കയറ്റം കയറിപ്പോകുന്ന ഒരു പഴയ ലോറിയില്‍ നിന്നാണ് ഹരി ആ നിലവിളി കേട്ടത്. ബലിപീഠത്തിലേക്ക് കൊണ്ടുപോയ ഒരു പാവം അമ്മപ്പശുവിന്റെ കരച്ചില്‍. അസ്ഥിമാത്രമായ അമ്മപ്പശുവും കഷ്ടിച്ച് ഒരാഴ്ച മാത്രം പ്രായമായ മൂരിക്കുട്ടനും. അവന്റെ വായില്‍നിന്ന് അപ്പോഴും പാല്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു. പിന്നെ വൈകിയില്ല. ഹരിയുടെ കാര്‍ ലോറിയുടെ പിന്നാലെ പാഞ്ഞു. ഒടുവില്‍ ഇറച്ചി വെട്ടുകാരന്റെ കടയില്‍ ചോദിച്ച പണം നല്‍കി അമ്മയും മകനുമായി തന്റെ ഗോശാലയിലേക്ക്.
പള്ളിക്കത്തോട്ടിലെ മഹാലക്ഷ്മി ഗോശാലയില്‍ അന്തേവാസികളുടെ എണ്ണം അതോടെ 67 ആയി ഉയര്‍ന്നു. മഹാലക്ഷ്മിയില്‍ അറവ് ശാലയില്‍നിന്ന് രക്ഷപ്പെടുത്തിയ ഉരുക്കള്‍ മാത്രമല്ല ഉള്ളത്. കാമധേനുക്കളില്‍ സുന്ദരിയെന്ന് പേര്‍പെറ്റ കങ്കായം; വലിപ്പത്തില്‍ കേമത്തം പറയുന്ന കാന്‍ഗ്രജ്; കരുത്തില്‍ പേര്‌കേട്ട ഗിര്‍ ഥാര്‍പാര്‍ക്കര്‍… എന്നിവയൊക്കെ ഹരിയുടെ ഗോശാലയില്‍ സ്‌നേഹിച്ച് കഴിയുന്നു. നാടനും വെച്ചൂരും ചെറുവള്ളിയും വില്വാദ്രിയും കുട്ടമ്പുഴ കുള്ളനും അവിടെ മുട്ടിയുരുമ്മി നില്‍ക്കുന്നു.
മഹാലക്ഷ്മിയിലെ അന്തേവാസികള്‍ക്കൊന്നും മൂക്കുകയറില്ല. കുത്തിക്കയറ്റിയ കിടാങ്ങളെ കയറിട്ട് കെട്ടാറുമില്ല. തൊടിയിലും മുറ്റത്തും വീടിന്റെ കിടപ്പുറിയിലുമൊക്കെ അവ അലഞ്ഞുതിരിഞ്ഞു നടക്കുന്നു. അമ്മയുടെ അകിടില്‍നിന്ന് ആവശ്യത്തിന് പാല്‍ കുടിക്കുന്നു. മിച്ചം വരുന്ന പാല്‍ മാത്രം ഗോപാലകന്‍ കറന്നെടുക്കുന്നു.
നെടുകയും കുറുകെയുമാണ് ഇവിടെ പശുക്കൂടുകള്‍ തീര്‍ത്തിരിക്കുന്നത്. പശുക്കള്‍ക്ക് പരസ്പരം കാണാനുള്ള അവസരം ഒരുക്കിയിരിക്കുകയാണിവിടെയെന്ന് പശുപാലകന്‍. ഇങ്ങനെ കണ്ട് കണ്ടിരിക്കുകയാണെങ്കില്‍ അവയില്‍ അനാവശ്യമായ ഉത്കണ്ഠ ഉണ്ടാവില്ലത്രേ. മഹാലക്ഷ്മിയില്‍ ഉള്‍ക്കൊള്ളാനാവാത്ത പശുക്കളെ മറ്റക്കരയിലുള്ള തറവാട്ടു വീട്ടിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
മഹാലക്ഷ്മിയിലെ പശുക്കൂടുകളില്‍ സദാ ശാന്തിമന്ത്രം മുഴങ്ങിക്കേള്‍ക്കാം. ശാന്തിമന്ത്രങ്ങളും ഗോസൂക്തവും വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും ഭജനുകളുമൊക്കെ പശുക്കള്‍ തലയാട്ടി ആസ്വദിക്കുന്നു. അതാവാം അവയൊക്കെ തികഞ്ഞ ശാന്തസ്വഭാവികളായി മാറുന്നത്. അവ തമ്മില്‍ ഒരു വഴക്കുമില്ല. തൊഴുത്തില്‍ കുത്തും തൊഴിയുമില്ല. പേര് വിളിച്ചാല്‍ തീറ്റ പോലും വിട്ട് അവ ഹരിയുടെ അടുത്തേക്ക് ഓടിയെത്തും. ഉറക്കംപോലും ഒരുമിച്ചാണത്രെ.
