ലഖ്നൗ : പ്രയാഗ്‌രാജിൽ രോഗശാന്തി ചടങ്ങിന്റെ മറവിൽ ക്രിസ്ത്യൻ മതപരിവർത്തനം നടത്തിയ സംഭവത്തിൽ പോലീസ് നടപടി. ജില്ലയിലെ കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മയോറാബാദ് പള്ളിക്ക് സമീപമുള്ള ഒരു വീട്ടിലാണ് മതപരിവർത്തന റാക്കറ്റ് പ്രവർത്തിച്ച് വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നാല് പ്രതികൾക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
കഴിഞ്ഞ കുറെ ശനി, ഞായർ ദിവസങ്ങളിൽ മയോറാബാദ് പരിസരത്തുള്ള ഒരു വീട്ടിൽ നിരവധി ആളുകൾ ഒത്തുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത് കണ്ട് വിഎച്ച്പി പ്രവർത്തകർക്ക് സംശയം തോന്നി. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച വിഎച്ച്പി പ്രവർത്തകരായ അമിത് മിശ്ര, ശുഭം കുശ്വാഹ, വിജയ് പാണ്ഡെ തുടങ്ങിയവർ ജനങ്ങൾ കൂട്ടമായിട്ടെത്തുന്ന വീട്ടിലെത്തി. അവിടെ എത്തിയപ്പോൾ രോഗശാന്തി ചടങ്ങിന്റെ മറവിൽ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് അവർ കണ്ടെത്തി. തുടർന്ന് സംഘം പോലീസിൽ വിവരം അറിയിച്ചു.
മതപരിവർത്തനം സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി. വീടിനുള്ളിൽ തടിച്ചുകൂടിയ ആളുകളെ പോലീസ് പുറത്താക്കി. വിഎച്ച്പി പ്രവർത്തകൻ അമിത് മിശ്രയുടെ പരാതിയിൽ ഞായറാഴ്ച കാന്റ് പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് പീറ്റർ രാജു, ജാസി രാജു, അനിൽ തോമസ്, സുംബ എന്നിവരുടെ പേരുകൾ എഫ്‌ഐആറിൽ ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു.
രണ്ട് പ്രതികളായ അനിൽ തോമസ്, പീറ്റർ രാജു എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചതായി പോലീസ് പറഞ്ഞു. ബാക്കിയുള്ള രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. തങ്ങൾ ക്രിസ്തുമതം പ്രചരിപ്പിക്കുകയാണെന്ന് അറസ്റ്റിലായ അനിൽ തോമസും പീറ്റർ രാജുവും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
















