ബെംഗളൂരു: മദ്യലഹരിയില്‍ അന്തര്‍സംസ്ഥാന ബസ് ഓടിച്ച് സ്വകാര്യ ബസ് ഡ്രൈവര്‍. കോഴിക്കോട് – ബെംഗളൂരു റൂട്ടിലോടുന്ന ഭാരതി ബസാണ് യാത്രക്കാരുടെ ജീവന്‍ വച്ച് പന്താടിയത്. ഡ്രൈവറും ക്ലീനറും മദ്യ ലഹരിയിലായിരുന്നു. ഇവരെ യാത്രക്കാര്‍ ചോദ്യം ചെയ്യുകയും ദൃശ്യം പകര്‍ത്തുകയും ചെയ്തു. എല്ലാവരെയും വാഹനം ഇടിപ്പിച്ച് കൊല്ലുമെന്നാണ് ഡ്രൈവർ ഭീഷണിപ്പെടുത്തിയത്. ടോൾ പ്ലാസയിൽ വാഹനം നിർത്തിയപ്പോൾ മദ്യക്കുപ്പിയുമായി ഡ്രൈവർ ഇറങ്ങിയോടി. ഇതിന്റെ ദൃശ്യങ്ങൾ യാത്രക്കാർ പുറത്ത് വിട്ടിട്ടും ബസുടമയ്‌ക്ക് യാതൊരു കൂസലുമില്ല. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ മൊബൈൽ വിഡിയോ ദൃശ്യങ്ങളിൽ കാണാം.
ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിനു മുൻപാണ് ബസിന്റെ ഓട്ടത്തിൽ ചില അപാകതകൾ യാത്രക്കാരുടെ ശ്രദ്ധിച്ചത്. ഡ്രൈവറും ക്ലീനറും അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. 35-ൽ അധികം യാത്രക്കാരുണ്ടായിരുന്നു ബസ്സിൽ. അവസാനം, യാത്രക്കാർ വഴക്കിട്ടതിന് ശേഷമാണ് ഇയാൾ ബസ് നിർത്താൻ തയ്യാറായത്. തുടര്‍ന്നു മറ്റൊരു ഡ്രൈവറെത്തി വളരെ വൈകിയാണ് യാത്ര പുനരാരംഭിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ആർടിഒ അധികൃതര്‍ നടപടിയുമായി രംഗത്തെത്തി. ബസ് പിടിച്ചെടുത്തതായാണ് വിവരം. വിശദമായ പരിശോധനയുണ്ടാകുമെന്നും മദ്യലഹരിയിൽ ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആർടിഒ അധികൃതര്‍ പറഞ്ഞു.













