മുംബൈ: നാവികസേനയ്‌ക്ക് കരുത്തുപകരാന്‍ ഒരു യുദ്ധക്കപ്പല്‍ കൂടി. മുംബൈ മസഗോണ്‍ ഡോക്കില്‍ നിര്‍മിച്ച, നാലാമത്തെ നീലഗിരി ക്‌ളാസ് ഫ്രിഗേറ്റ് താരഗിരി നാവികസേനയ്‌ക്ക് കൈമാറി. സ്റ്റെൽത്ത് ഫീച്ചറുകളും, നൂതന തദ്ദേശീയ ആയുധങ്ങളും, മറ്റ് സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. സഗോൺ ഡോക്കിൽ നിന്നാണ് കപ്പൽ നാവിക സേനയ്‌ക്ക് കൈമാറിയത്.
ശത്രുക്കളുടെ കണ്ണില്‍ പെടാതെ ആക്രമണം നടത്തി മടങ്ങാന്‍ ശേഷിയുള്ള സ്‌റ്റെല്‍ത്ത് ഫ്രിഗേറ്റാണിത്. 33 വര്‍ഷം നാവികസേനയ്‌ക്ക് കരുത്തു പകര്‍ന്ന്, 2013ല്‍ വിരമിച്ച ഐഎന്‍എസ് താരഗിരിയുടെ ഓര്‍മ നിലനിര്‍ത്താനാണ് ഇതിന് അതേ പേരിട്ടിരിക്കുന്നത്. ഇന്ത്യൻ നാവികസേനയ്‌ക്കായി ഒന്നിനുപുറകേ ഒന്നായി മികച്ച യുദ്ധകപ്പലുകളാണ് പുറത്തിറങ്ങുന്നത്. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി പുറത്തിറങ്ങുന്ന താരാഗിരിയുടെ 75 ശതമാനവും ഇന്ത്യയിൽ തന്നെ നടന്ന നിർമ്മാണ പ്രവർത്തനമാണ്. ഐഎൻഎസ് വിക്രാന്ത് എന്ന കൂറ്റൻ വിമാന വാഹിനി പുറത്തിറക്കിയ ഇന്ത്യ സമുദ്രത്തിൽ തങ്ങളുടെ സാന്നിദ്ധ്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുകയാണ്. ഏറ്റവും മികച്ച യുദ്ധകപ്പലുകളാണ് സമുദ്രസുരക്ഷാ ദൗത്യമേറ്റെടുക്കാൻ പോകുന്നത്.
150 മീറ്റർ നീളവും 18 മീറ്റർ വീതിയുമാണ് താരാഗിരിക്കുള്ളത്. രണ്ടു ഗ്യാസ് ടർബൈനുകളും രണ്ട് ഡീസൽ എഞ്ചിനുകളുമാണ് കപ്പിലിന് ഊർജ്ജം പകരുന്നത്. 6670 ടൺ ആകെ ഭാരം വരുന്ന കപ്പൽ 28 നോട്ട്‌സ് വേഗതയിൽ പായാൻ കഴിയുന്ന കപ്പലാണ്. 2020 സെപ്റ്റംബർ 10നാണ് താരാഗിരിയുടെ കീൽ ഇടൽ നടന്നത്.
ശത്രുവിമാനങ്ങളെയും ക്രൂയിസ് മിസൈലുകളെയും നേരിടാൻ രൂപകൽപ്പന ചെയ്ത താരാഗിരിക്ക് അവയെ നിമിഷ നേരം കൊണ്ട് ചുട്ടെരിക്കാൻ സാധിക്കും. രണ്ട് 30 എംഎം റാപ്പിഡ് ഫയർ തോക്കുകളും സൂപ്പർ റാപ്പിഡ് ഗൺ മൗണ്ടും ഈ പടക്കപ്പലിന്റെ സവിശേഷതയാണ്. തദ്ദേശീയമായി വികസിപ്പിച്ച ട്രിപ്പിൾ ട്യൂബ് ലൈറ്റ് വെയ്റ്റ് ടോർപ്പിഡോ ലോഞ്ചറുകളും റോക്കറ്റ് ലോഞ്ചറുകളും കപ്പലിന് നേരെ വരുന്ന അന്തർവാഹിനി ആക്രമണങ്ങളെയും ചെറുക്കും. വൈസ് അഡ്‌മിറൽ അജേന്ദ്ര ബഹാദൂർ സിംഗിന്റെ ഭാര്യയും നേവി വൈവ്സ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റുമായ ചാരു സിംഗാണ് കപ്പലിന് പേരിട്ടത്.
പ്രൊജക്ട് 17 എ പ്രോഗ്രാമിന് കീഴിൽ, 50,000 കോടി രൂപ ചെലവിൽ ഏഴ് കപ്പലുകളുടെ നിർമ്മാണത്തിനാണ് കരാർ. ഈ പടക്കപ്പലുകൾക്കെല്ലാം ഹിമാലയൻ മലനിരകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. ഇന്ത്യൻ നേവിയുടെ ഇൻ-ഹൗസ് ഡിസൈൻ ഓർഗനൈസേഷനായ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഈ കപ്പലുകൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
















