തിരുവനന്തപുരം: തിരുവനന്തപുരം അലൻ കൊലക്കേസില്‍ കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. പ്രതി അജിന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടിൽ നിന്നാണ് കൻ്റോണ്‍മെൻ്റ് പോലീസ് കത്തി കണ്ടെടുത്തത്. കത്തി അജിൻ ഇവിടെ ഒളിപ്പിക്കുകയായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കത്തി എവിടെയോ നഷ്ടപ്പെട്ടെന്നായിരുന്നു അജിൻ പറഞ്ഞത്.
കേസിലെ മുഖ്യപ്രതികളായ അജിൻ, നന്ദു, കിരൺ എന്നിവരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കത്തി എവിടെ ഒളിപ്പിച്ചുവെന്ന വിവരം ലഭിച്ചത്. ആയുധം മറച്ചുവെച്ച് തെളിവ് നശിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമം.
കൊലപാതകം നടന്ന ദിവസം തന്നെ താൻ കത്തി സുഹൃത്ത് ശരത്തിനെ ഏൽപ്പിച്ചുവെന്ന് അജിൻ മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിൽ പോയ ശരത്തിനെയും പോലീസ് പിടികൂടി. നിർണായക തെളിവുകൾ ലഭിച്ചതോടെ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവുണ്ടായിരിക്കുകയാണ്.
കഴിഞ്ഞ മാസമാണ് ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തർക്കത്തില്‍ ചെങ്കല്‍ചൂള രാജാജി നഗർ സ്വദേശി 18കാരനായ അലനെ കുത്തിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തെ തുടർന്നുള്ള തകർക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.











