കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച ടിഎംസി എംഎൽഎ ഹുമയൂൺ കബീർ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ അസ്വസ്ഥനാണ്. പള്ളി നിർമ്മിക്കുമെന്ന തന്റെ വിവാദ പ്രഖ്യാപനത്തിൽ വിറളി പൂണ്ട മമത ബാനർജി അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. നടപടിക്ക് ശേഷം ഹുമയൂൺ കബീർ, മമത ബാനർജിക്കെതിരെ വലിയ ആക്രമണം അഴിച്ചുവിട്ടു.
മമതയെ ആർഎസ്എസ് ഏജന്റ് എന്ന് വിളിച്ചു. കൂടാതെ ബംഗാളിൽ മുസ്ലീം പുരോഹിതന്മാർക്ക് 3,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 13,000 രൂപയും അലവൻസ് നൽകുന്നുണ്ടെന്ന് കബീർ പറഞ്ഞു. മുസ്ലീങ്ങൾക്ക് ആകെ 54,000 രൂപയും ദുർഗാ പൂജ കമ്മിറ്റികൾക്ക് പ്രതിവർഷം 110,000 രൂപയും അലവൻസ് ലഭിക്കുന്നു. മമത ആർഎസ്‌എസിനു വേണ്ടി പ്രവർത്തിക്കുന്നുവെന്നും കബീർ തുറന്നടിച്ചു.
കൂടാതെ മതേതര രാഷ്‌ട്രീയത്തിലെ ഇരട്ടത്താപ്പ് നിലപാടുകൾ സ്വീകരിക്കുന്ന മുഖ്യമന്ത്രിയേയും ടിഎംസിയേയും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ടിഎംസി ന്യൂനപക്ഷങ്ങളെ വിഡ്ഢികളാക്കുകയും ആർഎസ്എസ്-ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു.
ഇതിനു പുറമെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പുതിയ പാർട്ടിയുമായി മത്സരിക്കുമെന്ന് ടിഎംസി എംഎൽഎ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 135 നിയമസഭാ സീറ്റുകളിലും തന്റെ പാർട്ടി മത്സരിക്കും. ഡിസംബർ 22 ന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും കബീർ ആക്രോശിച്ചു.
കഴിഞ്ഞ ദിവസമാണ് ഭരത്പുരിലെ തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ മുർഷിദാബാദിൽ ബാബറി മസ്ജിദ് നിർമ്മിക്കുമെന്ന് പറഞ്ഞത്. ഈ പ്രഖ്യാപനത്തോടെ തൃണമൂൽ പാർട്ടി ബിജെപിയിൽ നിന്ന് വലിയ ആക്രമണമാണ് നേരിടേണ്ടി വന്നത്.
















