പാലക്കാട്: ലൈംഗികാതിക്രമ പരാതി നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ ഊര്‍ജിത ശ്രമങ്ങളുമായി പോലീസ്. മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. രാഹുലിനെ ഉടന്‍ അറസ്റ്റ് ചെയ്യാനാണ് എഡിജിപിയുടെ നിര്‍ദേശം.
രാഹുലിനായി സംസ്ഥാന വ്യാപക പരിശോധനയിലാണ് പോലീസ്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലുമാണ്. അതേസമയം രാഹുല്‍ കോയമ്പത്തൂരില്‍ ഒളിച്ചുകഴിയുന്നതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസിന്റെ ഒരു സംഘം തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.
മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതുവരെ ഒളിവില്‍ കഴിയാനാണ് രാഹുല്‍ ശ്രമിക്കുന്നത്. മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്‌റ്റിന് തടസമല്ലെന്നാണ് പോലീസ് വാദം.
രാഹുലിനെ പിടികൂടാന്‍ നേരത്തെ പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയത്. രാഹുല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള ഇടങ്ങളെക്കുറിച്ച് സംസ്ഥാന പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം പോലീസ് തള്ളി. പരാതിക്കാരിയായ യുവതിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പോലീസ് മഹസ്സർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തും. കേസില്‍ പരാതിക്കാരിയായ യുവതിക്കെതിരെ ഇന്നലെ രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടുതല്‍ തെളിവുകള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. സീല്‍ഡ് കവറില്‍ ഒമ്പത് തെളിവുകളാണ് കോടതിയില്‍ നല്‍കിയത്.
ഇതിനിടെ, മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി അന്വേഷിക്കുന്ന തിരുവനന്തപുരത്തുനിന്നുള്ള പോലീസ് സംഘം പാലക്കാട്ടെത്തി. രാഹുല്‍ താമസിച്ചിരുന്ന കുന്നത്തൂര്‍മേടിലുള്ള ഫ്‌ളാറ്റിലെത്തി തെളിവെടുത്തു. രാഹുലിന്റെ ഔദ്യോഗിക വാഹനം പാലക്കാട്ടെ ഫ്‌ളാറ്റില്‍ തന്നെയുണ്ടെന്ന് പോലീസ് കണ്ടെത്തി. ഫ്‌ളാറ്റില്‍ വീണ്ടും പരിശോധന നടത്തും.
















