മലപ്പുറം: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിൽ . മുൻ എംഎൽഎ പി വി അന്‍വറിന്റെ സഹോദരി പുത്രൻ മാലങ്ങാടന്‍ ഷെഫീഖ് കുറ്റക്കാരനെന്ന് കോടതി. കേസിൽ ബാക്കി മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഷഫീഖിനെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. നേരത്തെ കേസിൽ 21 പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.
മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ്, 17-ാം പ്രതി നിലമ്പൂര്‍ സ്വദേശി മുനീബ്, 19-ാം പ്രതി എളമരം സ്വദേശി കബീര്‍ എന്ന ജാബിര്‍ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. മാലങ്ങാടന്‍ ഷെരീഫും പി.വി അൻവറിന്റെ സഹോദരീ പുത്രനാണ്. 25 വര്‍ഷം ഒളിവിലായിരുന്നു നാല് പ്രതികളും. മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖ് നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
മനാഫിനെ ഒതായി അങ്ങാടിയില്‍ വച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. 1995 ഏപ്രില്‍ 13നാണ് കൊലപാതകം നടന്നത്.
















