ന്യൂദല്‍ഹി: ദല്‍ഹി സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ ഹരിയാന അല്‍ ഫലാഹ് സര്‍വകലാശാലയിലെ വനിതാ ഡോക്ടര്‍ ഷഹീനിന്റെ സര്‍വ്വകലാശാലയിലെ മുറിയില്‍ നിന്ന് എന്‍ഐഎ 18 ലക്ഷം രൂപ പിടിച്ചു.
ഹോസ്റ്റല്‍ മുറിയിലെ അലമാരയിലാണ് പണം കണ്ടെത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കരുതിവച്ച പണം ഷഹീനുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സര്‍വ്വകലാശാല ക്യാമ്പസിലും സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയ കടയിലും എത്തിച്ച് തെളിവെടുത്ത ശേഷമാണ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിലും ഹോസ്റ്റലിലും എത്തിച്ചത്.
പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭീകര ശൃംഖല കെട്ടിപ്പടുക്കാന്‍ വേണ്ടി അവര്‍ ബന്ധപ്പെട്ട അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ എന്നിവരുടെ പട്ടികയും എന്‍ഐഎ തയാറാക്കുന്നുണ്ട്. വൈറ്റ് കോളര്‍ ഭീകര സംഘടനയിലെ സജീവാംഗമായ അവര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്കുണ്ടെന്നാണ് സൂചന.
കേസില്‍ നേരത്തെ അറസ്റ്റിലായ ഡോ. മുസമ്മില്‍ അഹമ്മദ് ഗനായിയെ കഴിഞ്ഞ ദിവസം ഫരീദാബാദില്‍ എത്തിച്ച് തെളിവെടുത്തിരുന്നു. അമോണിയം നൈട്രേറ്റ് വാങ്ങിയ രണ്ടു കടകള്‍ അയാള്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്ക് കാട്ടിക്കൊടുത്തു.
മുസമ്മലിന്റെ രണ്ടു താവളങ്ങള്‍ കൂടി എന്‍ഐഎ കണ്ടെത്തി. ഇവിടങ്ങളില്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് ആശങ്ക. രണ്ടും സര്‍വകലാശാലയ്‌ക്ക് അടുത്താണ്. 2900 കിലോ അമോണയം നൈട്രേറ്റാണ് മുസമ്മില്‍ വാങ്ങി തന്റെ താവളങ്ങളില്‍ ശേഖരിച്ചിരുന്നത്.
















