മുംബൈ, ബെംഗളൂരു, ഡല്‍ഹി, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ തിരക്കേറിയ പബ്ബുകളില്‍ വാരാന്ത്യരാത്രികളില്‍ ഒരു കാലത്ത് മുഴങ്ങിയിരുന്നത് പാശ്ചാത്യ സംഗീതത്തിന്റെ, പ്രത്യേകിച്ച് ഇഡിഎമ്മിന്റെ, ‘ബാസ് ഡ്രോപ്പുകള്‍’ ആയിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ വെളിച്ചവും, വിദേശ മദ്യത്തിന്റെ ലഹരിയില്‍ കൈകളുയര്‍ത്തി ആവേശത്തില്‍ ആടുന്ന യൗവനവും അവിടുത്തെ സ്ഥിരം കാഴ്ചകളായിരുന്നു. ‘ട്രെന്‍ഡി’ ആയ ഒരു ജീവിതശൈലിയുടെ പ്രതീകമായിട്ടാണ് പലരും ഈ കാഴ്ചകളെ കണ്ടിരുന്നത്.
എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആ ദൃശ്യങ്ങള്‍ക്കും ശ്രവ്യാനുഭവങ്ങള്‍ക്കും മാറ്റം വന്നിരിക്കുന്നു. ഇന്ന് ജെന്‍-സിയുടെ (Gen Z) ആരവങ്ങള്‍ ‘ഡിജെ’-യുടെ വിദേശ വിരഹഗാനങ്ങള്‍ക്ക് വേണ്ടിയോ, അതിവേഗ റീമിക്‌സുകള്‍ക്ക് വേണ്ടിയോ മാത്രമല്ല. മറിച്ച്, യുവാക്കള്‍ ഒരുമിച്ച് ചേരുന്നത് ഉച്ചത്തില്‍ ‘ജയ് ശ്രീ റാം’ എന്ന ലെഹറിനും, ഹരേ കൃഷ്ണ നാമത്തിനും, ഭജന്‍ ഗാനങ്ങളുടെ റീമിക്‌സുകള്‍ക്കും വേണ്ടിയാണ്. ഇത് കേവലമൊരു ഭക്തിസംഗമം എന്നതിലുപരി, വെസ്റ്റേണ്‍ സ്വാധീനത്താല്‍ മങ്ങലേറ്റുവെന്ന് കരുതപ്പെട്ട, എന്നാല്‍ മരിക്കാന്‍ മനസില്ലാത്ത ഒരു സംസ്‌കാരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. യഥാര്‍ത്ഥത്തില്‍, ഇതിനെയൊരു ‘കള്‍ച്ചറല്‍ ജയില്‍ ബ്രേക്ക്’ എന്ന് ജെന്‍-സി ഭാഷയില്‍ വിളിക്കാം.
പതിറ്റാണ്ടുകളായി കേരളത്തിലെയും ഭാരതത്തിലെയും സാംസ്‌കാരിക നായകര്‍ നിര്‍വചിച്ചു വെച്ചിരുന്ന ഒരു ‘മോഡേണ്‍’ മാതൃകയുണ്ടായിരുന്നു: ആധുനികനാകണമെങ്കില്‍ സ്വന്തം വേരുകള്‍ അറുത്തുമാറ്റണം. മതേതരനായാല്‍ മാത്രമേ ‘കൂള്‍’ ആകൂ എന്നും, ഭക്തിയെന്നത് വാര്‍ദ്ധക്യത്തിന്റെ മാത്രം അഭയമാണെന്നും ഒരു അലിഖിത നിയമം ഇവിടെ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ ഒരു ‘നന്ദഗോവിന്ദം’ വേദിയിലേക്ക് ചെന്നാല്‍, വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയ ആ മിഥ്യാധാരണകള്‍ തകര്‍ന്നു വീഴുന്നത് കാണാം. അവര്‍ കേരളത്തിന്റെ സാംസ്‌കാരിക ‘ഓപ്പറേറ്റിങ് സിസ്റ്റത്തെ’ തന്നെ മാറ്റുന്നു. ഈ മാറ്റത്തിന്റെ പ്രഭവകേന്ദ്രം സംഗീതമാണ്. കെ.ജെ. യേശുദാസിന്റെ ഗന്ധര്‍വ്വനാദവും, എം.ജി. ശ്രീകുമാറിന്റെ അയ്യപ്പഭക്തിഗാനങ്ങളും മലയാളിയുടെ വികാര പ്രപഞ്ചത്തിന്റെ ഭാഗമാണ്. പണ്ട് പുലര്‍ച്ചെയുള്ള ക്ഷേത്ര ദര്‍ശനങ്ങള്‍ക്കോ, മണ്ഡലകാലത്തെ യാത്രകള്‍ക്കോ മാത്രം സാക്ഷിയായിരുന്ന ആ ഗാനങ്ങള്‍, ഇന്ന് ‘ജെന്‍-സി’ തലമുറയുടെ ഹൃദയതാളമായി മാറുന്നു. കേവലം ഗൃഹാതുരതയോടെയല്ല, മറിച്ച് തികഞ്ഞ ആവേശത്തോടെയും അഭിമാനത്തോടെയുമാണ് അവര്‍ അയ്യപ്പഗാനങ്ങളുടെ പുതിയ റീമിക്‌സുകള്‍ ഏറ്റുപാടുന്നത്. പഴയ ഭക്തിഗാനങ്ങള്‍ അവരുടെ പുതിയ പ്ലേലിസ്റ്റുകളില്‍ ഇടംപിടിക്കുകയും, അതൊരു പുതിയ മൂഡ് ബോര്‍ഡ് ആയി മാറുകയും ചെയ്തിരിക്കുന്നു.
