ക്വെറ്റ (ബലൂചിസ്ഥാൻ): ബലൂചിസ്ഥാൻ പ്രവിശ്യയിൽ 24 മണിക്കൂറിനിടെ ഏഴ് സ്‌ഫോടനങ്ങൾ നടന്നത് പാകിസ്ഥാനിൽ പരിഭ്രാന്തി പടർത്തി. സ്‌ഫോടനങ്ങളിൽ ആരും കൊല്ലപ്പെട്ടില്ലെങ്കിലും, ഒരു നിർമ്മാണ കമ്പനിയുടെ രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. ക്വെറ്റയിലും ദേര മുറാദ് ജമാലിയിലുമാണ് സ്‌ഫോടനങ്ങൾ നടന്നത്.
ക്വെറ്റയിലായിരുന്നു ആദ്യത്തെ സ്‌ഫോടനം്, അവിടെ ചില വിമതർ പോലീസ് ചെക്ക് പോയിന്റിലേക്ക് ഗ്രനേഡ് എറിഞ്ഞു. രണ്ടാമത്തെ സ്‌ഫോടനം ക്വെറ്റയിലെ ഒരു ഭീകരവിരുദ്ധ വകുപ്പിന്റെ (എടിഡി) വാഹനത്തിന് സമീപമായിരുന്നു. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) സ്‌ഫോടനമായിരുന്നു.
വൈകിട്ട് ബലൂചിസ്ഥാൻ തലസ്ഥാനത്ത് മൂന്ന് സ്‌ഫോടനങ്ങൾ കൂടി കേട്ടു. ക്വെറ്റയുടെ പ്രാന്തപ്രദേശത്തുള്ള ലോഹർ കരേസിനടുത്ത് ഒരു സ്‌ഫോടനം നടന്നതായി സീനിയർ പോലീസ് സൂപ്രണ്ട് ആസിഫ് ഖാൻ പറഞ്ഞു.
ക്വെറ്റയെ പാകിസ്ഥാന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയ്‌ക്ക് കേടുപാടുകൾ സംഭവിച്ചു.
ക്വെറ്റ സ്റ്റേഷന് സമീപമുള്ള ഒരു റെയിൽവേ ട്രാക്കിൽ ചില കലാപകാരികൾ സ്‌ഫോടനം നടത്തിയതായും ഇത് മേഖലയിലെ റെയിൽവേ ഗതാഗതം തടസപ്പെടുത്തിയതായും ഖാൻ പറഞ്ഞു.
















