സ്വതന്ത്രഭാരതത്തില്‍ തിരസ്‌ക്കരിക്കപ്പെട്ടിരുന്ന ഭാരതീയ വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം ഇപ്പോള്‍ സജീവമാണ്. ഭാരത വിജ്ഞാന പഠനം എന്ന പേരില്‍ 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ മേഖല വരുന്ന നൂറ്റാണ്ടുകളില്‍ നമ്മുടെ വൈജ്ഞാനിക ലോകത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. നിക്ഷിപ്ത രാഷ്‌ട്രീയ താല്പര്യങ്ങളുടെ പേരില്‍ ഭാരതീയമായതിനോടെല്ലാം വിയോജിക്കുന്ന ഒരു ചെറിയ ശതമാനം പണ്ഡിതരെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭാരതീയവിജ്ഞാന പഠനങ്ങള്‍ ഇന്ന് വളരെയധികം അംഗീകരിക്കപ്പെട്ടിരിക്കുന്നു.
പാശ്ചാത്യ ജ്ഞാനശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്താപദ്ധതികളോട് പ്രതികരിക്കുമ്പോള്‍ ഇന്ത്യന്‍ വൈജ്ഞാനിക മേഖലകളെ എങ്ങനെയുപയോഗിക്കണമെന്ന പഠനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഈ നയത്തിന്റെ കാതലായ വശം. വിമര്‍ശകര്‍ ആരോപിക്കുന്നതുപോലെ അശാസ്ത്രീയമായ ധാരണകളെ അവതരിപ്പിക്കുകയോ അതിന്റെ പ്രയോഗത്തിലൂടെ സാമൂഹിക പുരോഗതിയെ പിടിച്ചുവലിക്കുകയോ അല്ല ഭാരതീയ വിജ്ഞാന പഠനം ചെയ്യുന്നത്.
സമകാലിക വൈജ്ഞാനിക മേഖലകള്‍ എങ്ങനെ രൂപപ്പെട്ടുവെന്നും ആ പ്രക്രിയയില്‍ ‘അറിവിന്റെ രാഷ്‌ട്രീയം’ എങ്ങനെ ഇടപെട്ടുവെന്നുമാണ് ഭാരതീയ വിജ്ഞാനപഠനം പരിശോധിക്കുന്നത്. മൈക്കല്‍ ഡാനിനോയെപ്പോലെയുള്ള പണ്ഡിതര്‍ അഭിപ്രായപ്പെടുന്നതുപോലെ, ഭാരത വിജ്ഞാനപഠനത്തെ അംഗീകരിക്കാതിരിക്കുന്നതിലുള്ള നമ്മുടെ താല്പര്യങ്ങള്‍ ഭാരതത്തിന്റെ കൊളോണിയല്‍ ഭൂതകാലത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്നു കണ്ടെത്താവുന്നതാണ്. അതായത്, ഭാരതീയ വിജ്ഞാന സംവിധാനങ്ങളെയും അവയുടെ സമകാലിക പ്രസക്തിയെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നതും തിരസ്‌കരിക്കുന്നതും കൊളോണിയല്‍ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
യൂറോ കേന്ദ്രിത ദര്‍ശനങ്ങള്‍
അടിസ്ഥാനപരമായി, ഭാരതീയ വിജ്ഞാനപഠനം അന്വേഷിക്കുന്നത് അറിവിന്റെ രാഷ്‌ട്രീയത്തെയാണ്. നാം പൊതുവെ മനസ്സിലാക്കിയിരിക്കുന്നതുപോലെ ആഗോളതലത്തില്‍ പതിനെട്ടാം നൂറ്റാണ്ടുമുതല്‍ നിലവില്‍ വരാന്‍ തുടങ്ങിയ യൂറോപ് കേന്ദ്രീകൃത ചിന്താപദ്ധതിയാണ് യൂറോ കേന്ദ്രിത (ഋൗൃീ രലിേൃശര ) ലോകക്രമത്തെ നിര്‍മിച്ചത്. മനുഷ്യചിന്തയുടെയും ഭാവനയുടെയും അടിത്തറ യൂറോപ്യന്‍ ജ്ഞാനശാസ്ത്രങ്ങളിലാണെന്നും അവ പകരം വയ്‌ക്കാനില്ലാത്തവ ആണെന്നും കൊളോണിയലിസം അവകാശപ്പെട്ടിരുന്നു. ഈ ലോകക്രമത്തില്‍, പാശ്ചാത്യ യൂറോപ്പിന് വെളിയിലുള്ളതെല്ലാം അബദ്ധജടിലവും പ്രാകൃതവുമാണെന്ന ധാരണ അംഗീകരിക്കപ്പെട്ടു. ചുരുക്കത്തില്‍, പ്രാചീന നാഗരികതയുടെ ഈറ്റില്ലങ്ങളായ ആഫ്രിക്കന്‍ പേര്‍ഷ്യന്‍, ഭാരതീയ സംസ്‌കാരങ്ങള്‍ അവഗണിക്കപ്പെടുകയും അവയുടെ സ്ഥാനത്തേക്ക് യൂറോപ്
പ്രതിഷ്ഠിക്കപ്പെടുകയുമുണ്ടായി. മാര്‍ക്സിനു ഭാരതം, വാനരരെ ആരാധിക്കുന്ന വെറും അപരിഷ്‌കൃത ഗ്രാമസമൂഹമായതും ഹെന്രി എം. സ്റ്റാന്‍ലിയെന്ന പത്രപ്രവര്‍ത്തകന് ആഫ്രിക്ക ഇരുണ്ട ഭൂഖണ്ഡമായതും ഈ പ്രക്രിയയുടെ ഭാഗമായിട്ടായിരുന്നു.
