മുന്‍ വിഭാഗ് പ്രചാരകും മാതൃകാ പ്രചരണാലയം മുന്‍ ജനറല്‍ മാനേജറുമായിരുന്നു എം. ശിവദാസേട്ടന്‍ ഡിസംബര്‍ 2ന് രാവിലെ വിഷ്ണുപാദം പ്രാപിച്ചു. പടിപടിയായി സംഘത്തിന്റെ ചുമതലകള്‍ വഹിച്ചു ഉയര്‍ന്ന നിരയില്‍ എത്തിയ പ്രവര്‍ത്തകനായിന്നു അദ്ദേഹം. നൂറുകണക്കിന് സ്വയംസേവകര്‍ക്കു മാതൃകയായിരുന്നു അദ്ദേഹം.
ഉത്തമസ്വയംസേവകനായി അന്ത്യനിമിഷം വരെ ജീവിച്ചു. കഴിഞ്ഞ ഞായറാഴ്ച വാല്മീകം പാലിയേറ്റിവ് കെയറില്‍ ചെന്ന് കണ്ടപ്പോള്‍ ഇനി അധിക ദിവസമല്ല എന്ന തോന്നല്‍ മനസില്‍ വന്നു. എങ്കിലും രാഷ്‌ട്ര ധര്‍മ പരിഷത്ത് പ്രസിഡന്റ് കുട്ടികൃഷ്ണന്‍ ചേട്ടന്‍ രാവിലെ വിളിച്ചു ദുഃഖവാര്‍ത്ത അറിയിച്ചപ്പോള്‍ അതൊരു ആഘാതം തന്നെയായിരുന്നു. മനസ്സില്‍ നിരവധി ഓര്‍മകള്‍ ഒഴുകിയെത്തി.
എറണാകുളം പരമാരാ ശാഖാ മുഖ്യശിക്ഷക് ആയിട്ടായിരുന്നു തുടക്കം. പിന്നീട് എറണാകുളം നോര്‍ത്ത് – കലൂര്‍ മണ്ഡല്‍ കാര്യവാഹായി. അടിയന്തരാവസ്ഥ പ്രഖ്യാപി
ച്ച ഉടനെ തന്നെ ഡിഐആര്‍ പ്രകാരം ജയിലിലായി. മാസങ്ങള്‍ക്ക് ശേഷം 1976 ജനുവരി അവസാനത്തോടെ പ്രചാരകായി തിരുവനന്തപുരം മഹാനഗരത്തിലെത്തി. അടിയന്തരാവസ്ഥക്ക് ശേഷം 1978 ല്‍ തിരുവനന്തപുരം ജില്ലാ പ്രചാരക്. പിന്നീട് കണ്ണൂര്‍ – കാസര്‍കോഡ് ഉള്‍പ്പെട്ട കോഴിക്കോട് വിഭാഗ് പ്രചാരകായി. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുമ്പോള്‍ ഒരു കേസുമായി ബന്ധപ്പെട്ട് ജയില്‍വാസവും അനു
ഭവിക്കേണ്ടി വന്നു. ഗൗരവമേറിയ ആ കേസില്‍ അദ്ദേഹത്തിന് യാതൊരു റോളും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. പിന്നീട് അദ്ദേഹമുള്‍പ്പടെയുള്ള എല്ലാ പ്രതികളെയും നിരപരാധികള്‍ എന്നു കണ്ട് കോടതി വെറുതെ വിട്ടയക്കുകയായിരുന്നു.
1990 കളില്‍ അദ്ദേഹം പ്രചാരക വൃത്തിയില്‍ നിന്ന് വിരമിച്ചു. ശേഷം മാതൃകാ പ്രചരണാലയത്തിന്റെ ജനറല്‍ മാനേജറായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് രാഷ്‌ട്ര ധര്‍മ പരിഷത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കുറേക്കാലം പ്രാന്തകാര്യാലയത്തിന്റെ റിസപ്ഷന്‍ ചുമതലയും വഹിച്ചു. മാനവസേവാ സമിതി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. അവിവാഹിതനായ ശിവദാസേട്ടന്‍ കുറച്ചു വര്‍ഷങ്ങളായി അനാരോഗ്യത്താല്‍ ക്ലേശിച്ചു വരികയായിരുന്നു.
