ഗുവാഹത്തി: സ്ത്രീ സംരക്ഷണം ലക്ഷ്യമിട്ടുള്ള ബഹുഭാര്യത്വ നിരോധന ബിൽ അസം നിയമസഭ പാസാക്കി. രാജ്യത്തെ ബഹുഭാര്യത്വത്തിനെതിരായ ഏറ്റവും കർശനമായ നിയമ ചട്ടക്കൂടുകളിൽ ഒന്നാണ് നിയമനിർമ്മാണം. ഉത്തരാഖണ്ഡിന് പിന്നാലെ ബഹുഭാര്യത്വം ക്രിമിനൽ കുറ്റമാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് അസം.
ഇതുപ്രകാരം ബഹുഭാര്യത്വം ഏഴുവർഷംവരെ തടവുലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. നിലവിലെ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹംചെയ്താൽ 10 വർഷംവരെ തടവനുഭവിക്കേണ്ടിവരും.ഇത്തരം വിവാഹങ്ങൾക്ക് കൂട്ടുനിൽക്കുന്ന ഗ്രാമമുഖ്യന്മാർ, ഖാസികൾ, മാതാപിതാക്കൾ എന്നിവർക്ക് രണ്ടുവർഷംവരെ തടവും നിയമം വ്യവസ്ഥചെയ്യുന്നു. ഈ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടവർക്ക് സർക്കാർ ജോലിക്കോ സർക്കാർ ആനുകൂല്യങ്ങൾക്കോ അർഹതയില്ല. കൂടാതെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല.
അതേസമയം സംസ്ഥാനത്തെ ഗോത്രവിഭാഗങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തതവണയും മുഖ്യമന്ത്രിയായാൽ അസമിൽ ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പറഞ്ഞു. സ്ത്രീകളുടെ വിവാഹ പ്രായം 19 ൽ നിന്ന് 21 ആയി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
















