മലപ്പുറം: നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ റബ്ബർ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത്. മൂലേപ്പാടത്ത് രാവിലെ 9:30 ഓടെ ആണ് സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.
ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ചിതറിയോടി. റബർ മരങ്ങൾക്ക് പിന്നിലായി കാട്ടാന ഒളിച്ചുനിൽക്കുകയായിരുന്നുവെന്ന് മറ്റ് തൊഴിലാളികൾ പറഞ്ഞു. ഷാരുവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ഇന്നലെ മുതൽ കാട്ടാന ഉണ്ടായിരുന്നു. വനംവകുപ്പും പോലീസും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം മാറ്റും.
കാട്ടാനയാക്രമണത്തിൽ ഈ വര്‍ഷം സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 26 പേരാണ്. ഇതിൽ ആറുപേര്‍ കൊല്ലപ്പെട്ടത് മലപ്പുറം നിലമ്പൂര്‍ വനമേഖലയിലാണ്.
















