാനാകും. വ്യാഖ്യാനസാധ്യമല്ലാത്ത ഒരു അപാരതയാണ് അപ്പോള്‍ മനസ്സില്‍ നിറയുക. അതാണ് സന്നിധിയിലാകെ നിറഞ്ഞുനില്‍ക്കുന്ന തത്ത്വഗുരുത്വം ശാന്തം, ഗംഭീരം, സമ്പൂര്‍ണ്ണം.
മദഗജമേറി വീരാസനത്തില്‍ ഇരിക്കുന്നതാണ് ആര്യങ്കാവിലെ ശാസ്താഭാവം. അപ്പോഴും വലംകയ്യില്‍ ഇടംനേടുന്നു സുരസമൃദ്ധിയുടെ നീലത്താമര. പരമസൗഖ്യത്തിനായുള്ള കാരുണ്യപ്പൊരുളല്ലോ ഏത് രൂപത്തിലും ശാസ്താസന്നിധി. ആര്യങ്കാവിലാകട്ടെ, ഈ കലിയുഗസത്യത്തിന് സാക്ഷിയായി പ്രകാശരൂപത്തില്‍ വലതുഭാഗത്തുണ്ട് പിതാസങ്കല്പമായ സാക്ഷാല്‍ മഹാദേവന്‍; ശാസ്താവിന് ഇടതുമാറി സാന്നിധ്യവരം നേടി പ്രസന്നയായ പുഷ്‌കലാദേവി.
സത്യം, ശിവം, സുന്ദരം എന്ന പരമാവസ്ഥ പകര്‍ന്നു നല്‍കാന്‍ ആര്യങ്കാവില്‍ പ്രകൃതിയും സങ്കല്‍പ്പവും സംഗമിക്കുന്നു. ആചാരങ്ങള്‍ അതിനെ മനുഷ്യസമീപത്തേക്ക് അടുപ്പിക്കുന്നു. തെളിയുന്തോറും അകന്ന് പോകുന്നതാണ് ആകാശത്തിന്റെ നീലനിറം. വിളക്കായി തെളിഞ്ഞ് നീലകണ്ഠന്‍ തന്നെ സാക്ഷിയാവുന്ന പരംപൊരുള്‍ ശബ്ദത്തില്‍ ഒതുങ്ങുമോ, മൗനത്തില്‍ നിറയുമോ?
പ്രയോഗാര്‍ഥത്തില്‍ ആര്യങ്കാവിലെ ഗുരുസന്നിധി നിരന്തരമായി അന്വേഷിക്കാനുള്ള പ്രേരണയും ശാസനയുമാണ്. അളന്നു തീര്‍ക്കാവുന്നതല്ല ശിവാകാരപ്പൊരുളിന്റെ അകക്കാമ്പെന്ന ബോധനവും അതിലുണ്ട്. അപരിമേയമായ അറിവായി വളര്‍ന്നുകൊണ്ടിരിക്കുക എന്നതാകാം ഇവിടെ പരശുരാമകല്പനയിലെ പ്രമാണം.
ആര്യങ്കാവിലെ സന്നിധി ഭക്തനില്‍ ഉണര്‍ത്തുന്നത് ഒരുറപ്പും നിയന്ത്രണവുമാണ്. മനുഷ്യന്റെ ബാഹ്യനിശ്ചയം എങ്ങനെ കാലപ്രകൃതിയുടെ അന്തര്‍നിശ്ചയത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്ന് പ്രതീകവര്‍ണ്ണനകളിലൂടെ അത് സാവധാനം പഠിപ്പിക്കുന്നു. വിവാഹാഘോഷങ്ങളുടെ ഭാഗമായി താഴ് വരകളിലൂടെ പടരുന്ന ദീപസ്തംഭങ്ങളുടെ ഗതിവര്‍ണ്ണത്തില്‍ മയങ്ങിനിന്ന മനസ്സിനെ, നിയോഗങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്കു മൃദുവായി ഉയര്‍ത്തുന്ന അനുഭവമാണിത്.
ഇനിയുള്ള യാത്ര ഘോരകാനനത്തിലൂടെയാണ്; അതുകൊണ്ട് പതറാത്ത ചുവടുറപ്പും വിഭ്രമങ്ങളെ അതിജീവിക്കുന്ന കരളുറപ്പും വേണം. അതുതന്നെയാണ് ആര്യങ്കാവ് ശാസ്താവ് ഗുരുസ്ഥാനത്ത് ഇരുന്ന് ഭക്തനില്‍ പകര്‍ന്നുതന്നത്. കരുണയുടെയും നിയന്ത്രണത്തിന്റെയും സമന്വയമായി നിലകൊള്ളുന്നതാണല്ലോ ആ ജ്ഞാനപൂര്‍ണ്ണ സന്നിധി. ഇനി അച്ചന്‍കോവിലിന്റെ കഠിന പാതകളിലേക്ക് നീങ്ങാം. (തുടരും)















