തിരുവനന്തപുരം: ശബരിമലയെന്നല്ല, ക്ഷേത്രങ്ങളെല്ലാം പ്രശ്‌നങ്ങൾ നേരിടുന്നു. ഇതിന് ശാശ്വത പരിഹാരം ക്ഷേത്ര പരിപാലന നിയമം മാറുക എന്നതാണ്. രാഷ്‌ട്രീയ നിയന്ത്രണം ഒഴിവാക്കിയുള്ള പുതിയ നിയമം വേണം. അതിന് നിയമസഭയിൽ ഹിന്ദു വിശ്വാസികൾ ഉണ്ടാവണം. അതിന് ഹിന്ദു എംഎൽഎമാർ ഉണ്ടാകണം. ഹിന്ദുക്കളുടെ വൻ ശക്തികേന്ദ്രീകരണം ഉണ്ടാകണം, ശബരിമലയുടെ സംരക്ഷണത്തിന് എന്നും മുൻനിരയിൽ നിന്നിട്ടുള്ള ബിജെപി നേതാവു കൂടിയായ കുമ്മനം രാജശേഖരൻ പറയുന്നു. ജന്മഭൂമി യു ട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖം ജന്മഭൂമി യു ട്യൂബ് ചാനലിൽ കാണാം.
കുമ്മനം പറയുന്നു:
– ശബരിമലയിലെ സ്വർണ്ണക്കൊള്ള പുറം ലോകമറിയാൻ കാരണം സർക്കാരല്ല, കേരള പോലീസുമല്ല. അയ്യപ്പസ്വാമിയുടെ തീരുമാനമാണ്. ഇപ്പോൾ പുറത്തുവന്നതൊന്നുമല്ല. ഞെട്ടിക്കുന്ന, സംഭവങ്ങളുടെ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളു.
– ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന എസ്‌ഐടിയുടെ അന്വേഷണം മെച്ചമെന്നോ മോശമെന്നോ വിലയിരുത്താനില്ല. പക്ഷേ, ഈ അന്വേഷണത്തിലും വിശാലമായ അന്വേഷണം വരണം. സ്വർണ്ണപ്പാളി മോഷ്ടിച്ചവരെ കണ്ടെത്താനായേക്കും, പക്ഷേ മോഷണംപോയ സ്വർണ്ണം എവിടെയെന്ന് ആർക്കറിയാം. എങ്ങനെ കണ്ടെത്തും. അതിന് അന്താരാഷ്‌ട്ര തലത്തിൽ അന്വേഷണം വേണ്ടിവരും. സിബിഐ പോലുള്ള ഏജൻസികൾക്കേ അതിനു സാധിക്കൂ. അവർക്ക് ഇന്റർപോളിന്റെ സഹായമുൾപ്പെടെ തേടാനാകും. കോടതിയുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം. വിശാല അന്വേഷണത്തിന് കോടതിയുടെ തീരുമാനം വന്നേക്കാം.
– പുതിയ ദേവസ്വം ബോർഡ് പ്രസിഡന്റ് കവിയാണ്, ശുദ്ധനാണ് എന്നതൊക്കെ ശരിയാണ്. പക്ഷേ, അദ്ദേഹം രാഷ്‌ട്രീയക്കാരുടെ സർക്കാരിന്റെ ബന്ധനത്തിലാണ്. ഒന്നും ചെയ്യാനാവില്ല. അദ്ദേഹം പറയുന്നു, ഇതുവരെ സംഭവിച്ച തെറ്റുകൾ ആവർത്തിക്കില്ലെന്ന്. അപ്പോൾ തെറ്റുകൾ സംഭവിച്ചുവെന്ന് സമ്മതിക്കുകയാണ്. ആ തെറ്റുകൾക്ക് ആരാണ് ഉത്തരവാദിയെന്ന് അദ്ദേഹം പറയണ്ടേ. കണ്ടെത്തേണ്ടെ?
– ശബരിമലയെ മതേതര കേന്ദ്രമാക്കണ്ട. അവിടെ ഹിന്ദു ക്ഷേത്രവാസ്തു ശാസ്ത്രപ്രകാരമാണ് ക്ഷേത്രനിർമ്മാണം. അവിടെ ഹിന്ദുതന്ത്ര പ്രകാരമുള്ള ആചാരങ്ങളും പൂജകളുമാണ്. അതിനെ മതേതരമാക്കാൻ ശ്രമിക്കേണ്ട.
– ശബരിമലയെ തകർക്കാൻ ഏതൊക്കെ ശക്തികൾ എങ്ങനെയൊക്കെ പ്രവർത്തിക്കുന്നുവെന്ന് പുറത്തുവരാൻ ഇരിക്കുന്നതേ ഉള്ളു. അത് വരും. ഇതുവരെ സംഭവിച്ചതൊക്കെ അയ്യപ്പ സ്വാമിയുടെ തീരുമാനമാണ്. അത് ഇനിയുമുണ്ടാകും. പ്രതീക്ഷയല്ല, വിശ്വാസമാണ്.
















