ന്യൂദൽഹി : റഷ്യൻ പൗരന്മാർക്ക് അപ്രതീക്ഷിത സമ്മാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി . റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഇ-ടൂറിസ്റ്റ് വിസയും 30 ദിവസത്തെ ഗ്രൂപ്പ് ടൂറിസ്റ്റ് വിസയുമാണ് ഇന്ത്യ നൽകുക . ‘ ഈ പദ്ധതി ഞങ്ങൾ ഉടൻ ആരംഭിക്കും. ഭാവിയിൽ ആഗോള വെല്ലുവിളികളെ നേരിടാൻ ഞങ്ങളുടെ സൗഹൃദം നമ്മെ പ്രാപ്തരാക്കും ‘ നരേന്ദ്രമോദി പറഞ്ഞു.
റഷ്യൻ പൗരന്മാർക്ക് ഇ-ടൂറിസ്റ്റ് വിസകളും ഗ്രൂപ്പ് ടൂറിസ്റ്റ് വിസകളും ഇന്ത്യ ഉടൻ ആരംഭിക്കുമെന്ന് സംയുക്ത പത്രസമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. വിസ പ്രക്രിയ 30 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്നും പ്രധാനമായും, പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും മോദി പറഞ്ഞു . ഈ സംരംഭം ടൂറിസം, സാംസ്കാരിക വിനിമയം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വഴിത്തിരിവായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെത്തുടർന്ന് നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് തുറമുഖങ്ങളിലും ഷിപ്പിംഗ് മേഖലയിലെയും സഹകരണത്തെക്കുറിച്ചുള്ള ഒരു ധാരണാപത്രമാണ് . ഇത് ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര വ്യാപാരം കൂടുതൽ ശക്തിപ്പെടുത്തും.
കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ലോകം വലിയ മാറ്റങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, എല്ലാ സാഹചര്യങ്ങളിലും ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ഉറച്ചുനിൽക്കുന്നുവെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. കാലത്തിന്റെ പരീക്ഷണങ്ങളിൽ ഒരിക്കലും ഇളകാത്ത “ധ്രുവനക്ഷത്രം” പോലെ ഉറച്ചതാണ് ഈ ബന്ധമെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
















