തിരുവനന്തപുരം: കടുവകളുടെ എണ്ണം എടുക്കാനായി ബോണക്കാട് ഉൾവനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി. ഒരു വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ ഉൾപ്പെടെയുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്ഓ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. കേരള – തമിഴ്നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്.
അഗസ്ത്യാർമലയും ഇവിടെയാണ്. ഡിഎഫ്ഓ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്ത് എത്തും. കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. തിങ്കളാഴ്ച രാവിലെയാണ് ഇവർ മൂന്നുപേരും ബോണക്കാട് ഉൾവനത്തിലേക്ക് കടുവകളുടെ എണ്ണം എടുക്കാനായി പോയത്. എന്നാൽ വൈകുന്നേരത്തോടെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല എന്നാണ് വിവരം. തുടർന്ന് ആർആർടി അംഗങ്ങൾ ഇവർക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഉൾവനത്തിലേക്ക് പോകുമ്പോൾ ചിലപ്പോൾ സിഗ്നൽ ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്. ഇതായിരിക്കാം ഒരു പക്ഷെ ഇവരെ ബന്ധപ്പെടാൻ കഴിയാത്തതെന്നാണ് വിവരം. ഇവരിൽ വാച്ചർ രാജേഷിന് മാത്രമാണ് ഉൾവനത്തെക്കുറിച്ച് നന്നായി അറിയാവുന്നത്. ഉൾവനത്തിൽ വെച്ച് കൂട്ടം തെറ്റിപോകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതേസമയം ഉദ്യോഗസ്ഥർ കാണാതായെന്ന് പറയാറായിട്ടില്ലെന്നും ഇവരുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു എന്നേയുള്ളുവെന്നും വനം മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
















