ഫ്ലോറിഡ: ഫ്ലോറിഡയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരും ഉക്രൈന്‍ പ്രതിനിധി സംഘവും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്‌ചയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി. അതേ സമയം, യുദ്ധം അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍ നടന്ന ചര്‍ച്ചയ്‌ക്ക് ശേഷം റഷ്യ- ഉക്രൈയ്‌ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ട്രംപ് പ്രതിനിധി വിറ്റ് കോഫ് റഷ്യയിലേക്ക് പോകും.
യൂറോപ്യന്‍ യൂണിയന് ട്രംപിന്റെ സമാധാനക്കരാറില്‍ അതൃപ്തി
അതേ സമയം, ഫ്ലോറിഡയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരും ഉക്രൈന്‍ പ്രതിനിധി സംഘവും തമ്മിൽ നടന്ന ഉന്നതതല കൂടിക്കാഴ്‌ചയില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് അതൃപ്തി പ്രകടിപ്പിച്ചു. ചര്‍ച്ച സ്വാഗതാര്‍ഹമെങ്കിലും ഉക്രൈന്റെ പരമാധികാരം അംഗീകരിക്കുന്ന പരിഹാരം ഉണ്ടാകണമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി എക്സില്‍ കുറിച്ചു. യൂറോപ്യൻ സഖ്യകക്ഷികളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് ട്രംപ് സമാധാനക്കരാര്‍ ഉണ്ടാക്കിയതെന്ന വിമര്‍ശനമാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഉയര്‍ത്തുന്നത്.
മാക്രോണുമായി ചര്‍ച്ച
ഇതോടെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായിക്കൂടി ചര്‍ച്ചകള്‍ ചെയ്ത് കൂടുതല്‍ മാറ്റങ്ങളോടെ പുതിയ സമാധാന നിർദേശം അവതരിപ്പിക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയനില്‍ നേതൃസ്ഥാനം കൈക്കൊള്ളുന്ന ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി പാരീസില്‍ ചര്‍ച്ച നടക്കും. ഇതില്‍ ഉയരുന്ന സമാധാനനിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ സമാധാനനക്കരാര്‍ രൂപവല്‍ക്കരിക്കും.
ഏകദേശം നാല് വർഷത്തെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ട് വച്ച പദ്ധതി ഉക്രൈന്റെയും റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും അംഗീകാരത്തോടെ അന്തിമമാക്കാനാണ് ശ്രമം. ഉക്രൈന്‍ സുരക്ഷാ കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമെറോവാണ് ഉക്രൈന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.
സംഘത്തില്‍ ഉക്രൈന്‍ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി ഹനാറ്റോവും ഉക്രൈൻ പ്രസിഡൻ്റിന്റെ ഉപദേഷ്‌ടാവ് ഒലെക്‌സാണ്ടർ ബെവ്‌സും പങ്കെടുത്തു. ചർച്ചകളിൽ ഉണ്ടായ പുരോഗതിയെക്കുറിച്ച് സെലെൻസ്‌കിയെ അറിയിച്ചതായി ഉമെറോവ് ഫേസ്ബുക്കിൽ കുറിച്ചു.
നാറ്റോ യോഗത്തില്‍ റൂബിയോ പങ്കെടുക്കില്ല
യുക്രെയ്‌നിനായുള്ള യുഎസ് പദ്ധതിയെക്കുറിച്ചുള്ള നാറ്റോ സഖ്യകക്ഷികളുടെ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, ബ്രസൽസിൽ നടക്കാൻ പോകുന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ പങ്കെടുക്കില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയും സൈനികരെയും കൊല്ലുകയും ദശലക്ഷക്കണക്കിന് യുക്രേനിയൻ പൗരന്മാരെ നാടുകടത്തുകയും ചെയ്‌ത ക്രൂരതയാണ് റഷ്യയുടേത് എന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യൂറോപ്യന്‍ യൂണിയന്‍. മാത്രമല്ല, റഷ്യ യൂറോപ്യന്‍ യൂണിയന് നല്‍കിയ ചില നിക്ഷേപങ്ങള്‍ മരവിപ്പിച്ച ശേഷം അത് ഉക്രൈന് നല്‍കാനുള്ള നീക്കത്തില്‍ റഷ്യ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ നിക്ഷേപങ്ങള്‍ റഷ്യയും .മരവിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ റഷ്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുകയാണ്.
റഷ്യയുടെ ഡ്രോണ്‍ ആക്രമണത്തില്‍ ഉക്രൈനില്‍ നാശം;റഷ്യയുടെ എണ്ണ ടെർമിനൽ ആക്രമിച്ച് ഉക്രൈന്‍
അതേ സമയം റഷ്യയും ഉക്രൈനും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. റഷ്യൻ സൈന്യം ഉക്രൈനിന്റെ തലസ്ഥാനം ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
കരിങ്കടലിൽ രണ്ട് എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് ഉത്തരവാദി ഉക്രൈന്‍ ആണെന്ന് ഉക്രൈന്‍ പ്രഖ്യാപിച്ചു. രഹസ്യമായി റഷ്യൻ എണ്ണ കടത്തിയതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത്. ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യയിലെ ഏറ്റവും വലിയ എണ്ണ ടെർമിനലുകളിൽ ഒന്നിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. .
















