ന്യൂദൽഹി: കുവൈറ്റിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ഇൻഡിഗോ വിമാനം മുംബൈയിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്ന് ഭീഷണി ലഭിച്ചതിനെ തുടർന്നാണ് നടപടി. ദൽഹി വിമാനത്താവളത്തിൽ ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണത്തെക്കുറിച്ച് ഉടനടി വിവരമൊന്നുമില്ല. ഇൻഡിഗോ എയർലൈൻസിൽ നിന്ന് ഔദ്യോഗിക പ്രസ്താവനയും ഇതുവരെ പുറത്ത് വന്നിട്ടില്ല.
അതേ സമയം വിമാനം ഇതുവരെ മുംബൈ വിമാനത്താവളത്തിൽ ഇറങ്ങിയിട്ടില്ല. വിമാനത്താവളങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ സംഘങ്ങളും അടിയന്തര പ്രതികരണ സംഘങ്ങളും സജ്ജമാണ്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
അതേ സമയം ഇത് ആദ്യത്തെ സംഭവമല്ല. തിങ്കളാഴ്ച മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലെ മീര റോഡ് പ്രദേശത്തുള്ള ഒരു സ്വകാര്യ സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചു. സ്കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്നും അത് പൊട്ടിത്തെറിക്കുമെന്നും കാണിച്ച് രാവിലെ 6:30 ഓടെ സ്കൂൾ ഓഫീസിലേക്ക് ഒരു ഇമെയിൽ വന്നു. സ്കൂൾ അധികൃതർ ഉടൻ തന്നെ പോലീസിനെ അറിയിച്ചു. ബോംബ് സ്ക്വാഡ് സ്കൂൾ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. സ്കൂളിൽ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചു, ക്ലാസുകൾ തുടരാനും അനുവദിച്ചു.
















