ബംഗളുരു: ഞാനും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇരുവരും ഐക്യത്തോടെയാണ് സർക്കാരിനെ നയിക്കുന്നതെന്നും ഭാവിയിലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം ഇരുവരും പാലിക്കുമെന്ന് ആവർത്തിച്ച അദ്ദേഹം, ഹൈക്കമാൻഡ് തീരുമാനിക്കുമ്പോൾ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നും പറഞ്ഞു.
അധികാരത്തർക്കത്തിനിടെ, സിദ്ധരാമയ്യ ചൊവ്വാഴ്ച ശിവകുമാറിന്റെ വസതിയിൽ പ്രഭാതഭക്ഷണത്തിനായി എത്തിയിരുന്നു. “ഡി കെ ശിവകുമാറും ഞാനും ഐക്യത്തിലാണ്; ഞങ്ങൾ ഐക്യത്തോടെയാണ് സർക്കാരിനെ നയിക്കുന്നത്. ഈ ധാരണ എപ്പോഴും ഉണ്ടായിരിക്കും. വ്യത്യാസങ്ങളൊന്നുമില്ല. ഭാവിയിലും ഞങ്ങൾ ഐക്യത്തോടെ സർക്കാരിനെ നയിക്കും,” പ്രഭാതഭക്ഷണത്തിന് ശേഷം സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹൈക്കമാൻഡ് ഞങ്ങളെ വിളിച്ചാൽ, ഞങ്ങൾ തീർച്ചയായും അവരെ കാണും. നാളെ, ഞങ്ങൾ രണ്ടുപേരെയും ക്ഷണിച്ചിട്ടുള്ള ഒരു ചടങ്ങിൽ ഞാൻ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കാണുന്നുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. ശിവകുമാർ തന്നെ പ്രഭാതഭക്ഷണത്തിന് ക്ഷണിച്ചുവെന്നും അതനുസരിച്ചാണ് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 8 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തെക്കുറിച്ചും സ്വീകരിക്കേണ്ട തന്ത്രത്തെക്കുറിച്ചും താനും ഉപമുഖ്യമന്ത്രിയും ചർച്ച ചെയ്തു. കർണാടകയിലെ എംപിമാരുടെ യോഗം ദൽഹിയിൽ സംഘടിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. കൂടാതെ സംസ്ഥാനത്തെ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് പാർട്ടിയിൽ എല്ലാ എംഎൽഎമാരും ഒറ്റക്കെട്ടാണെന്നും വ്യത്യാസങ്ങളില്ലെന്നും ഡി.കെ ശിവകുമാറും പറഞ്ഞു.
