താന്‍ ചെയ്യുന്നത് കേവലം പശുപരിപാലനമല്ലെന്ന് ഹരി പറയുന്നു. ‘എത്തിക്കല്‍ ഫാമിങ്’ അഥവാ ധര്‍മ്മനിഷ്ഠമായ ഏര്‍പ്പാടാണത്. അതുകൊണ്ടാണ് ഗോശാലയുടെ കവാടത്തില്‍ തന്നെ ഹരി ഇങ്ങനെ പരസ്യപ്പെടുത്തുന്നത്- ”പശുക്കളെയും കാളകളെയും വില്‍ക്കാനില്ല. അവര്‍ ഞങ്ങളുടെ കുടുംബാംഗങ്ങളാണ്. ദയവായി അവയെ ചോദിക്കല്ലേ…”
കൃത്രിമ ബീജസങ്കലനം ഈ ഗോശാലയില്‍ അപൂര്‍വമാണ്. കാളകളും പശുക്കളും സ്വതന്ത്രമായി ഇടപഴകുന്നതിനാല്‍ അവ ഇണചേരുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്നു. പ്രതിദിനം നല്ലൊരു തുക അവയുടെ ഭക്ഷത്തിനു തന്നെ ചെലവാകും. ഭക്ഷണമാവട്ടെ, തികച്ചും പ്രകൃതി നിയമങ്ങള്‍ക്കു വിധേയമായും. രാസവസ്തുക്കളോ കൃത്രിമ ചേരുവകളോ അവയിലില്ല. അതുകൊണ്ടാവാം ചാണകത്തിന് ദുര്‍ഗന്ധവുമില്ല.
പശുക്കളെ കുളിപ്പിക്കുന്നത് അനാവശ്യമാണെന്നാണ് ഹരിയുടെ പക്ഷം. അത് അവയുടെ ശരീരത്തിലെ സ്വതസിദ്ധമായ മെഴുക് ആവരണം ഇല്ലാതാക്കും. സ്വാഭാവികമായ പ്രതിരോധത്തിന്റെ കവചമാണത്രെ അപ്പോള്‍ ഇല്ലാതാവുക. ഗോശാലയിലെ പശുക്കൂടുകളും കഴുകാറില്ല. പക്ഷേ ശുചിത്വത്തിന് തെല്ലും കുറവില്ല താനും. പശുക്കള്‍ക്കുള്ള വെള്ളം പോലും പശുപാലകന്റെ കൃത്യമായ നിരീക്ഷണത്തിലാണ്. നിശ്ചിത ശതമാനം ഇന്തുപ്പ് ചേര്‍ത്ത വെള്ളമാണ് മഹാലക്ഷ്മിയിലെ പശുക്കള്‍ക്ക് ലഭിക്കുന്നത്.