1970ല്‍ എന്റെ കുടുംബം തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് താമസം മാറ്റിയപ്പോള്‍ മുതലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഏപ്രില്‍ മാസത്തിലാണീ സംഭവം. അച്ഛന്‍ വഴി പറഞ്ഞു തന്നതനുസരിച്ചു ഞാന്‍ എറണാകുളം നോര്‍ത്തിലെ പരമാര ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന പരമാരാ സംഘസ്ഥാന്‍ കണ്ടു പിടിച്ചു. മുഖ്യ ശിക്ഷകന്‍ ശിവദാസേട്ടന്‍. പുതിയ സ്ഥലത്തു ശാഖ കണ്ടുപിടിക്കാന്‍ കഴിഞ്ഞ സന്തോഷം എനിക്ക്. തൃശൂരിലെ പല സംഘ ചുമതലകളും വഹിച്ച, ഒരു സംഘ കുടുംബാംഗമായ എന്നെ സഹായിയായി കിട്ടിയതിലുള്ള സന്തോഷം ശിവദാസേട്ടന്. അന്ന് അദ്ദേഹം ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി. അങ്ങനെ അദ്ദേഹം എറണാകുളം എന്ന ദേശത്തും എറണാകുളത്തെ സംഘപ്രവര്‍ത്തനത്തിലും എനിക്ക് ജ്യേഷ്ഠതുല്യനായ മാര്‍ഗദര്‍ശിയായി. എറണാകുളത്തിന്റെയും, പശ്ചിമ കൊച്ചിയുടെയും ഭൂമിശാസ്ത്രം അദ്ദേഹം എന്നെ പഠിപ്പിച്ചു. ഭാസ്‌കര്‍ റാവുജി, അനന്തേട്ടന്‍, അനന്ത പ്രഭുജി, ജയപ്രകാശ് ജി, സജ്ജന്‍ചേട്ടന്‍, അഡ്വ. ധനഞ്ജയന്‍ ചേട്ടന്‍, പി.ടി. റാവുജി, അന്നത്തെ ‘കൊച്ചി കോര്‍പറേഷന്‍’ പ്രചാരക് സനല്‍കുമാര്‍ ജി തുടങ്ങിയവരെ പരിചയപ്പെടുത്തി. എറണാകുളം ചിറ്റൂര്‍ റോഡിലെ ഇയ്യാട്ട് മുക്കിലുള്ള പ്രാന്തകാര്യാലയമായ മാധവ് നിവാസില്‍ കൊണ്ടുപോയി. അയ്യപ്പന്‍കാവ്, എസ്ആര്‍എം റോഡ്, പച്ചാളം, സൗത്ത്, രവിപുരം തുടങ്ങിയ സ്ഥലങ്ങള്‍ കാണിച്ചു തന്നു. ശിവദാസേട്ടന്റെ കുടുംബവും എന്റെ അമ്മയുടെ കുടുംബവും തമ്മിലുള്ള തലമുറകള്‍ കൈമാറിയുള്ള ഉറ്റ സൗഹാര്‍ദം ഞങ്ങളുടെ ബന്ധത്തിനു കരുത്ത് പാകി.
രണ്ടു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് പ്രീഡിഗ്രി അഡ്മിഷന്‍ കിട്ടിയത് സെന്റ്. ആല്‍ബര്‍ട്‌സ് കോളജില്‍. ശിവദാസേട്ടന്‍ അവിടെ ബിഎ അവസാന വര്‍ഷ വിദ്യാര്‍ത്ഥി. അങ്ങനെ കോളജിലും അദ്ദേഹം എന്റെ ലോക്കല്‍ ഗാര്‍ഡിയനായി. അന്ന് കോളജില്‍ എബിവിപിക്കു പുറമെ സംഘ പ്രവര്‍ത്തനവും നല്ല രീതിയില്‍ നടന്നിരുന്നു. ഇന്ന് ബെംഗളൂരുവില്‍ സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി പ്രാക്ടീസ് ചെയ്തിരുന്ന ഗോപിച്ചേട്ടന്‍ (ദാമോദര പൈ) കോളജ് പ്രമുഖ്. (ഇന്ന് കലൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ നെടുനായകത്വം വഹിക്കുന്ന സി.എസ്. മുരളിച്ചേട്ടന്‍ ബിഎ കഴിഞ്ഞു പ്രചാരകനായി പോയി). വെറും പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായ 15 കാരനായ എന്നെ സഹ പ്രമുഖാക്കി സനല്‍കുമാര്‍ ജി ‘ഇടിവെട്ട്’ തീരുമാനം നടപ്പിലാക്കി. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ കിടുങ്ങി. അപ്പോഴും ധൈര്യം പകര്‍ന്ന് ശിവദാസേട്ടന്‍ എന്നെ പ്രാപ്തനാക്കി.
