ന്യൂഡൽഹി : പിങ്ക് ലെഹങ്കയിൽ നവവധുവായി മുസ്കാൻ എത്തിയപ്പോൾ വധുവിനെ ആനയിക്കാൻ വേദിയിലെത്തിയത് യൂണിഫോം അണിഞ്ഞ അമ്പതോളം ഇന്ത്യൻ സൈനികർ . ഒരു നിമിഷം അച്ഛന്റെ ഓർമ്മയിൽ മുസ്കാന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി . 2006 ൽ കശ്മീരിലെ ബാരാമുള്ളയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സുരേഷ് സിംഗ് ഭാട്ടിയയുടെ മകളാണ് മുസ്കാൻ. രാജ്യത്തെ കാത്ത സൈനികനോടുള്ള കടമ നിർവഹിക്കാനാണ് സൈനികർ എത്തിയത്.
പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന്റെ ഭാഗമായി വീരമൃത്യു വരിക്കുമ്പോൾ 28വയസായിരുന്നു സുരേഷ് സിങ്ങിന്റെ പ്രായം. “അവർ വന്ന് എന്നെ കെട്ടിപ്പിടിച്ചപ്പോൾ കരഞ്ഞു പോയി ,” മുസ്‌കാന്റെ മുത്തശ്ശി കൃഷ്ണ ഭാട്ടി (75) പറഞ്ഞു. ‘ വിവാഹദിനത്തിൽ പേരക്കുട്ടിയെ അനുഗ്രഹിക്കാൻ അവരെല്ലാം അവിടെ ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഒരുപാട് ബഹളം കേട്ടു. ഞങ്ങളുടെ ദാബ്ര ഗ്രാമത്തിൽ നിന്നുള്ള നിരവധി ആളുകൾ അവരെ കാണാൻ ഒത്തുകൂടി ‘ അവർ പറഞ്ഞു.
ഗ്രേറ്റർ നോയിഡയിലെ കാസ്നയിൽ വെച്ചായിരുന്നു കഴിഞ്ഞ ദിവസം മുസ്കാൻ ഭട്ടിയുടെ (22) വിവാഹം . മുസ്കാന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ പിതൃസഹോദരനായ പവൻ സിങ് ഭട്ടി പഞ്ചാബിലെ ഗ്രനേഡിയർ വിഭാഗത്തിന് ക്ഷണക്കത്തയച്ചിരുന്നു. വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ അയച്ച ക്ഷണക്കത്ത് ഇത്ര സ്നേഹത്തോടെ സ്വീകരിക്കപ്പെടുമെന്ന് ഊഹിച്ചുപോലുമില്ലെന്ന് പവൻ സിങ് പറഞ്ഞു. “അവരിൽ ഭൂരിഭാഗവും എന്റെ സഹോദരനൊപ്പം ജോലി ചെയ്തിരുന്നു. അവരിൽ ഒന്നോ രണ്ടോ പേർ വിവാഹത്തിൽ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു, പക്ഷേ അവരിൽ പലരും – സർവീസിൽ നിന്ന് വിരമിച്ചവർ പോലും – അവരുടെ യൂണിഫോമിൽ കണ്ടപ്പോൾ, മുസ്‌കാനെ അനുഗ്രഹിക്കാൻ എന്റെ സഹോദരൻ അവിടെയുണ്ടെന്ന് എനിക്ക് തോന്നി . അവർ തന്നെയാണ് അവളെ കന്യാദാനം നടത്തിയത് ,” പവൻ സിങ് പറഞ്ഞു. വേദിക്കരികിൽ സ്ഥാപിച്ചിരുന്ന സുരേഷിന്റെ ചിത്രത്തിൽ പട്ടാളക്കാർ പുഷ്പചക്രം അർപ്പിച്ചു.
പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ മുസ്കാന്റെ ദുപ്പട്ട കയ്യിലേന്തി വേദിയിലേക്ക് ആനയിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായി അമ്പതോളം പട്ടാളക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.കഴിഞ്ഞ വർഷം, സുരേഷിന്റെ മൂത്തമകനായ ഹർഷും ഇന്ത്യൻ സൈന്യത്തിൽ ചേർന്നു, ജമ്മു കശ്മീരിൽ സേവനമനുഷ്ഠിക്കുന്നു
















