തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്‌നാട്-പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ഇന്നും നാളെയും (നവംബർ 28, 29) കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. നവംബർ 28-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, നവംബർ 29-ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് (24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ) സാധ്യതയുണ്ടെന്നാണ് പ്രവചനം.
നിലവിൽ ശ്രീലങ്കൻ തീരത്തോട് അടുത്ത പ്രദേശങ്ങളിൽ കനത്ത നാശം വിതച്ചാണ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് നീങ്ങുന്നത്. ശ്രീലങ്കയെ ദുരിതക്കയത്തിലാക്കിയ അതിതീവ്ര മഴയിൽ 56 പേർ മരണപ്പെടുകയും 25 പേരെ കാണാതാവുകയും ചെയ്തു. പലയിടത്തും റോഡുകളും പാലങ്ങളും ഒലിച്ചുപോവുകയും 25 ജില്ലകളിൽ 20-ലും ജനജീവിതം നിശ്ചലമാവുകയും ചെയ്തു. ശ്രീലങ്കൻ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം, ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. വിക്രാന്തും അവിടെ രക്ഷാദൗത്യത്തിൽ പങ്കെടുത്തുവരുന്നുണ്ട്.
തമിഴ്‌നാട് തീരത്തേക്ക് നീങ്ങുന്ന ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എൻ.ഡി.ആർ.എഫ്., എസ്.ഡി.ആർ.എഫ്. സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേശ്, പുതുച്ചേരി തീരങ്ങളിലും കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
