ഭാര്യ മീരയും മകള്‍ മുകുന്ദയുമാണ് ഹരിയുടെ സഹപശുപാലകര്‍. ഓരോ പശുക്കളും അവര്‍ക്ക് ചങ്ങാതിമാര്‍. ചാണകത്തില്‍നിന്ന് ഉരുവംകൊള്ളുന്ന ഗോബാര്‍ഗ്യാസ് ആണ് അവരുടെ പാചകാവശ്യങ്ങള്‍ മുഴുവന്‍ നിറവേറ്റുന്നത്. ബാക്കി വരുന്ന ഗോബാര്‍ ഗ്യാസിനെ വൈദ്യുതിയാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഇലക്‌ട്രോണിക്‌സില്‍ മാസ്റ്റര്‍ ബിരുദമുള്ള ഹരി. ചാണകവും ഗോമൂത്രവുമാണ് ഗോശാലയുടെ പ്രധാന വരുമാനം. പിന്നെ പാലും നെയ്യും ചാണകവും ഗോമൂത്രവുമൊക്കെ ചേര്‍ത്തുണ്ടാക്കിയെടുക്കുന്ന ലേപനങ്ങളും പൊടികളും. പഞ്ചഗവ്യവും കണ്ണിലൊഴിക്കാനുള്ള തുള്ളിമരുന്നും പ്രമേഹത്തിനുള്ള ഒറ്റമൂലികളും മുതല്‍ സൗന്ദര്യവര്‍ധനയ്‌ക്കുള്ള സൂത്രങ്ങളും അഗ്നിഹോത്രത്തിനുള്ള വരളികളും വരെ ആ പട്ടിക നീളുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ ഭാരതീയ വിജ്ഞാന സമ്പ്രദായ (ഇന്ത്യന്‍ നോളജ് സിസ്റ്റം)ത്തിനു ലഭിച്ച പ്രാധാന്യത്തിന്റെ വെളിച്ചത്തില്‍ ഹരിയുടെ പരീക്ഷണങ്ങള്‍ക്ക് അപാരമായ പ്രസക്തിയുമുണ്ട്. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ലഭ്യമായ വിവരങ്ങള്‍ പഠിച്ചെടുക്കാനും ആര്‍ജിത ജ്ഞാനം അര്‍ഹരായവര്‍ക്ക് പകര്‍ന്നുകൊടുക്കാനും അയാള്‍ ശ്രമിക്കുന്നു. സുസ്ഥിര കൃഷിയില്‍ നടത്തിയ പരീക്ഷണങ്ങളാണ് ഊഷരമായ പറമ്പില്‍ വെള്ളം ലഭിക്കാന്‍ സാഹചര്യമൊരുക്കിയത്. ചാണകവും വെള്ളവും ഭക്ഷ്യാവശിഷ്ടങ്ങളും ഒക്കെ ചേര്‍ന്ന് ലക്ഷക്കണക്കിന് മണ്ണിരകളെയും സൂക്ഷ്മാണുക്കളെയുമാണ് അവിടെ വളര്‍ത്തിയെടുത്തത്. ചാണകവും ഗോമൂത്രവും പയറ് പൊടിയും ശര്‍ക്കരയുമൊക്കെ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന ‘ജീവാമൃതം’ ആ ശ്രമത്തിന് ആക്കം കൂട്ടി…
പശു വംശസംരക്ഷണത്തിന് ഈ യുവാവ് നല്‍കിയ സംഭാവനകള്‍ അയാളെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ മികച്ച സംരക്ഷക കര്‍ഷകനെന്ന ബഹുമതിക്ക് അര്‍ഹനാക്കി. മൃഗസംരക്ഷണ വകുപ്പും ക്ഷീരവികസന വകുപ്പും അയാളെ ആദരിച്ചു. പക്ഷേ ഔദ്യോഗിക സംവിധാനങ്ങളുടെ പിന്‍ബലം ഇന്നും അയാള്‍ക്ക് അന്യമാണ്. അതിലയാള്‍ക്ക് വേദനയില്ല. കാരണം നാടന്‍ പശുക്കളുടെ പരിപോഷണവും സംരക്ഷണവുമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഹരി ഉറച്ചു വിശ്വസിക്കുന്നു. ”അവിടെ ലാഭം നോക്കാറില്ല. കഷ്ടനഷ്ടങ്ങള്‍ ചിന്തിക്കാറില്ല. കാരണം പശുക്കള്‍ എനിക്ക് കുടുംബാംഗങ്ങളാണ്. അവ ഒരിക്കലും ദുഃഖിക്കാന്‍ അനുവദിക്കില്ല. ഇതാണ് ഹരിയുടെ തത്വശാസ്ത്രം.













