തിരുവനന്തപുരം: പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡന കേസ് എഐജി ജി. പൂങ്കുഴലി അന്വേഷിക്കും. കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് ഡിജിപിക്ക് കൈമാറിയ പരാതിയിലാണ് രാഹുലിനെതിരെ രണ്ടാമത്തെ കേസ്. കേസുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അതിജീവിത അന്വേഷണ സംഘത്തെ അറിയിച്ച സാഹചര്യത്തിലാണ് പൂങ്കുഴലിക്ക് അന്വേഷണ ചുമതല നൽകാൻ തീരുമാനമായത്.
കേരളത്തിന് പുറത്ത് താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയായ പെൺകുട്ടിയാണ് പരാതിക്കാരി. വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. രാഹുല്‍ മാങ്കൂട്ടിത്തിലിനൊപ്പം ഉണ്ടായിരുന്നത് സുഹൃത്തായ ഫെന്നി നൈനാന്‍ ആണെന്നും പരാതിയില്‍ പറയുന്നു.
ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതേ സമയം ലൈംഗിക പീഡന-ഭ്രൂണഹത്യ കേസില്‍ ജാമ്യാപേക്ഷ തള്ളിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണം സംഘം. ഒമ്പതാം ദിവസവും എംഎല്‍എ ഒളിവില്‍ തന്നെയാണ്. അന്വേഷണം കാസർകോട്, വയനാട് മേഖലകളിലേക്കും കര്‍ണാടക ഉള്‍പ്പെടെ സംസ്ഥാനത്തിന് പുറത്തേക്കും ഊര്‍ജിതമാക്കി.
