യൂറോകേന്ദ്രിത ചിന്താപദ്ധതിയുടെ ഈയൊരു ഘട്ടത്തിലാണ് ഈസ്റ്റ് ഇന്ത്യന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന മെക്കാളെയുടെ കുപ്രസിദ്ധമായ വിദ്യാഭ്യാസ മിനുട്സ് ഉണ്ടാകുന്നത്. മെക്കാളെ ഇപ്രകാരം എഴുതി;
‘നമ്മളും നമ്മള്‍ ഭരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളും തമ്മിലുള്ള ദ്വിഭാഷികളാകാന്‍ കഴിയുന്ന ഒരു വര്‍ഗ്ഗത്തെ രൂപപ്പെടുത്താന്‍ ഇപ്പോള്‍ നമ്മള്‍ പരമാവധി ശ്രമിക്കണം; രക്തത്തിലും നിറത്തിലും ഇന്ത്യക്കാരനും, അഭിരുചിയിലും അഭിപ്രായങ്ങളിലും ധാര്‍മ്മികതയിലും ബുദ്ധിയിലും ഇംഗ്ലീഷുകാരനുമായ വര്‍ഗ്ഗം’.
കൊളോണിയല്‍ കാലംമുതല്‍ തുടരുന്ന ഈ ബൗദ്ധിക അടിമത്തമാണ് നമ്മെകൊണ്ടു കൗടില്യനെ ഇന്ത്യന്‍ മാക്കിവെല്ലിയെന്നും കാളിദാസ മഹാകവിയെ ഇന്ത്യന്‍ ഷേക്സ്പിയര്‍ എന്നും വിളിപ്പിക്കുന്നത്. കാളിദാസ മഹാകവിയും കൗടില്യനുമൊക്കെ അവരുടെ പ്രൗഢഗംഭീരമായ ബൗദ്ധിക ശേഷിപ്പുകള്‍ ലോകത്തിനു നല്കി കടന്നുപോയിട്ട് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് മാക്കിവെല്ലിയും ഷേക്സ്പിയറുമൊക്കെ ജനിച്ചത്. എന്നിട്ടും ഷേക്സ്പിയര്‍ ഒരിക്കലും ബ്രിട്ടീഷ് കാളിദാസനോ മാക്കിവെല്ലിയൊരു ഇറ്റാലിയന്‍ കൗടില്യനെന്ന നിലയിലോ പ്രകീര്‍ത്തിക്കപ്പെടുന്നില്ല. അങ്ങനെവേണമെന്നു നമ്മുടെ പണ്ഡിതര്‍ക്കും അഭിപ്രായവുമുണ്ടാകുന്നില്ല. ഈ മാനസികമായ അടിമത്തം ഇല്ലാതാകണമെന്നു ഭാരതവിജ്ഞാനപഠനം ലക്ഷ്യം വെയ്‌ക്കുന്നു.
യൂറോപ്പിന്റെ ദുരിതം
കോളനിവത്ക്കരണത്തെ എല്ലാക്കാലത്തും അപരിഷ്‌കൃതസമൂഹത്തിനു ലഭിച്ച വരദാനമെന്ന നിലയിലാണ് അതിന്റെ വക്താക്കള്‍ അവതരിപ്പിച്ചിരുന്നത്. കോളനിവത്കരണത്തിലൂടെ അപരിഷ്‌കൃതരെ ആധുനികരാക്കുന്ന ദുരിതം നിറഞ്ഞ ത്യാഗത്തെ യൂറോപ്പ് ഏറ്റെടുക്കുമെന്നാണ് പാശ്ചാത്യ ബുദ്ധിജീവികള്‍ അവകാശപ്പെട്ടത്. സിവിലൈസിങ് മിഷന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന കോളനിവത്കരണം പ്രാദേശികസമൂഹങ്ങളിലെ വൈജ്ഞാനിക സമ്പത്തുക്കളെ പ്രാകൃതമെന്നു മുദ്രകുത്തി ഇരുട്ടറയിലേക്ക് നയിച്ചു. ഏകദേശം പതിനാറാം നൂറ്റാണ്ടുമുതല്‍ വിവിധ ലക്ഷ്യങ്ങളോടെ ഭാരതത്തിലെത്തിച്ചേര്‍ന്ന യൂറോപ്യന്മാര്‍ ഈ നാടിന്റെ സംസ്‌കാരത്തെയും വിജ്ഞാനത്തെയും അപരിഷ്‌കൃതമെന്ന തലത്തില്‍ മാത്രമാണ് കണ്ടിരുന്നത്. അതിന്റെ പരിണിതഫലമെന്നു പറയുന്നത്, സമസ്തമേഖലയിലും