ലണ്ടന്‍: ശത്രുഡ്രോണുകളെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാമ്പലാക്കുന്ന ഡ്രാഗണ്‍ ഫയര്‍ ലേസര്‍ ഡയറക്ട് എനര്‍ജി എന്ന ആയുധം കണ്ടെത്തിയതോടെ ബ്രിട്ടന്‍ യുദ്ധരംഗത്ത് നിര്‍ണ്ണായക ശക്തിയായി ഉയരുന്നു.
ബ്രിട്ടീഷ് റോയൽ നേവി കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിന്റെ വിജയം പ്രതിരോധമേഖലയില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുമെന്ന് പറയുന്നു. മണിക്കൂറിൽ 650 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ഒരു റേസിംഗ് കാറിന്റെ ഇരട്ടി വേഗതയുള്ള ഡ്രോണിനെ, വെറും നിമിഷങ്ങൾക്കകം ലേസർ കിരണം ഉപയോഗിച്ച് തകർക്കാൻ ഡ്രാഗൺഫയറിന് സാധിച്ചു. ബ്രിട്ടന്റെ പ്രതിരോധ മന്ത്രി ലൂക്ക് പൊള്ളാർഡ് ഡ്രാഗണ്‍ ഫയറിനെക്കുറിച്ച് വെളിപ്പെടുത്തിയതോടെ ലോകശ്രദ്ധ മുഴുവൻ ഈ ലേസർ സാങ്കേതികവിദ്യയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.
ലേസര്‍ ബീം ഉപയോഗിച്ച് ശത്രുവിന്റെ ഡ്രോണ്‍ തകര്‍ക്കുന്നു

ബ്രിട്ടൻ പ്രതിരോധ മന്ത്രാലയം, എംബിഡിഎ ബ്രിട്ടൻ , ലിയോനാർഡോ, ക്വിനെറ്റിക് എന്നീ പ്രമുഖ പ്രതിരോധ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ചതാണ് ഈ ഡ്രാഗൺഫയർ ലേസർ ആയുധം. ആക്രമിക്കാനെത്തുന്ന ഡ്രോണുകൾ, വ്യോമ നിരീക്ഷണ ഉപകരണങ്ങൾ, മിസൈലുകൾ എന്നിവയെ നിമിഷാര്‍ധങ്ങളില്‍ കത്തിക്കാന്‍ കഴിയുന്ന ഉപകരണമാണ് ഡ്രാഗണ്‍ ഫയര്‍ ലേസര്‍. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ആയുധങ്ങൾ പോലെ സ്‌ഫോടക വസ്തുക്കളൊന്നും ഇതില്‍ ഇതിൽ ഉപയോഗിക്കുന്നില്ല; പകരം, ശക്തമായി ഒരു പ്രകാശകിരണം ലക്ഷ്യത്തിൽ കേന്ദ്രീകരിച്ച് ശത്രു ഡ്രോണിനെ ചൂടാക്കി തകർക്കുകയാണ് ചെയ്യുന്നത്.
കുതിച്ചുപാഞ്ഞുവരുന്ന ശത്രുപക്ഷത്തെ ഡ്രോണുകളെ കൃത്യമായി കണ്ടെത്താനും ട്രാക്ക് ചെയ്യാനും ഇതിൽ ഉയർന്ന നിലവാരത്തിലുള്ള ഒരു ഇലക്ട്രോ-ഓപ്റ്റിക്കൽ ക്യാമറയും ഒരു ലോ-പവർ ലേസർ സംവിധാനവുമുണ്ട്. ഉയർന്ന ശക്തിയുള്ള ലേസർ കിരണത്തെ കൃത്യതയോടെ ശത്രുവിന്റെ ഡ്രോണുകളിലേക്കും മിസൈലുകളിലേക്കും പായിക്കുകയാണ് ബീം ഡയറക്ടർ സിസ്റ്റം ചെയ്യുന്നത്.
ചെലവ് കുറവാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ഡ്രാഗൺഫയർ ഉപയോഗിക്കുന്ന ഒരു ലേസറിന് വെറും 13 ഡോളറേ വരൂ.
















