ഇസ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ, റാവൽപിണ്ടിയിൽ സെക്ഷൻ 144 പ്രഖ്യാപിച്ച് അധികൃതർ. എല്ലാ പൊതുസമ്മേളനങ്ങളും നിരോധിച്ചു. ജയിലിലടച്ച നേതാവിനെ കാണാൻ പ്രവേശനം ആവശ്യപ്പെട്ട് ഖാന്റെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ) പാർട്ടി പ്രതിഷേധങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.
റാവൽപിണ്ടി ഡെപ്യൂട്ടി കമ്മീഷണർ ഡോ. ഹസ്സൻ വഖാർ ചീമ പുറപ്പെടുവിച്ച ഉത്തരവിൽ, 2024 ലെ ക്രിമിനൽ നടപടിക്രമ നിയമത്തിലെ (പഞ്ചാബ് ഭേദഗതി) സെക്ഷൻ 144 ഡിസംബർ 1 മുതൽ ഡിസംബർ 3 വരെ പ്രാബല്യത്തിൽ തുടരുമെന്ന് പറയുന്നു. പൊതു സുരക്ഷയ്‌ക്കും ക്രമസമാധാനത്തിനും “ആസന്നമായ ഭീഷണി” ഉള്ളതിനാൽ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
റാലികൾ, പ്രതിഷേധങ്ങൾ, മറ്റ് സമരങ്ങൾ, പ്രകടനങ്ങൾ, അഞ്ചോ അതിലധികമോ ആളുകളുടെ ഒത്തുചേരലുകൾ എന്നിവയുൾപ്പെടെ എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ആയുധങ്ങൾ, ബാറ്റൺ, ബോൾ ബെയറിംഗുകൾ, പെട്രോൾ ബോംബുകൾ, അക്രമാസക്തമായി ഉപയോഗിക്കാൻ സാധ്യതയുള്ള ഏതെങ്കിലും വസ്തുക്കൾ എന്നിവ കൈവശം വയ്‌ക്കുന്നത് ഗുരുതര കുറ്റമായി കണക്കാക്കും.
നിയമപാലകർ ഒഴികെയുള്ളവർ ആയുധങ്ങൾ പ്രദർശിപ്പിക്കൽ, വിദ്വേഷപരമോ പ്രകോപനപരമോ ആയ പ്രസംഗങ്ങൾ നടത്തൽ, പോലീസ് നിയന്ത്രണങ്ങൾ ലംഘിക്കാൻ ശ്രമിക്കുക എന്നിവയും കുറ്റകരമാണ്. വലിയ പ്രതിഷേധങ്ങളിലൂടെ ക്രമസമാധാനം തകർക്കാൻ ചില ഗ്രൂപ്പുകൾ അണിനിരക്കുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. ഇവർ സെൻസിറ്റീവായ സ്ഥലങ്ങൾ ലക്ഷ്യമിട്ടേക്കാമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഇമ്രാൻ ഖാൻ 2023 ഓഗസ്റ്റ് മുതൽ ജയിലിലാണ്. നിലവിൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് അദ്ദേഹം.
















