ന്യൂദൽഹി: ദേശീയ മെഡിക്കൽ കമ്മീഷൻ കോഴക്കേസ് അന്വേഷിക്കാൻ ഇഡിയും രംഗത്ത്. ആന്ധ്രാപ്രദേശ് മുതൽ ദൽഹി വരെയുള്ള സംസ്ഥാനങ്ങളിലെ പതിനഞ്ച് സ്ഥലങ്ങളിൽ ഇഡി പരിശോധന തുടങ്ങി. 200 കോടിയിലധികം രൂപയുടെ ഇടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ നിന്നും മനസിലാക്കുന്നത്.
കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ചില സ്വകാര്യ മെഡിക്കൽ കോളേജുകൾ അവരുടെ കോഴ്സുകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി ദേശീയ മെഡിക്കൽ കമ്മീഷൻ ഉദ്യോഗസ്ഥരുമായി കോഴ ഇടപാട് നടത്തിയെന്ന വിവരങ്ങൾ പുറത്തു വന്നിരുന്നു. ഇതേത്തുടർന്ന് സിബിഐ കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ ഇടപാടുകളാണ് നടന്നതെന്ന് ഈ അന്വേഷണത്തിൽ നിന്നും വ്യക്തമായത്.
ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഗുജറാത്ത്, രാജസ്ഥാൻ, ബീഹാർ, ഉത്തർപ്രദേശ്, ദൽഹി അടക്കം സംസ്ഥാനങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രാജ്യത്തെ ഏഴ് മെഡിക്കൽ കോളേജുകളിലും ഇതു സംബന്ധിച്ച അന്വേഷണം നടക്കുന്നുണ്ട്. എൻ ആർ ഐ സീറ്റുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിനും വ്യാജ ഇടപാട് നടന്നിട്ടുണ്ട്. ഇതിന് ദേശീയ മെഡിക്കൽ കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൂട്ടുനിന്നു എന്നാണ് സിബിഐ കണ്ടെത്തിയത്.
















