ന്യൂദല്‍ഹി: ഭാരതവും അഫ്ഗാനിസ്ഥാനും തമ്മില്‍ 100 മില്യണ്‍ ഡോളറിന്റെ മരുന്ന് വ്യാപാരത്തിന് ധാരണയായി. അഫ്ഗാന്‍ വ്യവസായ- വാണിജ്യ മന്ത്രി അല്‍ഹാജ് നൂറുദ്ദീന്‍ അസീസി ഭാരതം സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഭാരതത്തിലെ മരുന്ന് കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
അഫ്ഗാനിസ്ഥാന്റെ റോഫീസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസും ഭാരതത്തില്‍ നിന്നുള്ള സൈഡസ് ലൈഫ് സയന്‍സസും തമ്മില്‍ ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ കഴിഞ്ഞ ദിവസം ദുബായ്‌യില്‍ വെച്ച് ഒപ്പുവെച്ചു. ദുബായിലെ അഫ്ഗാന്‍ കോണ്‍സുലേറ്റില്‍ അഫ്ഗാന്‍ അംബാസഡറുടെയും മുതിര്‍ന്ന വാണിജ്യ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വെച്ചാണ് കരാറില്‍ ഒപ്പുവെച്ചത്.
ഇതോടെ അഫ്ഗാന്‍ ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യമേഖലയില്‍ ഭാരതത്തിനുള്ള സ്വാധീനം വര്‍ദ്ധിക്കും. ഭാരതത്തില്‍ നിന്നുള്ള സൈഡസ് ലൈഫ് സയന്‍സസ്, തുടക്കത്തില്‍ അഫ്ഗാനിസ്ഥാനിലേക്ക് മരുന്നുകള്‍ കയറ്റുമതി ചെയ്യും. പിന്നീട് അഫ്ഗാനിലും മരുന്ന് നിര്‍മാണശാല സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി സാങ്കേതിക വിവരങ്ങളുടെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റവും ആരംഭിച്ചുകഴിഞ്ഞു.
രാജ്യത്തെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും, നിലവാരമില്ലാത്ത ഇറക്കുമതി മരുന്നുകളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിനും, അഫ്ഗാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങളുടെ സാങ്കേതിക കഴിവുകള്‍ ഉയര്‍ത്തുന്നതിനും ഭാരതവുമായുള്ള കരാര്‍ സഹായകമാകുമെന്നാണ് അഫ്ഗാന്‍ പ്രതികരിച്ചത്.
അടുത്തിടെ പാകിസ്ഥാനുമായുള്ള വ്യാപാരം നിരോധിക്കുകയും പാക് വിതരണക്കാരുമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ബന്ധങ്ങള്‍ മൂന്ന് മാസത്തിനകം അവസാനിപ്പിക്കാന്‍ അഫ്ഗാന്‍ രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഭാരതവുമായി കരാറില്‍ ഏര്‍പ്പെട്ടത്. അഫ്ഗാന്‍ വാണിജ്യത്തിന്റെ പ്രധാന ഗതാഗത, വ്യാപാര കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നത് പാകിസ്ഥാനാണ്. അതുകൊണ്ടുതന്നെ ഭാരതവുമായുള്ള പുതിയ കരാര്‍ തിരിച്ചടിയാകും.











