പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെക്കുറിച്ച് ബോര്‍ഡിലെ ഉന്നതര്‍ക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘത്തില്‍ ഇടക്കാല റിപ്പോദേവസ്വംര്‍ട്ടില്‍ പറയുന്നു. 2019 സപ്തംബര്‍ 19, 20 തീയതികളില്‍ കടത്തിയ പാളികള്‍ തിരികെയെത്താന്‍ ഒരു മാസത്തിലേറെ സമയം എടുത്തിട്ടും ദേവസ്വം അധികൃതര്‍ മൗനം പിലിച്ചത് ഇതുകൊണ്ടാണ്.
സ്വര്‍ണ കവചിതമായ പാളികളില്‍ നിന്നും സ്വര്‍ണം വേര്‍പെടുത്തുക എന്നത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രം ലക്ഷ്യമായിരുന്നില്ല. ശബരിമല ശ്രീകോവില്‍ വാതിലുകള്‍ ഇളക്കി മാറ്റിയതിന് പിന്നില്‍ കാലപ്പഴക്കം മൂലമുള്ള തകരാറുകള്‍ ഒരു കാരണമാണെങ്കിലും പുതിയ വാതിലുകള്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി സ്ഥാപിച്ചത് കൊള്ളയ്‌ക്ക് മുന്നോടിയായി നടത്തിയ ട്രയല്‍ മാത്രമാണെന്നാണ് എസ്‌ഐടി നിരീക്ഷണം.
വിഷയം പുറത്തറിഞ്ഞാല്‍ മാധ്യമങ്ങളും വിശ്വാസികളും എങ്ങനെ പ്രതികരിക്കും എന്നറിയാനായിരുന്നു ഇത്. ഇതിനായി സോഷ്യല്‍ മീഡിയ വഴി മനഃപൂര്‍വം പ്രചാരവും നല്‍കി. കാര്യമായ ചലനം ഒരു ഭാഗത്തുനിന്നും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് കട്ടിളപ്പാളികള്‍ കടത്താന്‍ നീക്കം നടന്നത്. അക്കാര്യവും പുറംലോകം അറിയാതെ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ദ്വാരപാലക പാളികള്‍ കടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍, തന്ത്രി എന്നിവര്‍ അടക്കമുള്ളവര്‍ പോറ്റിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പോറ്റി പലരുടെയും വീടുകള്‍ സന്ദര്‍ശിക്കുകയും ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്തു. തന്ത്രി കണ്ഠര് രാജീവരുടേയും പ്രസിഡന്റ് എ. പത്മകുമാറിന്റെയും വീട് പോറ്റി സന്ദര്‍ശിച്ചിട്ടുണ്ട്.
ദേവസ്വം ബോര്‍ഡ് രേഖാമൂലം സമര്‍പ്പിച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് തന്ത്രി കണ്ഠര് രാജീവര് അനുജ്ഞാപൂജ നടത്തി പാളികള്‍ ഇളക്കാന്‍ അനുമതി നല്‍കിയത്. ഭരണപരമായ അധികാര പരിധിക്ക് പുറത്തായതിനാല്‍ സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തന്ത്രി കണ്ഠര് മോഹനരെപ്പറ്റിയൊ മഹേഷ് മോഹനരെപ്പറ്റിയൊ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഇല്ലെന്നാണ് സൂചന.
സ്വര്‍ണം പൊതിഞ്ഞ പാളികളുടെ ഗുണനിലവാരവും തൂക്കവും പഴക്കവും അറിയാന്‍ സന്നിധാനത്തുനിന്നും ശേഖരിച്ച പാളികളുടെ പരിശോധനാ ഫലം കൂടി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താന്‍ എസ്‌ഐടി ശ്രമിക്കുന്നതായാണ് അറിവ്. ശബരിമല ശ്രീകോവിലിന്റെ സീന്‍ പ്ലാന്‍ കൂടി റിപ്പോര്‍ട്ടില്‍ ചേര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക കത്ത് പത്തനംതിട്ട പെരുനാട് വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയിരുന്നതായാണ് വിവരം.
















