ചാരുംമൂട് (ആലപ്പുഴ): അച്ഛന്‍ വേദനിക്കുന്ന ഓര്‍മ… അച്ഛന്റെ രാഷ്‌ട്രീയം അദ്ദേഹത്തിന് നല്‍കിയത് രക്തസാക്ഷിത്വവും കുടുംബത്തിന് തീരാനൊമ്പരവും. അച്ഛന്റെ ജീവനെടുത്ത രാഷ്‌ട്രീയകാഴ്ചപ്പാടുകളോട് ചേരാതെ മകള്‍ ദേശീയതയില്‍ അണിചേര്‍ന്നു. സിപിഎമ്മിന്റെ രക്തസാക്ഷിയായ എസ്. വാസുദേവന്‍പിള്ളയുടെ മകള്‍ ഗീത എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി. അച്ഛനെ കൊലയ്‌ക്കുകൊടുത്ത കമ്യൂണിസത്തോടും അച്ഛന്റെ ജീവനെടുത്ത കോണ്‍ഗ്രസ് കാപാലികതയോടും ചേരാനാവാതെയാണ് മകള്‍ നേരിന്റെ പാതയില്‍ എത്തിയത്.
ചുനക്കര ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലാണ് ഗീത ജനവിധി തേടുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയപ്രവര്‍ത്തകനായിരുന്ന കായംകുളം കെപിഎസി ജങ്ഷനു സമീപത്തെ കല്ലുംമൂട് മുണ്ടപ്പള്ളി വീട്ടില്‍ വാസുദേവന്‍ പിള്ളയെ 1974 ജനുവരി രണ്ടിനാണ് കോണ്‍ഗ്രസുകാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആ കാലത്ത് വളരെയധികം കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍കൂടി സിപിഎമ്മിന് ലഭിച്ചത് ശക്തനായ ഒരു രക്തസാക്ഷിയെ ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ പേരില്‍ പാര്‍ട്ടി കുടുംബ സഹായ ഫണ്ടായി ലക്ഷങ്ങള്‍ ശേഖരിച്ചെങ്കിലും വാസുദേവന്‍പിള്ളയുടെ കുടുംബത്തിന് നാമമാത്രമായ സഹായത്തിലൊതുക്കി.
വാസുദേവന്‍പിള്ള മരിക്കുമ്പോള്‍ മകള്‍ ഗീതക്ക് മൂന്നുവയസു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്‍ വിശ്വസിച്ചു പ്രവര്‍ത്തിച്ച പാര്‍ട്ടി, കൊലപാതകത്തിനു ശേഷം ഞങ്ങളോട് യാതൊരുവിധ നീതിയും കാണിച്ചില്ല. കൊലപാതകികളെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പാര്‍ട്ടി, കുടുംബത്തോട് കാണിച്ച അവഗണനയില്‍ മനംനൊന്താണ് സിപിഎം ഉപേക്ഷിച്ചത്.
ബിജെപിയുടെ നയങ്ങളും നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുമാണ് ബിജെപിയിലേക്ക് അടുപ്പിച്ചതെന്ന് ഗീത പറയുന്നു. ജനങ്ങള്‍ എന്നെ വിജയിപ്പിച്ചു വിട്ടാല്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ കൂടി സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ പദ്ധതികളും വാര്‍ഡില്‍ എത്തിക്കുവാന്‍ ശ്രമിക്കുമെന്നും ഗീത വോട്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കുന്നു. വിമുക്ത ഭടന്‍ മണിക്കുട്ടന്‍ നായരാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്.
















