തിരുവനന്തപുരം: ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേരുമ്പോള്‍ പഴയ പാര്‍ട്ടിയെ ആവശ്യത്തിനും അനാവശ്യത്തിനും വിമര്‍ശിക്കുന്നതും പരിഹസിക്കുന്നതും രാഷ്‌ട്രീയത്തില്‍ പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനായ ഒരാളാണ് കെ. മഹേശ്വരന്‍ നായര്‍. ബിജെപിയില്‍ ചേര്‍ന്നതിനുശേഷം ഒരിക്കലും കോണ്‍ഗ്രസിനെ കടന്നാക്രമിക്കാനോ പരിഹസിക്കാനോ തയാറാകാതെ മാന്യമായി രാഷ്‌ട്രീയ പ്രവര്‍ത്തനം തുടരുകയാണ്.
തലസ്ഥാന നഗരിയിലെ കോണ്‍ഗ്രസ് മുഖമായിരുന്ന കെ.മഹേശ്വരന്‍ നായര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബിജെപിയില്‍ ചേര്‍ന്നത്. 2015 മുതല്‍ പത്ത് വര്‍ഷത്തോളം സജീവ രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടുനിന്ന മഹേശ്വരന്‍ നായരെ ബിജെപിയുടെ വികസന കാഴ്ചപ്പാടാണ് ആകര്‍ഷിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ പത്ത് വര്‍ഷത്തെ ഭരണം കണ്ട മഹേശ്വരന്‍ നായര്‍ കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന ആഗ്രഹത്തോടുകൂടി 2025ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ബിജെപി അംഗത്വം സ്വീകരിച്ച അദ്ദേഹം തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനായി പ്രവര്‍ത്തിച്ചു.
സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയോ എന്തെങ്കിലും ഉപാധി വച്ചോ അല്ല മഹേശ്വരന്‍ നായര്‍ ബിജപിയില്‍ ചേര്‍ന്നത്. ഇന്നലെ വരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടോ വിമര്‍ശിച്ചുകൊണ്ടോ ബിജെപി നേതൃത്വത്തിന്റെ ശ്രദ്ധ നേടാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. മറ്റൊരു സന്ദീപ് വാര്യര്‍ ആകാന്‍ എനിക്ക് ഒട്ടും താല്‍പര്യമില്ലെന്നും ബിജെപിയുടെ സാധാരണ പ്രവര്‍ത്തകനായി തുടരണമെന്നതാണ് നിലപാടെന്നും മഹേശ്വരന്‍ നായര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ ബൂത്ത് പ്രസിഡന്റായി പ്രവര്‍ത്തനം തുടങ്ങിയതാണ്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്, ബ്‌ളോക്ക് ഭാരവാഹി, കെപിസിസി അംഗം, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാല് തവണ തുടര്‍ച്ചയായി കോര്‍പ്പറേഷന്‍ കൗണ്‍സിലറായി. 1995ല്‍ പൂജപ്പുരയില്‍ നിന്ന് ആദ്യമായി കോര്‍പ്പറേഷനിലേക്ക് മത്സരിച്ചു വിജയിച്ചു. 2000ല്‍ ചെങ്കള്ളൂര്‍ വാര്‍ഡില്‍ നിന്നും 2005ലും 2010ലും പൂജപ്പുരയില്‍ നിന്നും വിജയിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. അന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 42 സീറ്റുകള്‍ യുഡിഎഫിനുണ്ടായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളില്‍ മഹേശ്വരന്‍ നായര്‍ മത്സരിച്ചില്ല. പതുക്കെ സജീവ രാഷ്‌ട്രീയത്തില്‍ നിന്നും താല്‍ക്കാലികമായി പിന്‍വാങ്ങി സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് അതില്‍ നിന്നും തെറ്റിപിരിഞ്ഞ് ബിജെപിയിലേക്ക് വന്നയാളല്ല മഹേശ്വരന്‍ നായര്‍. ദേശീയ രാഷ്‌ട്രീയവും സംസ്ഥാന രാഷ്‌ട്രീയവും ശ്രദ്ധയോടെ വീക്ഷിക്കുന്ന അദ്ദേഹം രാജ്യത്തിന്റെ ഭാവിയെ മുന്‍ നിര്‍ത്തിയാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തത്. നിരവധി തെരഞ്ഞെടുപ്പുകളില്‍ ഉത്തരവാദിത്വമേറ്റെടുത്ത് പ്രവര്‍ത്തിച്ച തനിക്ക് 2025 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം പുതിയൊരനുഭവമായിരുന്നു എന്നദ്ദേഹം പറഞ്ഞു. എല്ലാവിഭാഗം ജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പഠിച്ച് അവര്‍ക്കുവേണ്ടിയുള്ള പദ്ധതികള്‍ തയാറാക്കിയാണ് ബിജെപി മത്സരിച്ചത്. രാജീവ് ചന്ദ്രശേഖര്‍ വിജയിച്ചിരുന്നുവെങ്കില്‍ തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കപ്പെടുമായിരുന്നുവെന്ന് മഹേശ്വരന്‍ നായര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന കമ്മറ്റിയംഗമാണ് കെ.മഹേശ്വരന്‍ നായര്‍. പുന്നയ്‌ക്കാമുഗള്‍ വാര്‍ഡിലാണ് മഹേശ്വരന്‍ നായര്‍ മത്സരിക്കുന്നത്. 45 വര്‍ഷമായി ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായിരുന്ന പുന്നയ്‌ക്കാമുഗള്‍ 2020ലെ തെരഞ്ഞെടുപ്പില്‍ മഞ്ജു പി.വിയിലൂടെയാണ് ബിജെപി പിടിച്ചെടുത്തത്. എല്‍ഡിഎഫിന്റെ ആര്‍.പി.ശിവജിയും യുഡിഎഫിലെ ആര്‍. ശ്രീജിത്തുമാണ് മഹേശ്വരന്‍ നാരയുടെ എതിരാളികള്‍.
