അടുത്ത വര്‍ഷം (1971) എന്നെ കലൂര്‍ പാവക്കുളം ക്ഷേത്രത്തില്‍ (ഇന്നത്തെ വിശ്വഹിന്ദു പരിഷത് സംസ്ഥാന കാര്യാലയം) ശാഖ തുടങ്ങാന്‍ നിയോഗിച്ചു. അപ്പോള്‍ അദ്ദേഹം എന്റെ മണ്ഡല്‍ കാര്യവാഹായി. തൊട്ടടുത്ത വര്‍ഷം എന്നെ ഇന്ന് പ്രാന്ത കാര്യാലയം നില്‍ക്കുന്ന എളമക്കരയില്‍ ശാഖ തുടങ്ങാന്‍ നിയോഗിച്ചു. ഇന്ന് കാണുന്ന ഏഴര ഏക്കര്‍ സ്ഥലം അന്ന് വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. മുഴുവന്‍ ഉടമാവകാശം ആയിട്ടില്ല. അതോടെ ശിവദാസേട്ടനും ഞാനും സാങ്കേതികമായി സഹപ്രവര്‍ത്തകര്‍ അല്ലാതായി. എങ്കിലും ഞങ്ങളുടെ വ്യക്തിബന്ധം കൂടുതല്‍ ശക്തമായി നിലനിന്നു.
അതിനിടെ അടിയന്തരാവസ്ഥ. ശിവദാസേട്ടനെ ജോലിസ്ഥലമായ എന്‍. ശ്രീകണ്ഠന്‍ നായരുടെ പ്രസ്സില്‍ നിന്ന് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഡിഐആര്‍ തടവ് രണ്ടര മാസത്തോളം. ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാണാന്‍ പോകാന്‍ നിയുക്തനായത് ‘പയ്യനായ’ ഞാന്‍. വി.പി. ജനേട്ടനും ഡി. അനന്തപ്രഭു (അന്നത്തെ കൊച്ചി മഹാനഗര്‍ കാര്യവാഹ്) തുടങ്ങിയവര്‍ സഹതടവുകാര്‍. എന്റെ പ്രായം പോലീസിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ സാധ്യതയില്ലാത്തതാണല്ലോ. ശിവദാസേട്ടന്റെ അമ്മയും സഹോദരന്‍ സുകുമാരന്‍ ചേട്ടനും എറണാകുളം കോടതിയില്‍ വന്നു. ശിവദാസേട്ടനെ കണ്ടതും ഇരുവരും പൊട്ടിക്കരഞ്ഞു. ശിവദാസേട്ടന്‍ ആകട്ടെ പതിവ് ചിരി മാത്രം. അടുത്ത ദിവസം ഭാസ്‌കര്‍ റാവുജി എന്നോട് ചോദിച്ചു – ഹൗ ഈസ് ശിവദാസ്? ഞാന്‍ പറഞ്ഞു, രാജാഭിഷേകത്തിനു തയാറാകാന്‍ പറഞ്ഞപ്പോഴും വനവാസം വിധിച്ചപ്പോഴുമുള്ള സ്ഥിതപ്രജ്ഞ ഭാവം! എന്റെ മറുപടി ഭാസ്‌കര്‍ റാവുജിയേയും, ഹരിയേട്ടനെയും ചിരിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു.അദ്ദേഹം ജയില്‍ വിമുക്തനായപ്പോഴേക്കും എനിക്കു അടിയന്തരാവസ്ഥ വിരുദ്ധ സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ സമയമായി. 1976 ജനുവരി 14 നായിരുന്നു പച്ചാളം വിജയന്‍ചേട്ടന്‍ ലീഡറും ഈ ലേഖകന്‍ ഡെപ്യൂട്ടി ലീഡറുമായ ബാച്ചിന്റെ ഡേറ്റ്. ആ ബാച്ചിന് വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ശിവദാസേട്ടന്‍ സദാ സന്നദ്ധനായിരുന്നു.
