കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ ‘ബാബറി മസ്ജിദിന്റെ’ ഒരു പകർപ്പ് നിർമ്മിക്കുമെന്ന് പ്രതിജ്ഞയെടുത്ത തൃണമൂൽ കോൺഗ്രസ് (ടിഎംസി) പാർട്ടി എംഎൽഎ ഹുമയൂൺ കബീറിനെ പാർട്ടി ഇന്ന് സസ്‌പെൻഡ് ചെയ്തു.
കഴിഞ്ഞ മാസമാണ്, മുർഷിദാബാദിലെ ബെൽദംഗയിൽ ‘ബാബറി മസ്ജിദിന്റെ മാതൃക നിർമ്മിക്കാൻ തറക്കല്ലിടുമെന്ന്’ കബീർ പ്രസ്താവിച്ചത്. മൂന്ന് മാസത്തിൽ പണി പൂർത്തിയാക്കുമെന്നും പറഞ്ഞിരുന്നു.
ടിഎംസി നേതാവും കൊൽക്കത്ത മേയറുമായ ഫിർഹാദ് ഹക്കീമാണ് സസ്പൻഷൻ പ്രഖ്യാപനം അറിയിച്ചത്.
ടിഎംസിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനെത്തുടർന്ന്, അടുത്ത മാസം പുതിയ പാർട്ടി രൂപീകരിക്കുമെന്നും പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും കബീർ പറഞ്ഞു. ‘നാളെ ഞാൻ ടിഎംസിയിൽ നിന്ന് രാജിവയ്‌ക്കും. ആവശ്യമെങ്കിൽ, ഡിസംബർ 22 ന് ഞാൻ പുതിയ പാർട്ടി പ്രഖ്യാപിക്കും,’ പശ്ചിമ ബംഗാളിലെ ഡെബ്ര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ കബീർ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.
കബീറിന്റെ പരാമർശം സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഭീഷണിയാണെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് മുന്നറിയിപ്പ് നൽകി.
















