തിരുവനന്തപുരം∙ കേശവദാസപുരം മനോരമ വധക്കേസിൽ ബംഗാൾ സ്വദേശി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90,000 രൂപ പിഴയും. 90,000 രൂപ മനോരമയുടെ ഭർത്താവിനു നൽകണമെന്ന് കോടതി വിധിച്ചു. തിരുവനന്തപുരം നാലാം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. അതിനിടെ പ്രതി ആദംഅലി കോടതിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. കോടതി നടപടികൾക്കിടെയാണ് രക്ഷപ്പെടാൻ ശ്രമിച്ചത്.
2021ലായിരുന്നു കൊലപാതകം. കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ബംഗാൾ കുച്ച് ബിഹാർ സ്വദേശി ആദം അലി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തുകയും മൃതദേഹം വലിച്ചിഴച്ച് തൊട്ടടുത്തുള്ള സ്ഥലത്തെ കിണറ്റിൽ തള്ളുകയുമായിരുന്നു. മൃതദേഹം പൊങ്ങിവരാതിരിക്കാൻ കാലിൽ ഇഷ്ടിക കെട്ടുകയും ചെയ്തു.
കൊലപാതകത്തിനു ശേഷം ബംഗാളിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ റെയിൽവേ സുരക്ഷാ സേനയുടെ പിടിയിലാവുകയായിരുന്നു. മനോരമയുടെ വീടിനടുത്ത് നിർമാണം നടക്കുന്ന വീടിന്റെ ജോലിക്കായാണ് ആദം അലി ഉൾപ്പെടെ 5 ഇതര സംസ്ഥാന തൊഴിലാളികൾ എത്തിയത്. ഒരു മാസത്തോളം മനോരമയുടെ വീട്ടിൽ വെള്ളമെടുക്കാൻ വന്നിരുന്നതിനാൽ വീടിനെക്കുറിച്ചും താമസക്കാരെക്കുറിച്ചും പ്രതിക്കു കൃത്യമായ ധാരണയുണ്ടായിരുന്നു.
മനോരമയുടെ ഭർത്താവ് വർക്കലയിലുള്ള മകളുടെ വീട്ടിൽപോയ സമയത്താണ് വീടിന്റെ പിന്നിൽവച്ച് കൊല നടത്തിയത്. കൂടെ ജോലി ചെയ്തവരെ ചോദ്യം ചെയ്തും സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
















