പത്തനംതിട്ട: ദേവസ്വം ബോര്‍ഡില്‍ പ്രസിഡന്റ് കെ. ജയകുമാറിന്റെ സ്വേച്ഛാധിപത്യ ഭരണമെന്നാരോപിച്ച് കലാപക്കൊടിയുയര്‍ത്തി മുന്‍ മന്ത്രിയും സിപിഐ പ്രതിനിധിയുമായ ബോര്‍ഡ് മെംബര്‍ കെ. രാജു രംഗത്ത്. അംഗങ്ങളുമായി ആലോചിക്കാതെ ജയകുമാര്‍ ഉദ്യോഗസ്ഥ പിന്തുണയോടെ തീരുമാനമെടുക്കുന്നെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് കെ. രാജു പരാതി നല്കിയതായാണ് വിവരം.
അന്നദാനത്തിനു പകരമായി ഡിസംബര്‍ രണ്ടു മുതല്‍ വിഭവ സമൃദ്ധമായ കേരള സദ്യ നല്കാന്‍ ജയകുമാര്‍ തനിച്ചു തീരുമാനിച്ചതാണ് രാജുവിനെ ചൊടിപ്പിച്ചത്. ബോര്‍ഡിലെ മൂന്നംഗങ്ങള്‍ക്കും നിയമ പ്രകാരം തുല്യാവകാശമാണ്. ബോര്‍ഡ് മീറ്റിങ് നയിക്കാനുള്ള അവകാശമല്ലാതെ പ്രസിഡന്റിന് ഒറ്റയ്‌ക്കു തീരുമാനിക്കാനാകില്ല. മൂന്നില്‍ രണ്ടു ഭൂരിപക്ഷം തീരുമാനങ്ങള്‍ക്കു വേണം. എതിര്‍ക്കുന്ന അംഗത്തിന്റെ വിയോജനക്കുറിപ്പോടെയാണ് തീരുമാനം ഉത്തരവാകേണ്ടത്. എന്നാല്‍ സിപിഎം പ്രതിനിധി ഡി. സന്തോഷിന്റെ അഭിപ്രായം പോലും പ്രസിഡന്റ് കേട്ടില്ലെന്നാണ് പരാതി.
സ്വര്‍ണക്കൊള്ളയില്‍ മുഖം വികൃതമായ സര്‍ക്കാര്‍, ബോര്‍ഡില്‍ രാഷ്‌ട്രീയ ഇടപെടലില്ലെന്ന് ഭക്തരെ തെറ്റിദ്ധരിപ്പിക്കാനാണ് ജയകുമാറിനെ പ്രസിഡന്റാക്കിയത്. എന്നാല്‍ മറ്റു രണ്ടംഗങ്ങളും സിപിഎം, സിപിഐ നോമിനികളാണ്.
കെ. ജയകുമാറിനെ നിയന്ത്രിക്കാനാണ് സാമ്പത്തികാഴിമതിയില്‍ ആരോപണ വിധേയനും കടുത്ത സിപിഎമ്മുകാരനുമായ ജി. ബിനുവിനെ പ്രൈവറ്റ് സെക്രട്ടറിയാക്കിയത്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ജി. ബിനു. ബിനുവിന്റെ നിയമനം വിവാദമായിട്ടും കെ. ജയകുമാറിന് ഒന്നും ചെയ്യാനായില്ല. പ്രസിഡന്റിനു കടിഞ്ഞാണിടാനാണ് ബിനുവിനെ പുനര്‍ നിയമിച്ചത്.
















