ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ സ്‌ഫോടനത്തിനായി ദല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യപ്രതി മുസമില്‍ അഹമ്മദ് ഗനായി സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചത് അല്‍ ഫലാഹ് സര്‍വകലാശാലയ്‌ക്ക് സമീപത്തെ ഷെഡ്ഡിലെന്ന് വെളിപ്പെടുത്തല്‍. കാമ്പസിന് തൊട്ടുപിന്നിലുള്ള മുസ്ലിം പള്ളിക്ക് സമീപത്തെ ഷെഡ്ഡിലായി 2600 കിലോഗ്രാം അമോണിയം നൈട്രേറ്റാണ് മുസമില്‍ ഒളിപ്പിച്ചത്. ഫത്തേപുര്‍ ടാഗയില്‍ മുഹമ്മദ് ഇസ്താഖ് എന്നയാളുടെ വീട്ടിലേക്ക് മാറ്റുന്നതിന് മുമ്പ് 12 ദിവസത്തോളം സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചു.
രാസവസ്തുക്കള്‍ സ്‌ഫോടകവസ്തുക്കളാക്കി മാറ്റുന്നതിനായി ഒരു ഗ്രൈന്‍ഡറും പോര്‍ട്ടബിള്‍ ഫര്‍ണസും വാങ്ങിയതിന് പുറമേ ദൗജിലെ ഒരു വാടക മുറിയില്‍ മുസമ്മില്‍ 350 കിലോഗ്രാം കൂടി സൂക്ഷിച്ചിരുന്നു.
കൂടാതെ സര്‍വകലാശാലയില്‍ നിന്നും എട്ട് കിലോമീറ്റര്‍ ദൂരെയായി 8000 രൂപ വാടകയ്‌ക്ക് മൂന്ന് മുറികളുള്ള വീടും വാടകയ്‌ക്ക് എടുത്തിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി.
അതിനിടെ കേസിലെ മറ്റൊരു പ്രതിയും മുസമിലിന്റെ ഭാര്യയുമായ ഷഹീന്‍ ഷാഹിദിനെ അല്‍ ഫലാഹ് സര്‍വകലാശാലയിലെത്തിച്ച് ചോദ്യം ചെയ്തു. എന്‍ഐഎ അവരെ ക്യാമ്പസിലെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഷഹീന്‍ താമസിച്ചിരുന്ന 22-ാം നമ്പര്‍ മുറി, ക്യാബിന്‍, പഠിപ്പിച്ച ക്ലാസ് മുറികള്‍ എന്നിവിടങ്ങളിലെത്തിച്ച് തെളിവുകള്‍ ശേഖരിച്ചു. സര്‍വകലാശാല ജീവനക്കാരുടേയും മുന്നില്‍ വെച്ച് എന്‍ഐഎ ഷഹീനെ ചോദ്യം ചെയ്തു. ഷഹീനെ ക്യാമ്പസില്‍ സന്ദര്‍ശിച്ചത് ആരൊക്കെയാണെന്ന് എന്‍ഐഎ അന്വേഷിച്ചു. വൈസ് ചാന്‍സലറുമായും അന്വേഷണ ഏജന്‍സി കൂടിക്കാഴ്ച നടത്തി.
കേസിലെ മറ്റൊരു പ്രതിയായ ജസീര്‍ ബിലാല്‍ വാനിയെ ഏഴ് ദിവസത്തേക്കുകൂടി എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഉമര്‍ നബിക്കായി ഡ്രോണുകള്‍ പരിഷ്‌കരിക്കാനും റോക്കറ്റുണ്ടാക്കാനും ശ്രമിച്ചത് വാനിയാണ്.
















