അങ്കാറ: മുസ്ലീം രാഷ്‌ട്രങ്ങളുടെ ഖലീഫയാകാൻ ആഗ്രഹിക്കുന്ന നാറ്റോ അംഗമായ തുർക്കി,
എഫ്-35 യുദ്ധവിമാനങ്ങൾക്കായി യുഎസുമായി ഒരു പ്രധാന കരാറിൽ ഏർപ്പെടാൻ ഒരുങ്ങുകയാണ്. റജബ് തയ്യിബ് എർദോഗന്റെ സർക്കാർ റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഘട്ടംഘട്ടമായി നിർത്തലാക്കാൻ പദ്ധതിയിടുന്നതായി തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബുറാക്ക് അബുദാബിയിൽ പറഞ്ഞു.
റഷ്യൻ സംവിധാനമായിരുന്നു മുമ്പ് കരാറിലെ ഏറ്റവും വലിയ തടസ്സം. എസ്-400 സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ തുർക്കി പരിഹരിച്ചതായി യുഎസ് അംബാസഡർ പ്രസ്താവിച്ചു. എന്നിരുന്നാലും എസ്-400 കൈവശം വയ്‌ക്കുന്നത് യുഎസിന് ഒരു പ്രധാന തർക്കവിഷയമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുർക്കി എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതും എസ്-400 നീക്കം ചെയ്യുന്നതും ഇന്ത്യയ്‌ക്കുള്ള ഭീഷണി നേരിയ രീതിയൽ വർദ്ധിപ്പിക്കും. കൂടാതെ തുർക്കി ഇസ്രായേലുമായി സംഘർഷം സൃഷ്ടിക്കുകയും ചെയ്യും.
തുർക്കിക്ക് എന്ത് നേട്ടമാണ് ഇത് കൊണ്ട് ഉണ്ടാകാൻ പോകുന്നത് ?
ഈ വർഷം സെപ്റ്റംബറിൽ എർദോഗനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം തുർക്കി വീണ്ടും എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. നാറ്റോയിലെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളാണ് യുഎസും തുർക്കിയും. അതിനാൽ എഫ്-35-ഉം എസ്-400-ഉം തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നത് രണ്ട് അംഗ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കും. റഷ്യയിൽ നിന്ന് തുർക്കി എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്നു.
യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തുർക്കി എസ്-400 ഉപേക്ഷിക്കണമെന്ന് പല തുർക്കി നേതാക്കളും പ്രസ്താവിച്ചിട്ടുണ്ട്. ഈ കരാർ തുർക്കിക്ക് നിരവധി നേട്ടങ്ങൾ കൊണ്ടുവരും. ഒന്നാമതായി, യുഎസുമായുള്ള ബന്ധം മെച്ചപ്പെടും. രണ്ടാമതായി എഫ്-35 ന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നേടും. ഇത് അവർക്ക് സ്വന്തം യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പുകൾ പൂർത്തിയാക്കാൻ അവരെ പ്രാപ്തരാക്കും. മൂന്നാമതായി തുർക്കിക്ക് ഇതുവരെ മിഡിൽ ഈസ്റ്റിൽ ഈ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈവശം വച്ചിരുന്ന ഏക രാജ്യമായിരുന്ന ഇസ്രായേലിന് ശക്തമായ ഒരു തിരിച്ചടി നൽകാൻ കഴിയും.
ഈ കരാർ ഇന്ത്യയ്‌ക്ക് ഭീഷണിയാകുന്നത് എന്തുകൊണ്ട് ?
തുർക്കിയും യുഎസും തമ്മിലുള്ള ഈ കരാർ ഇന്ത്യയിൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ തുർക്കി പാകിസ്ഥാനിന് നിരവധി ഡ്രോണുകൾ നൽകിയിരുന്നു. എന്നാൽ എസ്-400 ഉം മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ അവയെ വെടിവച്ചുവീഴ്‌ത്തി. എന്നാൽ ഇപ്പോൾ തുർക്കി തങ്ങളുടെ എസ്-400 ആയുധങ്ങൾ പാകിസ്ഥാന് നൽകിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സംഭവിച്ചാൽ റഷ്യയെ പ്രകോപിപ്പിക്കാം.
അതേ സമയം തുർക്കി തങ്ങളുടെ എസ്-400 ആയുധങ്ങൾ ഉപയോഗശൂന്യമാക്കുമെന്നും അങ്ങനെ അവ ഇനി ഉപയോഗത്തിലുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ എഫ്-35 പൂർണ്ണമായും പകർത്തുന്നതിലും സ്വന്തം അഞ്ചാം തലമുറ കാൻ യുദ്ധവിമാനം നിർമ്മിക്കുന്നതിലും തുർക്കി വിജയിച്ചാൽ അത് പാകിസ്ഥാന് നൽകിയേക്കാം. നിലവിൽ ഇന്ത്യയുടെ കൈവശം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളില്ല എന്നതും മറ്റൊരു വാസ്തവമാണ്.
