നമുക്കുണ്ടായിരുന്ന വൈജ്ഞാനിക സമ്പത്തിനെ നശിപ്പിക്കുകയെന്നതായിരുന്നു. പ്രാകൃതമെന്നും അശാസ്ത്രീയമെന്നുമുള്ള പരിഹാസത്തിനു വിധേയമായതോടെ ഭാരതീയ വിജ്ഞാനങ്ങള്‍ അവഗണിക്കപ്പെട്ടു. അങ്ങനെ, അജന്തയിലും എല്ലോറയിലും പാറതുരന്നു ഗുഹാക്ഷേത്രങ്ങള്‍, ലോഹസ്തൂപങ്ങള്‍, ജന്തര്‍ മന്ദിറുകള്‍ എന്നിവയൊക്കെ നിര്‍മ്മിച്ച, ആര്യഭട്ടനും വരാഹമിഹിരനും രാജാ ജൈസിങ്ങും സമ്പുഷ്ടമാക്കിയ ഭൂതകാലമുള്ള നമുക്ക് എന്‍ജിനീയറിങ്, ലോഹവിദ്യ, വാസ്തുശാസ്ത്രം തുടങ്ങിയവയൊന്നും ശാസ്ത്രീയമായി അറിയില്ലെന്ന പാശ്ചാത്യവാദങ്ങള്‍ക്ക് സ്വീകാര്യതയുണ്ടായി. അതിന്റെ തുടര്‍ച്ചയെന്നോണം ആ തമസ്‌കരണത്തെ ഇന്നും ആഘോഷിക്കുന്നതിനെ ഭാരതീയ വിജ്ഞാന സമ്പ്രദായം ചോദ്യം ചെയ്യുന്നു. 2020 ലെ ദേശീയവിദ്യാഭ്യാസനയം ഇപ്രകാരം സൂചിപ്പിക്കുന്നു;
‘ഭാരതീയ വിജ്ഞാനത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയിലുടനീളം പ്രസക്തമായ ഇടങ്ങളിലെല്ലാം കൃത്യവും ശാസ്ത്രീയവുമായ രീതിയില്‍ ഉള്‍പ്പെടുത്തും; പ്രത്യേകിച്ച്, ഗോത്ര വിജ്ഞാനവും തദ്ദേശീയവും പരമ്പരാഗതവുമായ പഠനരീതികള്‍ ഉള്‍പ്പെടെയുള്ള വിജ്ഞാന സംവിധാനങ്ങള്‍ ഗണിതശാസ്ത്രം, ജ്യോതിശാസ്ത്രം, തത്ത്വചിന്ത, യോഗ, വാസ്തുവിദ്യ, വൈദ്യശാസ്ത്രം, കൃഷി, എന്‍ജിനീയറിങ്, ഭാഷാശാസ്ത്രം, സാഹിത്യം എന്നിവയുള്‍പ്പെടെ പഠിക്കുകയും ചെയ്യും.’
മുകളില്‍ നല്‍കിയിരിക്കുന്ന നയമനുസരിച്ച്, വിമര്‍ശകര്‍ കടന്നാക്രമിക്കുന്നതുപോലെ പ്രാകൃതചിന്തകളുടെ പ്രോത്സാഹനമല്ല ഭാരതീയ വിജ്ഞാന പഠനത്തിന്റെ ലക്ഷ്യം. പകരം, ഭാരതം ഒരിക്കലും ഒരു വിജ്ഞാനശാഖയോടും വിയോജിപ്പുപ്രകടിപ്പിച്ചിട്ടില്ലെന്നും എല്ലാ അറിവുകളെയും എന്നും ആശ്ലേഷിക്കുക മാത്രമാണ് ചെയ്തതെന്നും ഭാരതീയ വിജ്ഞാന പഠനം അടിവരയിടുന്നു. അതുകൊണ്ടുതന്നെ, ഭാരതത്തിന്റെ പൗരാണിക കാലംമുതല്‍ ഇവിടെ രൂപംകൊണ്ടിട്ടുള്ള വൈജ്ഞാനിക മേഖലകളെ തുറന്ന മനസ്സോടെ പുതിയ തലമുറക്ക് പകര്‍ന്നുകൊടുക്കുകയാണ് ഭാരതീയ വിജ്ഞാന പഠനങ്ങള്‍ ചെയ്യുന്നത്. ഗോത്രനാടോടി വിജ്ഞാനം മുതല്‍ അതിഗഹനമായ ഗണിതശാസ്ത്ര വിജ്ഞാനം വരെ സംരക്ഷിക്കുകയും പുതിയ പഠനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്ന ഭാരതീയ വിജ്ഞാന പഠനങ്ങള്‍ യൂറോകേന്ദ്രിത ലോകത്തു നിന്നുള്ള ഭാരതത്തിന്റെ മാറ്റത്തെ ത്വരിതപ്പെടുത്തും.
















