തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ മൊബൈൽ ഫോൺ എസ്ഐടി കസ്റ്റഡിയിലെടുത്തു. രാഹുലിനെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും.
രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം. കസ്റ്റഡിയിലെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കും. യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് രാഹുല്‍ സമ്മതിച്ചിരുന്നു. ഭര്‍ത്താവുമായി ബന്ധം അവസാനിപ്പിച്ച ശേഷമാണ് രാഹുലിനെ പരിചയപ്പെടുന്നതെന്ന് യുവതി പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു.
യുവതിയുമായി ശാരീരിക ബന്ധമുണ്ടായിരുന്ന എന്ന കാര്യം ജാമ്യാപേക്ഷയിൽ രാഹുൽ സമ്മതിക്കുന്നുണ്ട്. എന്നാൽ, ഇതു പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ് വാദം. അതിനാൽ ബലാത്സംഗ ആരോപണം നിലനിൽക്കില്ലെന്നും അവകാശപ്പെടുന്നു. എതിർ രാഷ്‌ട്രീയ പാർട്ടിക്കു സ്വാധീനമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് യുവതി. തനിക്കെതിരേ പരാതി നൽകിയില്ലെങ്കിൽ സ്ഥാപനത്തിൽ തുടരാനാകില്ലെന്ന് യുവതി മാനേജ്മെന്‍റ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ജാമ്യ ഹർജിയിൽ വാദിക്കുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ നിന്ന് ജനശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ തനിക്കെതിരേ ആരോപണം ഉയർത്തിയതും കേസെടുത്തതും എന്നും രാഹുൽ പറയുന്നു.
