അതിനു ശേഷം ജനുവരി 23നു ആണെന്ന് തോന്നുന്നു, ഭാസ്‌കര്‍ റാവുജി ഞങ്ങളെ ഇരുവരെയും ഒരു വീട്ടില്‍ വിളിച്ചു വരുത്തി. (എളംകുളത്തു കേശവന്‍ നായരുടെ വീട്. പിന്നീട് അദ്ദേഹം രാഷ്‌ട്രധര്‍മ പരിഷത്തിന്റെ പ്രസിഡന്റായി). മുഖവുരയില്ലാതെ ഭാസ്‌കര്‍ റാവുജി ചിരിച്ചു കൊണ്ട് പറഞ്ഞു: ‘നിങ്ങളെ രണ്ടു പേരെയും ഞാന്‍ ഡ്രാഫ്റ്റ് ചെയ്യുന്നു. ശിവദാസ് തിരുവനന്തപുരം മഹാനഗരത്തില്‍. സതീശന്‍ കണയന്നൂര്‍ താലൂക്കില്‍’. അങ്ങനെ ഞങ്ങള്‍ രണ്ടു പേരും ഡ്രാഫ്റ്റഡ് ആയി. അദ്ദേഹം ആ ഇന്നിങ്‌സ് പതിറ്റാണ്ടുകള്‍ തുടര്‍ന്നു.
പ്രചാരക വൃത്തിയില്‍ നിന്ന് തിരിച്ചു വന്ന ശേഷവും ശിവദാസേട്ടന്‍ അലസനായിരുന്നില്ല. സംഘ നിര്‍ദ്ദേശം അനുസരിച്ചു അദ്ദേഹം നിരവധി കര്‍മങ്ങള്‍ ചെയ്തു. രോഗബാധിതനാകുന്നതു വരെ അദ്ദേഹം കര്‍മ്മയോഗി ആയി തുടര്‍ന്നു. എറണാകുളത്തെ നിരവധി സ്വയംസേവകര്‍ക്കു അദ്ദേഹം മാര്‍ഗദര്‍ശിയായിരുന്നു. എനിക്ക് നഷ്ടപ്പെട്ടത് ജ്യേഷ്ഠ സഹോദരനെയാണ്.
പ്രശ്‌നങ്ങളെ ധീരമായി നേരിടുന്ന പ്രവര്‍ത്തകനായിരുന്നു ശിവദാസേട്ടന്‍. അസാമാന്യ ധീരന്‍. ഒരിക്കല്‍ ശാഖ കഴിഞ്ഞു വരുമ്പോള്‍ എറണാകുളം നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിനു താഴെ വെച്ച് സിപിഎമ്മുകാര്‍ ആക്രമിക്കാന്‍ തയ്യാറായി വന്നപ്പോള്‍ ദണ്ഡയുമായി ചാടി വീണ ശിവദാസേട്ടനെ മറക്കാന്‍ കഴിയില്ല. കമ്മ്യൂണിസ്റ്റുകാര്‍ കോഴിക്കോട് ഒരു മുസ്ലിം പള്ളി ആക്രമിച്ചപ്പോള്‍ (1982ല്‍ ആണെന്ന് തോന്നുന്നു) അവിടെച്ചെന്ന് പള്ളിക്കു സംരക്ഷണം പ്രഖ്യാപിച്ച ശിവദാസേട്ടനെ കുറിച്ച് മാതൃഭൂമി എഡിറ്റോറിയല്‍ എഴുതി. മതവിശ്വാസത്തിനെതിരെ ആക്രമണം പൊറുക്കില്ല എന്നാണു അദ്ദേഹം അവിടെ പ്രഖ്യാപിച്ചത്. എറണാകുളം നഗരത്തില്‍ നിന്നു വളര്‍ന്നു വന്നു സംഘ നേതൃത്വത്തിന്റെ മുന്‍നിരയില്‍ എത്തിയ ഉത്തമ കാര്യകര്‍ത്താവിനു കോടി പ്രണാമം.
(ആര്‍എസ്എസ് കൊച്ചി മഹാനഗരം മുന്‍ സഹകാര്യവാഹ് ആണ് ലേഖകന്‍)