മാറ്റം സംഗീതത്തില്‍ മാത്രം ഒതുങ്ങുന്നില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കേരളത്തിലെ ക്യാമ്പസുകളിലേക്ക് ഒന്ന് നോക്കുക. കറുപ്പ് വസ്ത്രം എന്നത് കേവലമൊരു വ്രതവേഷം എന്നതിലുപരി, അതൊരു ഫാഷന്‍ സ്റ്റേറ്റ്മെന്റ് കൂടിയായി മാറുന്നു. കഴുത്തില്‍ രുദ്രാക്ഷമാലയും, മുണ്ടും, ഒപ്പം ട്രെന്‍ഡി ആയ സ്നീക്കേഴ്സും അണിയുന്ന യുവത്വത്തിന് മുന്നില്‍ പാരമ്പര്യവും ആധുനികതയും രണ്ടല്ല. ശബരിമല യാത്ര ഇന്ന് ചെറുപ്പക്കാര്‍ക്ക് വെറുമൊരു തീര്‍ത്ഥാടനമല്ല; അതൊരു സോഷ്യല്‍ റൈറ്റ് ഓഫ് പാസേജ് ആണ്. അച്ചടക്കവും അര്‍ത്ഥവും തേടിയുള്ള ഒരു കൂട്ടായ യാത്ര.
നന്ദഗോവിന്ദം പോലുള്ള കൂട്ടായ്‌മകളുടെ വിജയം, അവര്‍ ഈ തലമുറയുടെ നാടിമിടിപ്പ് തിരിച്ചറിഞ്ഞു എന്നതാണ്. ഭക്തിയെ ഗൗരവമേറിയ ചടങ്ങായി അവതരിപ്പിക്കുന്നതിന്
പകരം, വര്‍ണ്ണങ്ങളുടെയും വെളിച്ചത്തിന്റെയും അകമ്പടിയോടെ അതൊരു ദൃശ്യവിരുന്നായി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ഭക്തിയുടെ സത്ത ചോര്‍ന്നുപോകാതെ തന്നെ, പഴയ സോഫ്റ്റ്വെയര്‍, തികച്ചും നവീനമായ ഹാര്‍ഡ്വെയറില്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ഇവര്‍. ഇത് സംസ്‌കാരത്തിന്റെ ‘ഡൈല്യൂഷന്‍’ അല്ല, മറിച്ച് കാലത്തിനൊത്തുള്ള ‘എവല്യൂഷന്‍’ ആണ്.
ഇതിനൊരു രാഷ്‌ട്രീയ മാനം കൂടിയുണ്ട്. 2014-ന് ശേഷം വന്ന മാറ്റം ചെറുതല്ല. നെറ്റിയില്‍ കുറിയിടുന്നതോ, രുദ്രാക്ഷ മാല അണിയുന്നതോ റിഗ്രസീവ് ആണെന്ന് കരുതിയിരുന്ന, പൊതുസമൂഹത്തിന് മുന്നില്‍ സ്വന്തം മതം വെളിപ്പെടുത്താന്‍ മടിച്ചിരുന്ന അപകര്‍ഷതാബോധത്തിന്റെ കാലം അസ്തമിച്ചു. കൊച്ചിയിലെ കഫേയിലിരുന്ന് തിലകമണിഞ്ഞ ഒരു യുവാവ് ഇന്ന് ലോകത്തോട് വിളിച്ചുപറയുന്നത് ഇതാണ്: ‘വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത സൗന്ദര്യബോധത്തിന്റെ ‘വാലിഡേഷന്‍’ എന്റെ സംസ്‌കാരത്തിന് ആവശ്യമില്ല.’
വിമര്‍ശകര്‍ ഇതിനെ ഒരു ‘ഫാഡ്’ അഥവാ താല്‍ക്കാലിക ഭ്രമമെന്ന് വിളിച്ചേക്കാം. പക്ഷേ അവര്‍ക്ക് തെറ്റി. ഇതൊരു തിരിച്ചുവരവാണ്. പതിറ്റാണ്ടുകളായി നഷ്ടപ്പെട്ട സ്വത്വബോധത്തിന്റെ വീണ്ടെടുപ്പാണ്. ‘ഡെനിമും’ ‘ഐഫോണും’ ഉപയോഗിക്കുമ്പോഴും ഹരിവരാസനം കേട്ട് കണ്ണ് നിറയാന്‍ മടിയില്ലാത്ത, ശനിയാഴ്ച സത്സംഗത്തില്‍ പങ്കെടുത്ത് തിങ്കളാഴ്ച വ്രതം തുടങ്ങാന്‍ കഴിയുന്ന, വേരുകള്‍ അറുക്കാതെ തന്നെ ആധുനികരാകാമെന്ന് തെളിയിക്കുന്ന ഒരു തലമുറയാണിത്.
ഈ തരംഗം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പ്രവചിക്കാനാവില്ലായിരിക്കാം. പക്ഷേ ഒന്നുറപ്പാണ്: ഇന്റര്‍നെറ്റിന്റെ കുട്ടികള്‍ ക്ഷേത്രങ്ങളെ വീണ്ടും കണ്ടെത്തിയിരിക്കുന്നു. പാശ്ചാത്യ സംഗീതത്തില്‍ മയങ്ങിയിരുന്നവര്‍ സ്വന്തം സംസ്‌കാരത്തിന്റെ താളം തിരിച്ചറിഞ്ഞിരിക്കുന്നു.
















