ന്യൂദല്‍ഹി: ദിത്വാ ചുഴലിക്കാറ്റില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന ശ്രീലങ്കയിലേക്ക് സഹായഹസ്തവുമായി ആദ്യം ഓടിയെത്തിയത് ഇന്ത്യ. ഏകദേശം 21 ടണ്ണിന്റെ സഹായമാണ് ഓപ്പറേഷന്‍ സാഗര്‍ബന്ധു എന്ന ദൗത്യത്തിലൂുടെ ഇന്ത്യ നല്‍കിയത്.
ദിത്വാ ചുഴലിക്കാറ്റും അതിനോടനുബന്ധിച്ചുള്ള വെള്ളപ്പൊക്കവും നൂറിലധികം ജീവനുകൾ അപഹരിച്ചിരുന്നു. ആയിരക്കണക്കിന് കുടുംബങ്ങൾ അനാഥരായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനായി, 21 ടൺ അവശ്യവസ്തുക്കളാണ് ഇന്ത്യയുടെ വേഗമേറിയ ഇടപെടലിലൂടെ നവംബർ 28 ന് ശ്രീലങ്കയിൽ എത്തിച്ചത്. അയല്‍ക്കാരന് ആദ്യം (നൈബര്‍ ഫസ്റ്റ്) എന്ന മോദിയുടെ നയമാണ് ഇന്ത്യ അനുവര്‍ത്തിച്ചത്.
ദുരന്തനിവാരണ കേന്ദ്രം (DMC) നൽകിയ കണക്കുകൾ പ്രകാരം, ദുരന്തത്തിൽ 123 പേർ മരിച്ചു. 130 പേരെ കാണാതായി. ഒരാഴ്ചയായി തുടരുന്ന മഴയിൽ വീടുകൾ പൂർണ്ണമായും തകരുകയും, ജീവനോപാധികൾ നഷ്ടപ്പെടുകയും ചെയ്തതോടെ 43,995 താമസക്കാരെ സർക്കാർ ഷെൽട്ടറുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ഇന്ത്യയുടെ രക്ഷാദൗത്യം
ശ്രീലങ്കയുടെ ദുരിതം കണക്കിലെടുത്ത്, ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ഓപ്പറേഷന്‍ സാഗര്‍ ബന്ധു ദൗത്യം നടപ്പാക്കാനായി ഇന്ത്യയുടെ സി-130, ഐഎൽ-76 എന്നീ വിമാനങ്ങളെ ഒരുക്കിനിര്‍ത്തി.
ഈ വിമാനങ്ങൾ വഴി 21 ടൺ ദുരിതാശ്വാസ വസ്തുക്കൾ, 80-ൽ അധികം എൻഡിആർഎഫ് (NDRF) ഉദ്യോഗസ്ഥർ, കൂടാതെ എട്ട് ടൺ ഉപകരണങ്ങൾ എന്നിവ വ്യോമമാർഗം ശ്രീലങ്കയിൽ എത്തിച്ചു. ഇതില്‍ അധികവും അവശ്യ റേഷനുകളും മറ്റു സാധനങ്ങളുമാണ്.
ഇതിനും മുന്‍പേ തന്നെ . ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും മുൻനിര കപ്പലായ ഐഎൻഎസ് ഉദയ്ഗിരിയും ദുരിതാശ്വാസ സാമഗ്രികളുമായി ശ്രീലങ്കയിൽ നേരത്തെ എത്തിയിരുന്നു. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിച്ചു കൊണ്ടായിരുന്നു ഇന്ത്യയുടെ ദുരിതാശ്വാസപ്രവര്‍ത്തനം.
പ്രകൃതി ദുരന്തങ്ങൾ അയൽരാജ്യങ്ങളെ ബാധിക്കുമ്പോൾ, സഹായിക്കാൻ ആദ്യമെത്തുന്ന രാജ്യമായി ഇന്ത്യ വീണ്ടും സ്വയം തെളിയിച്ചു.
















