പാകിസ്ഥാനിലെ എംബസി അടച്ചുപൂട്ടാൻ തീരുമാനിച്ച് ഫിൻലൻഡ്. പാകിസ്ഥാനിലെ രാഷ്‌ട്രീയ – സാമ്പത്തിക അസ്ഥിരതയും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനം. സമാന സാഹചര്യം നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലെയും മ്യാൻമറിലെയും എംബസികളും അടച്ചുപൂട്ടാനും ഫിൻലൻഡ് തീരുമാനിച്ചിട്ടുണ്ട്. രാഷ്‌ട്രീയ കലഹങ്ങളും ആഭ്യന്തര അസ്വസ്ഥതയും ശക്തമായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും മ്യാൻമറിലും പ്രവർത്തിക്കുന്ന എംബസികൾ പൂട്ടാൻ തീരുമാനിച്ചെന്ന് ഫഇൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനൻ വ്യക്തമാക്കി.
ഇപ്പോൾ ഈ രാജ്യങ്ങളുമായി ഫിൻലൻഡിന് വാണിജ്യമോ സാമ്പത്തിക ബന്ധമോ ഇല്ലെന്നും ഇനി തന്ത്രപ്രധാനമായ പങ്കാളികളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. ഈ മൂന്ന് രാജ്യങ്ങളിലുമുള്ള അസ്ഥിര സാഹചര്യമാണ് ഇത്തരമൊരു തീരുമാനം ആസൂത്രണം ചെയ്യാൻ കാരണമായതെന്നും അവർ വ്യക്തമാക്കി.വർഷങ്ങളായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ബഹുമതിക്ക് അർഹമാകുന്ന രാജ്യമാണ് ഫിൻലൻഡ്.
തുടർച്ചയായ എട്ടാം വർഷവും “ഹാപ്പിയസ്റ്റ് കൺട്രി” പട്ടം ഫിൻലൻഡിനാണ്. ഡെന്മാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ എന്നിവയാണ് പട്ടികയിൽ ഫിൻലഡിന് തൊട്ടുപിന്നിലുള്ളത്. വിദേശനയവും കയറ്റുമതിയും സുരക്ഷയും ലക്ഷ്യമാക്കി താത്പര്യപ്പെട്ട രാജ്യങ്ങളിൽ സാന്നിധ്യം ശക്തമാക്കുകയെന്നതായിരിക്കും ഇനി ഫിൻലൻഡിന്റെ ദിശയെന്ന് വോൾട്ടനൻ പറഞ്ഞു. ഈ നിലപാടിന്റെ ഭാഗമായി യുഎസിലെ ഹ്യൂസ്റ്റണിൽ ഫിൻലൻഡ് പുതിയ കോൺസുലേറ്റ് ജനറൽ ഓഫീസ് ആരംഭിച്ചിരുന്നു.
റഷ്യൻ എണ്ണ ഇറക്കുമതിയും ട്രംപിന്റെ തീരുവ നയവും സംബന്ധിച്ച് ഇന്ത്യ സ്വീകരിച്ച നിലപാടിനെ ഫിൻലൻഡ് മുമ്പും പിന്തുണച്ചിരുന്നു. ഇന്ത്യ ഒരു ഉയർന്നുവരുന്ന മഹാശക്തിയാണെന്നും റഷ്യ–ചൈന നിരയിൽ കൂട്ടിക്കെട്ടേണ്ട രാജ്യമല്ലെന്നും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ് അഭിപ്രായപ്പെട്ടു. യൂറോപ്പിന്റെയും അമേരിക്കയുടെയും വിശ്വസ്ത പങ്കാളിയായ ഇന്ത്യയുമായി സാമ്പത്തികബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ–യൂറോപ്യൻ യൂണിയൻ വ്യാപാരകരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും യൂറോപ്യൻ ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്‌ക്കെതിരെ കടുത്ത തീരുവ ഏർപ്പെടുത്തണമെന്ന ട്രംപിന്റെ നിർദേശം ഫിൻലൻഡ് തള്ളിക്കളഞ്ഞിരുന്നു.
















