തൊടുപുഴ: പീരുമേട്ടിന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 14 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 6:10നാണ് അപകടം. കൊട്ടാരക്കര-ഡിണ്ടുഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തിനും വളഞ്ഞങ്ങാനത്തിനുമിടയിൽ വളവിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് അപകടത്തിൽപെട്ടത്. തമിഴ്നാട് കരൂർ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട ബസ് റോഡിലേക്ക് തന്നെ മറിയുകയായിരുന്നു. ബസിൽ നാൽപതിലേറെ യാത്രക്കാർ ഉണ്ടായിരുന്നു. പത്തിലധികം പേർക്ക് പരുക്കേറ്റതായാണ് വിവരം. ഇതിൽ രണ്ടുപേർക്ക് തലക്കാണ് പരുക്ക്. ഒരാളുടെ കൈ അറ്റുപോയി
അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ യാത്രക്കാരും ഹൈവേ പോലീസും, മോട്ടോർ വാഹന വകുപ്പും, പീരുമേട് ഫയർഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
















