ന്യൂദൽഹി: ദൽഹി കാർ ബോംബ് സ്‌ഫോടന കേസിലെ വെളിപ്പെടുത്തലുകൾ തുടരുകയാണ്. അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിൽ ഡോ. മുസമ്മിൽ അഹമ്മദ് ഗനായ് സുപ്രധാനമായ ഒരു വെളിപ്പെടുത്തൽ നടത്തി. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ കമാൻഡറായ ഷഹീൻ ഷാഹിദ് തന്റെ കാമുകിയല്ല, ഭാര്യയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇതുവരെ ഡോ. മുസമ്മിലും ഷഹീനും പ്രണയത്തിലായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മുസമ്മിലിന്റെ വെളിപ്പെടുത്തൽ എല്ലാവരെയും ഞെട്ടിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ഇരുവരും ദമ്പതികളാണെന്നും 2023 സെപ്റ്റംബറിൽ അൽ-ഫലാഹ് സർവകലാശാലയ്‌ക്ക് സമീപമുള്ള ഒരു പള്ളിയിൽ ഒരു “നിക്കാഹ്” നടത്തിയെന്നും മുസമ്മിൽ അവകാശപ്പെട്ടു. ശരിയ നിയമമനുസരിച്ച് വിവാഹത്തിന് 5,000-6,000 രൂപയുടെ “മഹർ” ധാരണയിലെത്തുകയും ചെയ്തിരുന്നു.
2023 ൽ ആയുധങ്ങൾ വാങ്ങാൻ മുസമ്മിലിന് ഏകദേശം 6.5 ലക്ഷം രൂപയും 2024 ൽ ഫോർഡ് ഇക്കോസ്‌പോർട് കാർ വാങ്ങാൻ ഉമറിന് 3 ലക്ഷം രൂപയും കടം കൊടുക്കാമെന്ന് ഷഹീൻ വാഗ്ദാനം ചെയ്തു. മൊത്തത്തിൽ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വാങ്ങാൻ ഷഹീൻ ജെയ്‌ഷെ സംഘത്തിന് 28 ലക്ഷം രൂപ നൽകി. ഈ പണം ‘സക്കാത്ത്’ (മതപരമായ ദാനധർമ്മം) നൽകുന്നതാണണാണ് ഷഹീൻ ഇതിനെ കുറിച്ച് ചോദിച്ചവരോട് പറഞ്ഞത്.
അതേ സമയം ദക്ഷിണ കശ്മീരിൽ കേന്ദ്രീകരിച്ചുള്ള ഭീകര സംഘടനകളെ കുറിച്ച് ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്തുന്നതിനായി വിവിധ സംസ്ഥാനങ്ങളിലായി വിവിധ സൂചനകൾ തേടുന്നുണ്ടെന്ന് എൻഐഎ പറയുന്നു. ദക്ഷിണ കശ്മീരിൽ കേന്ദ്രീകരിച്ചുള്ള സംഘങ്ങളെക്കുറിച്ചും ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്.
ഭീകരർക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നതിലും വിൽക്കുന്നതിലും ഏർപ്പെട്ടിരിക്കുന്നവരുടെ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാരുടെ നിർദ്ദേശപ്രകാരം ആയുധ വിതരണക്കാരായി പ്രവർത്തിക്കുന്ന ഈ സംഘങ്ങൾ 2016 മുതൽ ബാരാമുള്ള, ശ്രീനഗർ, അനന്ത്‌നാഗ്, ഗന്ധർബാൽ എന്നിവിടങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. ആക്രമണത്തിനായി മുസമ്മിലും ഉമറും ആയുധങ്ങൾ വിറ്റതായും സംശയിക്കുന്നു.
അതേസമയം ചെങ്കോട്ട സ്ഫോടനക്കേസിൽ ആമിർ റാഷിദ് അലിയുടെ എൻഐഎ കസ്റ്റഡി ബുധനാഴ്ച ദൽഹി കോടതി 10 ദിവസത്തേക്ക് നീട്ടി. പ്രിൻസിപ്പൽ ജില്ലാ, സെഷൻസ് ജഡ്ജി അഞ്ജു ബജാജ് ചന്ദനയും ഇതേ കേസിൽ ഉൾപ്പെട്ടെ ഷോയിബിനെ 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. നവംബർ 10 ലെ ആക്രമണത്തിന് തൊട്ടുമുമ്പ് ഭീകരൻ ഉമർ ഉൻ നബിക്ക് അഭയം നൽകുകയും ലോജിസ്റ്റിക്കൽ പിന്തുണ നൽകുകയും ചെയ്തുവെന്ന കുറ്റമാണ് ഷോയിബിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടുതൽ ചോദ്യം ചെയ്യലും വസ്തുതകൾ ശേഖരിക്കലും ആവശ്യമാണെന്ന് ഏജൻസി കോടതിയെ അറിയിച്ചു.
















