പത്തനംതിട്ട: ശബരിമലയിൽ ഭക്തരുടെ വൻതിരക്ക്. ഇന്നലെ രാത്രി മുതൽ നടപ്പന്തലിൽ കത്തുനിന്ന ഭക്തരെ ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് നട തുറന്ന ശേഷമാണ് കടത്തി വിട്ടത്. ഭക്തരുടെ തിരക്ക് കാരണം ഇന്നലെ രാത്രി 11.25നാണ് ഹരിവരാസനം ചൊല്ലി നട അടച്ചത്. ഈ സമയം വലിയ നടപ്പന്തൽ തിങ്ങി നിറഞ്ഞ് ശരംകുത്തിക്ക് താഴെ വരെ പതിനെട്ടാംപടി കയറാനുള്ള നീണ്ടനിര ഉണ്ടായിരുന്നു.
രാവിലെ ദർശനത്തിനായി പതിനെട്ടാംപടിയിലൂടെ മാത്രമാണ് തീർത്ഥാടകരെ കടത്തിവിട്ടത്. മുൻ വർഷങ്ങളിൽ കാണാത്ത കർശന സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തും പമ്പയിലും പോലീസ് പരിശോധന കർശനമാക്കിയിരിക്കുകയാണ്. കേരള പോലീസ്, സിആർപിഎഫ്- ആർഎഎഫ്, എൻഡിആർഎഫ് , ആൻ്റി സബോട്ടേജ് ചെക്ക് ടീം, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (BDDS), സ്പെഷ്യൽ ബ്രാഞ്ച് എന്നീ സേനാ വിഭാഗങ്ങൾ സംയുക്തമായി റൂട്ട് മാർച്ച് നടത്തി.
നെയ്യഭിഷേകത്തിനും കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തീർത്ഥാടകർക്ക് അഭിഷേകത്തിനുള്ള നെയ്യ് ശ്രീകോവിലിൽ നേരിട്ട് നൽകാൻ കഴിയില്ല. മാളികപ്പുറത്തുനിന്നുള്ള ക്യൂവിലൂടെ തിരുമുറ്റത്തെ അഷ്ടാഭിഷേക കൗണ്ടറിൽ എത്തി നെയ്യും ടിക്കറ്റും നൽകുമ്പോൾ നേരത്തെ അഭിഷേകം ചെയ്ത് ശേഖരിച്ചിട്ടുള്ള നെയ്യിൽ കുറച്ച് അവിടെ നിന്നു പ്രസാദമായി കൊടുക്കുകയാണ്.
പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ട്രാക്ടർ ഗതാഗതവും തടഞ്ഞു. ദേവസ്വം മെസിലേക്കുള്ള പാൽ കയറ്റിയ ട്രാക്ടർ പോലും കടത്തിവിട്ടില്ല. ഇന്നു രാത്രിയിൽ നട അടച്ചു കഴിഞ്ഞാൽ ഭക്തരെ മല കയറാൻ അനുവദിക്കില്ല. നട അടച്ച ശേഷം തിരുമുറ്റവും പരിസരവും കേരളാ പോലീസിന്റെ ആൻ്റി സബോട്ടേജ് ടീം പരിശോധനയ്‌ക്ക് വിധേയമാക്കും. നടയടച്ച ശേഷം വരുന്ന ഭക്തർക്ക് നടപ്പന്തലിലെ ക്യൂവിൽ കാത്തുനിൽക്കാം, പിറ്റേന്ന് രാവിലെ മാത്രമേ പടി കയറാൻ സാധിക്കൂ.
















