ബെംഗളൂരു : കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ മദ്യനിർമ്മാണവും . ഏഴാമത്തെ ബാരക്കിൽ നടന്ന വൈറലായ “ഓയിൽ പാർട്ടി” യിൽ ഉപയോഗിച്ചത് ജയിലിൽ നിർമ്മിച്ച മദ്യമാണെന്നാണ് റിപ്പോർട്ടുകൾ .
ജയിലിന് പുറത്ത് നിന്ന് മദ്യം കടത്തിയിരുന്നില്ലെന്നും , പകരം, തടവുകാരുടെ രണ്ട് സംഘങ്ങൾ മാസങ്ങളായി അധികാരികളുടെ ശ്രദ്ധയിൽപ്പെടാതെ മദ്യനിർമ്മാണ സജ്ജീകരണം നടത്തിയിരുന്നുവെന്നുമാണ് റിപ്പോർട്ടുകൾ.
ആപ്പിൾ, മുന്തിരി , പഴങ്ങൾ, ഗോതമ്പ്, പഞ്ചസാര, പരിപ്പ് അങ്ങനെ ജയിലിനുള്ളിൽ കണ്ടെത്താൻ കഴിയുന്ന വസ്തുക്കളും, ജയിൽ ബേക്കറിയിൽ നിന്ന് യീസ്റ്റും ശേഖരിച്ചായിരുന്നു നിർമ്മാണം .ബാരക്കിന്റെ കോണുകളിൽ ഒളിപ്പിച്ച പാത്രങ്ങളിൽ ഇവ സൂക്ഷിച്ചു, മാസങ്ങളോളം പുളിപ്പിക്കാൻ വച്ച ശേഷം പാർട്ടികളോ ആഘോഷങ്ങളോ നടത്തുമ്പോൾ, ഈ മിശ്രിതം ഫിൽട്ടർ ചെയ്ത് കുടിവെള്ള കുപ്പികളിൽ നിറച്ച് ഉപയോഗിക്കുകയായിരുന്നു. ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇതിനായി ലഭിച്ചതായി പറയപ്പെടുന്നു.
തടവുകാർ ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ധൈര്യപൂർവ്വം റെക്കോർഡ് ചെയ്ത് വീട്ടിലേക്ക് അയക്കുകയും ചെയ്തു. മറ്റുള്ളവർ തങ്ങളുടെ ക്രിമിനൽ പ്രശസ്തി വളർത്തുന്നതിനും അവരുടെ സംഘങ്ങളിൽ സ്വാധീനം നിലനിർത്തുന്നതിനുമായി വീഡിയോകൾ പുറത്ത് പ്രചരിപ്പിച്ചു.














